2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അമ്മ പ്രാര്‍ത്ഥിക്കുന്നു.

പാസ്പോര്‍ട്ടും വിസയുമായി
മകനെയും കൊണ്ട് വിമാനം ഉയരുമ്പോള്‍
‍കണ്ണുകളടച്ച്, ഉള്ളു കുളിര്‍ത്ത്
അമ്മ പ്രാര്‍ത്ഥിച്ചു
"ദൈവമേ നല്ലകാലം വരുത്തണേ
കൈ നിറയെ കാശുണ്ടാകണേ" എന്ന്

കാലങ്ങള്‍ കഴിഞ്ഞു
അമ്മ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
ദൈവമേ നല്ല കാലം തന്നില്ലെങ്കിലും വേണ്ട
നെഞ്ചിന്‍ അടുപ്പിലെ തീയൊന്നണക്കുവാന്‍‍
‍എന്റെ മകനെയൊന്നു
തിരിച്ചു തന്നാല്‍ മാത്രം മതിയെന്ന്

ദൈവമതു വേഗം നിവൃത്തിച്ചു കൊടുത്തു
തിരിച്ചു വന്ന പെട്ടിയില്‍
കാശുണ്ടായിരുന്നില്ലെങ്കിലും
ക്യാന്‍സല്‍ ചെയ്ത പാസ്പോര്‍ട്ടും
മകനുമുണ്ടായിരുന്നു

നെഞ്ചു പൊട്ടി
പ്രാര്‍ത്ഥിക്കുവാന്‍ കൈ കൂപ്പുമ്പോള്‍
‍എന്താണിനി ചോദിക്കുക എന്ന്
അമ്മയ്ക്കു നിശ്ചയമുണ്ടായിരുന്നില്ല

5 അഭിപ്രായങ്ങൾ:

കാസിം തങ്ങള്‍ പറഞ്ഞു...

മകന്റെ സാമിപ്യം ഇനിയൊരിക്കലും നഷ്ടമാക്കരുതേ എന്നായിരിക്കുമോ

കുഞ്ഞന്‍ പറഞ്ഞു...

അപ്പോള്‍ പ്രാര്‍ത്ഥന പാടില്ലാല്ലെ..അതൊ ദൈവം വേണ്ടാത്തതു ചെയ്യുന്ന ആളായി മാറിയൊ..?

ഒരു പോളസി മുടക്കമില്ലാതെ അടച്ചിരുന്നെങ്കില്‍...!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മയൂര - സിമി : നന്ദി, ഇതു വഴി വന്നതിന്.

കാ‍സിം - എന്താണുദ്ദേശിച്ചതെന്നു വ്യക്തമായില്ല. മകന്‍ നഷ്ടപ്പെട്ടു കഴിഞ്ഞില്ലേ.

കുഞ്ഞാ - പ്രാര്‍ത്ഥനകള്‍ക്ക് എന്തങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടൊ?

ഒ.ടോ - പോളിസി വില്‍ക്കുന്ന പരിപാടിയും കൈയിലുണ്ടോ?

Typist | എഴുത്തുകാരി പറഞ്ഞു...

അതേ, എനിക്കും അറിയില്ല, ആ അമ്മ എന്താണിനി പ്രാര്‍ഥിക്കേണ്ടതെന്ന്‌

RAJAN VENKITANGU പറഞ്ഞു...

I read your AMMA PRARTHIKKUNNU. Yes, mother has nothing on her mind when she prays for us. That is always pure and crystal clear. My amma is no more. When I read this my eyes became blurred a little, as I thought my amma is not there to pray for me. Yes they won't be with us for ever. Man is mortal. Thanks, expecting more writings,
Rajan Venkitangu, "www.naattuvattam.blogspot.com"