2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച

പ്രണയത്തിന്റെ കടല്‍

ഇരമ്പുന്ന ഒരു കടല്‍
എല്ലാ ഭിത്തികളും‍ തകര്‍ത്ത്
ഒരു വേലിയേറ്റം പോലെ
ആദ്യം കയറി വന്നത്
ആരുടെ ശരീരത്തിലേക്കായിരുന്നു?

അതു പതുക്കെ വളര്‍ന്നു വളര്‍ന്ന്
പ്രളയമായ് മാറിയപ്പോഴേക്കും
നമ്മള്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ്
ജലമായിത്തീര്‍ന്നിരുന്നു.

തിരമാലകളായി, നുരകളും പതകളുമായി
പരസ്പരം അലിഞ്ഞുചേര്‍ന്നും
ഇഴുകിമാറിയും നമ്മള്‍....
ശ്വാസോച്ഛ്വാസങ്ങള്‍ യോജിച്ച്
കൊടുങ്കാറ്റുകളായി
കടലിനുമീതെ പറന്നു നടന്നു

ഹൃദയ മിടിപ്പുകള്‍ യോജിച്ച്
ഇടിമുഴക്കങ്ങളായിത്തീര്‍ന്നു
രക്ത ധമനികളിലൂടെ
പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു
അടിക്കടലിലെ ഒഴുക്കുകള്‍

പ്രളയം ശമിച്ചു
വേലിയിറക്കത്തിന്റെ തളര്‍ന്ന മാത്രകള്‍ താണ്ടി
കിടന്ന പായ ചുരുട്ടിവയ്ക്കേണ്ട ജോലി
നിന്നെയേല്പിച്ച്
വേഗമൊരു ചായയാകട്ടെ എന്നു പറഞ്ഞ്
ഒന്നു തിരിഞ്ഞു പോലും നോക്കാതെ
മൂത്രമൊഴിക്കാനായി
ഞാന്‍ ബാത്ത്റൂമിലേക്കു കടന്നു.

7 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

നല്ല വരികള്‍, ആശംസകള്‍

ഉപാസന || Upasana പറഞ്ഞു...

ityhanO ithra vaLachch ketti paranjnje
:-)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഫസല്‍ - വായനയ്ക്കും കമന്റിനും നന്ദി.

ഉപാസന - വാ‍യനയ്ക്കും കമന്റിനും നന്ദി. ഉപാസനയുടെ തോന്നല്‍ ശരിയാണ്. ഇതു തന്നെയാണ് , ഈ വളച്ചു കെട്ടലാണ് പ്രണയം. കടലായി,തിരയായി, പ്രളയമായി, കൊടുങ്കാറ്റായി ഒടുവില്‍ യാഥാര്‍ത്ഥ്യത്തിലെത്തുമ്പോള്‍, ഓ .. ഇതായിരുന്നുവോ എന്ന തിരിച്ചറിയല്‍.

Asok പറഞ്ഞു...

Arrangement of words are good. Between line this could be translated as a "kind of Pranayam" or ecstacy. I do not agree that picturisation reveal any sort of pranayam behaviour, but a vague & rude manner of pranayam. However, ending could be bit more abstract, where between lines "SEEMS" void.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അശോക് - പ്രണയത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയാണുദ്ദേശിച്ചത്.പരസ്പരം അലിഞ്ഞു ചേര്‍ന്ന് വേര്‍തിരിക്കപ്പെടാനാവാത്ത ജലം പോലെയാകുന്ന അവസ്ഥ. pranayam behaviourനെപ്പറ്റി (പ്രണയചേഷ്ടകളാണോ ഉദ്ദേശിച്ചത്)അതു കൊണ്ടാണ് വിവരിക്കാതിരുന്നത്. പിന്നെ ഇത് പരസ്പരം പ്രണയത്തിലേര്‍പ്പെടുന്ന ഒരാളുടെ മാത്രം വീക്ഷണകോണില്‍ നിന്നുള്ളതാണ്. പലപ്പോഴും തീരുമാനങ്ങളെടുക്കുന്ന പുരുഷന്റെ.കാര്യം കഴിയുമ്പോള്‍ സ്വാര്‍ത്ഥനായിപ്പോകുന്ന പുരുഷന്റെ.
ഇതു വഴി വന്നതിനും, അര്‍ത്ഥവത്തായ ഒരു കമന്റിട്ടതിനും നന്ദി.

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

പ്രണയത്തെ കുറിച്ചുള്ള കവിത പക്ഷെ പ്രണയം കടന്ന് തിരിഞ്ഞു കിടക്കലിലേക്ക് എത്തുന്നു. ഒരു പക്ഷെ ഇത് ജീവിതമാകാം. പ്രണയം ജീവിതത്തില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒന്നു മാത്രമാണ്. എന്നും പ്രണയിച്ചവര്‍ ചുരുക്കവുമാണ്.

പ്രണയത്തിന്‍ റെ വേലിയേറ്റം ശരീരത്തിലേക്ക് കടക്കുമ്പോള്‍ പ്രണയമില്ലാതിരിക്കുകയും അവിടെ പ്രളയത്തിലേക്കുള്ള കുതിച്ച് ചാട്ടവുമാകുന്നു. പിന്നെ ആ പ്രളത്തില്‍ നിന്ന് എങ്ങിനെ ജീവന്‍ പോകാതെ തിരിച്ച് പ്രണയത്തിലെത്തിച്ചേരാം എന്ന് ആലോചിക്കാതെ ജീവന്‍ കൈയ്യില്‍ വച്ചുള്ള ഒരു യുദ്ധമാണ് നടക്കുന്നത്. അവിടെ ജീവന്‍ തിരിച്ച് കിട്ടുകയും അപ്പോഴേക്കും തകര്‍ന്നു പോയ കപ്പലിന്‍ റെ ഒരു പാളി കൈയ്യില്‍ പിടിച്ച് തിരിഞ്ഞ് മാറി ഒരു ചായ വേണമെന്ന് പറയുന്നത് പ്രണയമല്ല മറിച്ച് അത് പുരുഷന്‍ അധികാരം പ്രയോഗിക്കുന്നതാണ്. ഞാനാണ് നിന്നെ രക്ഷപ്പെടുത്തിയതെന്ന അധികാരം.
എന്നാല്‍ മറന്നു പോകുന്ന കാര്യം താന്‍ സ്വയം രക്ഷപ്പെട്ടത് ഈ കപ്പല്‍ പാളിയില്‍ പിടിച്ച് മുന്നേറിയതു കൊണ്ടാണെന്ന് വെറുതെയെങ്കിലും ഓര്‍ക്കാതെ അവിടെ ചായ കൊണ്ടുവാ എന്ന് ഓര്‍ഡറിടാന്‍ പുരുഷന് മാത്രമേ കഴിയികയുള്ളൂ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഇരിങ്ങല്‍ - കമന്റിനു നന്ദി.
ഇരിങ്ങലിന്റെ വായനയോട് വളരെ യോജിക്കുന്നു.
എല്ലാ ഗാഢ പ്രണയ നിമിഷങ്ങള്‍ക്കും (വേലിയേറ്റങ്ങള്‍) ശേഷമുള്ള സാധാരണ അവസ്ഥയില്‍ എല്ലാം പഴയതു പോലെ ആകുന്നു. പുരുഷന്‍ അധികാരിയും, സ്ത്രീ അനുസരിക്കേണ്ടവളും. കുറച്ചു നേരം കൂടി ആ ആലസ്യത്തിന്റെ മധുരിമയില്‍ അലിഞ്ഞു കിടന്നുറങ്ങാ‍ന്‍ അവള്‍ക്കാശയുണ്ടെങ്കിലും ചായയുണ്ടാക്കല്‍ എന്ന നിയോഗത്തിലേക്ക് അവള്‍ക്ക് മനസ്സില്ലാമനസ്സോടെ പോകേണ്ടതായി വരുന്നു.