2008, ഡിസംബർ 26, വെള്ളിയാഴ്‌ച

നമ്മള്‍ മറന്നുവോ കടലമ്മ കവര്‍ന്നെടുത്തവരെ

2004 ഡിസംബര്‍ 26
പ്രകൃതി ദുരന്തങ്ങള്‍ക്കു നേരെ എത്ര നിസ്സഹായനാണ് മനുഷ്യന്‍ എന്ന് നമ്മളെ നടുക്കിയ സുനാമി കഴിഞ്ഞിട്ട് നാലു വര്‍ഷം തികഞ്ഞു. എന്നിട്ടും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നുമെത്താതെ ഇഴയുകയാണ്. ഫണ്ടുകള്‍ അടിച്ചുമാറ്റിയവര്‍ കൊഴുത്തു. ദുരിതങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് കടലോളം കണ്ണീര്‍ ബാക്കി.

ബ്ലോഗു തുടങ്ങിയപ്പോള്‍ പോസ്റ്റിയ സുനാമിയെപ്പറ്റിയുള്ള ഒരു കവിത ഒരു ഓര്‍മ്മക്കുറിപ്പായി വീണ്ടും പോസ്റ്റുന്നു. വായിച്ചിട്ടുള്ളവര്‍ സദയം ക്ഷമിക്കുമല്ലോ.
സസ്നേഹം
മോഹന്‍


സുനാമി

നിന്റെ വരവാരുമറിഞ്ഞില്ല, പക്ഷെ
നിന്റെ പോക്കെല്ലാരുമറിഞ്ഞു
നിനച്ചിരിക്കാത്ത നേരത്ത്
നിനക്കൊപ്പം കളിച്ചു നിന്നവരെ
നീ കവര്‍ന്നെടുത്തു മറഞ്ഞു
അഗാധതയുടെ അത്യാര്‍ത്തിയിലേക്ക്
നിന്റെ സഹസ്ര ഹസ്തങ്ങള്‍
അവരുടെ ചോരയെ ഊറ്റിയൊഴിച്ചു


ജഡങ്ങളേന്തിയ തിരകളിലൂടെ ഇരമ്പി വന്ന പുലരി
കടലെടുത്ത മിഴികളിലൂടെ ചോര്‍ന്നു പോയ സന്ധ്യ
ഇവയ്ക്കിടയില്‍ പഴുത്ത തക്കാളി പോലെ
എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന
കുതിര്‍ന്നു വീര്‍ത്ത ജഡങ്ങള്‍
തിര പാഞ്ഞെത്തിയിടത്തെല്ലാം
മരണത്തിന്റെ ചാകര


വീര്‍പ്പു മുട്ടുന്ന കാറ്റില്‍
മൃതിയുടെ മാത്രം ഗന്ധം
കശക്കിയെറിയപ്പെട്ട പൂവുകള്‍ക്കു ചുറ്റും
അസഫലമായ പരാഗങ്ങളുടെ ശിഥില ശോകം
വ്യഥകള്‍ക്കു വലം വയ്ക്കാനൊരു ശില പോലും ബാക്കി വയ്ക്കാതെ
എല്ലാം നീ കവര്‍ന്നെടുത്തതും
നിസ്സഹായരായി ദിഗന്ധങ്ങള്‍ മിഴിയടച്ചു പിണ്ഡം വച്ചതും
തല ചായ്ക്കാനുള്ള കുടിലുകളും ഗര്‍വ്വിന്റെ കൊട്ടാരങ്ങളും
നിന്റെ ചില്ലുവാള്‍ത്തലകളില്‍ തട്ടിയുടഞ്ഞതും
ഇനി വെറും കഥ മാത്രം ...


എന്നിട്ടും തിരിച്ചു പോകവെ
ശവങ്ങളോടൊപ്പം നീയെറിഞ്ഞിട്ടു പോയ പേരു ചൊല്ലി
നിന്റെ താണ്ഡവത്തിന്റെ നോവിലേക്കു പിറന്നു വീണ
പിഞ്ചോമനയെ മാറോടു ചേര്‍ത്ത്
സ്നേഹവായ്പ്പോടെ ഞങ്ങള്‍ വിളിച്ചു - “ സു നാ മീ ....”



(ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ചത് )