2007, സെപ്റ്റംബർ 1, ശനിയാഴ്‌ച

ഒരു സ്വകാര്യ ദു:ഖം

തിരുവോണം. കുളിച്ചു വന്ന്‌ വിളക്കു കൊളുത്തുമ്പോൾ കണ്ണു നിറഞ്ഞു. അച്ഛനില്ലാത്ത ആദ്യത്തെ ഓണം. മനസ്സിൽ ഘനീഭവിച്ചു നിന്നു സങ്കടം. തൊഴു കൈകളോടെ, നിറകണ്ണുകളോടെ, ജ്വലിച്ചുനിൽക്കുന്ന ദീപനാളങ്ങളോടു പറഞ്ഞു -

"ആത്മാവുണ്ടെങ്കിൽ, അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നൽകേണമേ"

പ്രാർത്ഥനകൾക്കു ചെന്നെത്താനാവുന്ന ഏതോ ഒരു ലോകത്തായിരിക്കാം അച്ഛൻ. ഭൂമിയിലുള്ള ഒരാത്മാവിനു ഭൂമിയിലില്ലാത്ത മറ്റൊരാത്മാവിനെ തൊട്ടു തലോടുവാൻ, സാന്ത്വനിപ്പിക്കുവാൻ സാധിക്കുമോ? കണ്ണുകളടച്ച്‌ പ്രാർത്ഥനാനിരതനായി നിൽക്കുമ്പോൾ, നിസ്സഹായതകളുടെ ഭാരം മനസ്സിനെ ഞെരുക്കി. തനിച്ചു വന്ന്‌ തനിച്ചെവിടേക്കോ മറഞ്ഞു പോകുന്ന ജീവനെന്ന പ്രഹേളികക്കെന്നെങ്കിലും ഒരുത്തരമുണ്ടാവുമോ?

അച്ഛനെക്കുറിച്ചോർക്കുമ്പൊഴെല്ലാം ചാലക്കുടി റെയിൽവേ സ്റ്റേഷനും, പഴയൊരു കാലവും പുനർജ്ജനിക്കുന്നു. എല്ലാവരോടും, വിട പറഞ്ഞ്‌ ബോംബെയിലേക്കുള്ള തീവണ്ടി നീങ്ങാൻ തുടങ്ങുമ്പോൾ, ജനാലക്കു സമീപമായി, ആർദ്രമായ ആ മിഴികളും, എന്തൊക്കെയോ പറയാൻ വിതുമ്പുന്ന ചുണ്ടുകളും, എല്ലാ ആശീർവാദങ്ങളും നേർന്നുകൊണ്ട്‌ ഉയർത്തി വീശിയ ആ വലതു കൈയും ...

സാവധാനത്തിൽ പുറകോട്ടു നീങ്ങി, പൊടുന്നനേ കൂടിയ വേഗത്തിന്റെ ചടുലതയിൽ ആ കാഴ്ച്ച നഷ്ടപ്പെട്ടു. കുറച്ചു നേരത്തേക്കു കൈവിട്ടു പോയ ശബ്ദങ്ങളും, ചലനങ്ങളും വണ്ടിയുടെ താളത്തിലേക്ക്‌ പതുക്കെപ്പതുക്കെ തിരിച്ചു വന്നു. എന്തെല്ലാം വികാരങ്ങളായിരുന്നു അന്നാ മിഴികളിൽ ഇരമ്പിനിന്നിരുന്നതെന്ന്‌ വായിച്ചെടുക്കുക അസാദ്ധ്യം. പക്ഷെ പറിച്ചെടുത്തു വച്ചതു പോലെ അച്ഛന്റെ ഓർമ്മകൾക്കൊപ്പം ആ ഒരു സീൻ മാത്രം എപ്പോഴും വന്നു കൊണ്ടിരുന്നു. അന്നു തുടക്കം കുറിച്ച പ്രവാസത്തിനിടക്ക്‌ ഓരോരോ തീവണ്ടി സ്റ്റേഷനുകൾ പോലെ ഓണവും, വിഷുവും, മറ്റുത്സവങ്ങളും പല കുറി കടന്നു പോയി.

ഓഫീസിലേക്കു പോകുവാൻ തയ്യാറെടുക്കുമ്പോഴും, പഴയ ഓർമ്മകളുടെ ഇരമ്പം അവസാനിച്ചിരുന്നില്ല. പലവട്ടം കണ്ണുകൾ നിറഞ്ഞു. കയ്യിലിരുന്ന റ്റിഷ്യു പേപ്പർ നോക്കി ഭാര്യ ചോദിച്ചു -

"എന്താ, എന്തു പറ്റി?"

"ഒന്നുമില്ല, കണ്ണടയിലെന്തോ പൊടി പറ്റിയിരിക്കുന്നു"

നേരു പറഞ്ഞാല്‍ ഒരു പക്ഷെ നിയന്ത്രണത്തിന്റെ ചരടുകള്‍ പൊട്ടിയെന്നു വരാം. ഒന്നും സംഭവിച്ചിട്ടിലാത്തതു പോലെ പതിവു ചര്യകളിലേക്ക്‌ വാസസ്ഥലത്തിന്റെ സ്റ്റെപ്പുകളിറങ്ങി.

അടുത്തില്ലെങ്കിലും മറുനാട്ടിലെ ആഘോഷങ്ങൾക്കിടക്ക്‌ അച്ഛന്റെ സ്വരം എന്നും കരുത്തു പകരാറുണ്ടായിരുന്നു. ഇന്നിപ്പോൾ ആ സ്വരമില്ല. അതിന്റെ അനുരണനങ്ങൾ മാത്രം കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇത് എന്റെയും ദുഖം

മുസാഫിര്‍ പറഞ്ഞു...

മനസ്സിന്റെ വിങ്ങലുകള്‍ പ്രതിഫലിക്കുന്നുണ്ട് എഴുത്തില്‍ മോഹന്‍ .നന്നായി.

സഹയാത്രികന്‍ പറഞ്ഞു...

"ഉണ്ണിക്കാലടികള്‍ പിച്ച നടന്നോരാ മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു....
ആര്‍ദ്രമാം ചന്ദനത്തടിയിലെരിഞ്ഞൊരെന്‍ അഛ്ചന്റെ ഓര്‍മ്മയെ സ്നേഹിക്കുന്നു...
അരത്തുടം കണ്ണീരാല്‍ അത്താഴം വിളമ്പിയോരമ്മതന്‍ ഓര്‍മ്മയെ സ്നേഹിക്കുന്നു....
ഞാന്‍ സ്നേഹിക്കുന്നു....."

('തിരുവോണക്കൈനീട്ടം' എന്ന ഓണപ്പട്ടുകളുടെ ശേഖരത്തില്‍ നിന്ന്...)