2015 ജനുവരി 17, ശനിയാഴ്‌ച

വിമോചനം


ദന്‍ തോട്ടത്തില്‍ നിന്നും ദൈവം മനുഷ്യനെ നാടു കടത്തിയതിനെപ്പറ്റിയും അതിനു കാരണക്കാരനായ സര്‍പ്പത്തെപ്പറ്റിയുമൊക്കെ അയാള്‍ വാചാലനായപ്പോള്‍ അവള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. പെണ്ണു തന്നെയാണ് എല്ലാത്തിനും കാരണക്കാരിയെന്ന് വിശ്വാസങ്ങളുടെ കൂ‍ട്ടു പിടിച്ച് അയാള്‍ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നതെന്ന തോന്നല്‍ അവള്‍ക്കുണ്ടായി.

“നല്ല കാര്യമായിപ്പോയി. അതു കൊണ്ട് എന്താ നഷ്ടം വന്നത്? മറിച്ചായിരുന്നെങ്കില്‍ ദാ ഇതു പോലെ മനോഹരമായൊരു മുഴ ഉണ്ടാകുമായിരുന്നുവോ“ - അയാളുടെ കഴുത്തിലെ മുഴയെ പതുക്കെ തലോടിക്കൊണ്ട് സ്നേഹത്തോടെ അവള്‍ ചോദിച്ചു.

“ നഷ്ടപ്പെട്ടത് പറുദീസയായിരുന്നു. പുരുഷന് ഈ മുഴ എന്നും ഒരഭംഗി തന്നെ“ - അയാള്‍ വികാരാധീനനായി പറഞ്ഞു. അയാളുടെ വാക്കില്‍ ശരിക്കും ഒരു നഷ്ടബോധമുണ്ടോ എന്നവള്‍ക്ക് സംശയം തോന്നാതിരുന്നില്ല. “സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെ” എന്നു രാപ്പകള്‍ പറഞ്ഞു നടന്നിരുന്ന ആളായിരുന്നു അയാളെന്ന് അവള്‍ വിശ്വസിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.

“കഷ്ടം. ഈ കമ്പ്യൂട്ടര്‍ യുഗത്തിലും നിങ്ങളിതൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ?” അതു പറയുമ്പോള്‍ അവള്‍ക്കും എന്തോ ഒരു വിശ്വാസക്കുറവ് തന്റെ വാദഗതിയോടു തന്നെ തോന്നി. ശരിക്കും പറഞ്ഞാല്‍ ഒരു പാടു കാര്യങ്ങള്‍ ഇപ്പോള്‍ പുനര്‍ വ്യാഖ്യാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. അതിലൊക്കെയാണ് അയാള്‍ക്കിപ്പോള്‍ കമ്പം കയറിയിരിക്കുന്നത്. എന്നാലതിനെപ്പറ്റി കൂടുതല്‍ പറയേണ്ടെന്ന് അവള്‍ തീരുമാനിച്ചു. തര്‍ക്കിക്കുവാന്‍ തുടങ്ങിയാല്‍ ഒരിടത്തും എത്തുകയില്ല. ഒടുവില്‍ അതൊരു വഴക്കിലേക്കായിരിക്കും രണ്ടു പേരെയും കൊണ്ടെത്തിക്കുക. അതിന്ന് ഏതായാലും വേണ്ട.

“കമ്പ്യൂട്ടര്‍ യുഗം വന്നതിനാലാണ് വിശ്വാസങ്ങള്‍ക്ക് കൂടുതല്‍ യുക്തി ഭദ്രത കൈവന്നത്. ഇന്നു പല കാര്യങ്ങളും നമുക്ക് തെളിവോടു കൂടി സമര്‍ത്ഥിക്കുവാന്‍ കഴിയും. ഉദാഹരണത്തിന് ഹിഗ്ഗിന്‍സ് ബോസോണ്‍  എന്നു പറഞ്ഞത് ശരിയല്ലേ? ദൈവ കണം ഉണ്ടെന്നല്ലേ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്?“ അയാളുടെ ശബ്ദത്തില്‍ എന്തോ ഒരു വാശി ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നി. 

“ദൈവമേ” എന്നൊരു വാക്ക് അവളുടെ ചുണ്ടുകളില്‍ വന്നെത്തിയെങ്കിലും “തര്‍ക്കിക്കേണ്ട” എന്ന ഒരു താക്കീത് അവളുടെ ഉള്ളില്‍ നിന്നും വന്നതിനെ അമര്‍ത്തി. ഒന്നും പറയുവാനാവാതെ അവള്‍ വീര്‍പ്പു മുട്ടി.

“സ്വാമിജിയുടെ കോഴ്സിനു ചേര്‍ന്നതിനു ശേഷം അല്ലെങ്കിലും നിന്നില്‍ വളരെ മാറ്റം വന്നിട്ടുണ്ട്” - അവള്‍ അയാളുടെ കവിളില്‍ നുള്ളിക്കൊണ്ടു പറഞ്ഞു.

“തീര്‍ച്ചയായും. നിനക്കത് മനസ്സിലാകുന്നുണ്ടല്ലേ?” എന്നയാള്‍. 

“മനസ്സിലാകുന്നുണ്ട്” എന്നത് അവള്‍ മനസ്സില്‍ പറഞ്ഞു. അയാള്‍ പറഞ്ഞത് ശരിയാണ്. അവിശ്വാസിയും പുരോഗമന ആശയക്കാരനുമായിരുന്ന അയാള്‍ പതുക്കെപ്പതുക്കെ പുറകോട്ടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന കാര്യം അവള്‍ മനസ്സിലാക്കി വരികയാണ്. അയാളുടെ വായനാ ശീലം തന്നെ മാറിയിരിക്കുന്നു. സ്വാമിജി രചിച്ച ഒരു പാട് പുസ്തകങ്ങള്‍ അയാള്‍ ഈയിടെയായി വായിച്ചു കൂട്ടുന്നുണ്ട്. വീക്കെന്റുകളില്‍ നടക്കുന്ന സത് സംഗുകളില്‍ അയാള്‍ അവളേയും കൂട്ടി പോകാന്‍ തുടങ്ങിയിരിക്കുന്നു. സത് സംഗില്‍ ഭജനകള്‍ ഉച്ചത്തിലാകുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം അയാളും സ്വയം മറന്നാടുന്നത് അവള്‍ തെല്ലു പരിഭ്രമത്തോടെയാണ് നോക്കിക്കണ്ടത്. 

എന്നാല്‍ എല്ലാ ഭക്തന്മാരും അയാളെപ്പോലെയല്ലെന്ന് അവള്‍ക്ക് മനസ്സിലായത് അടുത്ത് നിന്നാടിക്കൊണ്ടിരുന്ന ആള്‍ അവളുടെ ദേഹത്തേയ്ക്ക് ഇടയ്ക്കിടെ ചാരാന്‍ തുടങ്ങുകയും, കാലുകള്‍ കൊണ്ട് അബദ്ധത്തില്‍ സംഭവിച്ചതെന്ന പോലെ അവളെ രണ്ട മൂന്നുു വട്ടം ചവിട്ടുകയും ചെയ്തപ്പോളാണ്. അവളുടെ നോട്ടം രൂക്ഷമാകുന്നെന്നു കണ്ടപ്പോള്‍ അയാള്‍ പാട്ട് ഉറക്കെയാക്കി. ഒപ്പം ചുറ്റും കൂടി നിന്നവരുടെ ശബ്ദങ്ങളും ഉറക്കെയായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടന ജാഥയ്ക്കു നടുവില്‍ എത്തിപ്പെട്ട രാഷ്ട്രീയമില്ലാത്ത ഒരാളെപ്പോലെ ഒറ്റപ്പെട്ടതായി അവള്‍ക്കു തോന്നി. വിജയിയുടേതായ ഒരു നോട്ടം അവള്‍ക്കു സമ്മാനിച്ചിട്ട് ഒന്നും സംഭവിക്കാത്തതു പോലെ അയാള്‍ ഭജനക്കൂട്ടത്തിനുള്ളിലേയ്ക്ക് വലിഞ്ഞു.

വീട്ടിലെത്തിയ ശേഷം ഇങ്ങനെയൊരു സംഭവമുണ്ടായ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ അത് നിനക്ക് തോന്നിയതായിരിക്കും എന്ന് വളരെ ലാഘവത്തോടെയാണു പറഞ്ഞത്. “സ്ത്രീവിമോചനം എന്നൊക്കെ പറഞ്ഞ് ക്യാമ്പസ്സിനു പുറത്ത് അലഞ്ഞു നടന്നതിന്റെ ഹാങ്ങ് ഓവറായിരിക്കും നിനക്ക്. സ്ത്രീ പുരുഷന്റെ സ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അതു വിമോചനമാവില്ല”.

അവള്‍ ഒന്നും പറഞ്ഞു പോവാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ചു കൊണ്ടിരുന്നു. അവളുടെ മനസ്സില്‍ അയാളെന്ന വിഗ്രഹത്തിന്റെ പതനം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഒരിക്കല്‍ തന്റെ സിരകളെ ത്രസിപ്പിക്കുമായിരുന്ന അയാളുടെ വാക്കുകള്‍ ഇപ്പോള്‍ തന്നില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല എന്നവള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു.

“സ്വാമിജി പറഞ്ഞതാണു ശരി. സ്ത്രീ എപ്പോഴും സ്ത്രീ തന്നെയായിരിക്കണം. കൃഷ്ണന്റെ നിഴലായിരുന്ന രാധയെപ്പോലെ“.

“ശീലാവതിയെന്നു പറയാതിരുന്നതു നന്നായി” - എത്ര കടിഞ്ഞാണിട്ടിട്ടും അവളുടെ ശബ്ദം പുറത്തു വന്നു.

“മതി, ഇനി പറയേണ്ട. സ്വാമിജിയ്ക്കുള്ളതു പോലെയുള്ളത്രയും ഫോളോവേഴ്സ് ഇവിടെ വേറെ ആര്‍ക്കാണുള്ളത്. എല്ലാവരും വലിയ നിലകളിലുള്ളവര്‍. ഞാനതു മനസ്സിലാക്കുവാന്‍ കുറച്ചു സമയമെറ്റുത്തു. നമ്മള്‍ രണ്ടു പേരും ഒരുമിച്ചു ജീവിക്കുന്നുവെന്നല്ലേയുള്ളു ഒരു കല്യാണത്തിന്റെ ബന്ധനമൊന്നുമില്ലല്ലോ. വേണമെങ്കില്‍ നിനക്കു പോകാം“. അയാളുടെ വാക്കുകളിലെ ക്രൂരത അവളെ തളര്‍ത്തിയില്ല. ഇത്തരമൊരു വാചകം ഏതു നിമിഷവും പുറത്തു വരാന്‍ സാധ്യതയുണ്ട് എന്ന കാര്യം അവള്‍ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നതാണ്. 

“ഇനഫ്“ എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. പുതപ്പും തലയണയുമെടുത്ത് “ഗുഡ് നൈറ്റ്” എന്നു മാത്രം പറഞ്ഞ് അവള്‍ തന്റെ മുറിയിലേയ്ക്കു കയറി കട്ടിലിലേയ്ക്കു വീണു. 

അയാള്‍ പുറകേ വരുന്നുണ്ടായിരുന്നില്ല. രണ്ടു മിനിറ്റ് കണ്ണടച്ചു കിടന്ന ശേഷം എന്തോ ഓര്‍ത്ത് അവള്‍ പൊടുന്നനെ ചാടിയെഴുന്നേറ്റു. വാതില്‍ ഉള്ളില്‍ നിന്നും ഭദ്രമായി പൂട്ടി.

2014 ഏപ്രിൽ 12, ശനിയാഴ്‌ച

പൊതി മടല്‍

തൊഴാനായി ഊഴവും കാത്തു നില്‍ക്കുന്നവരുടെ നിര കാളിയനെപ്പോലെ നീണ്ടു വളഞ്ഞു കിടക്കുന്നുണ്ടായിരുന്നു. വരിയില്‍ നില്‍ക്കുന്നവരെയെല്ലാം വിഴുങ്ങി അനുനിമിഷം അതു പുളയുകയും നീളം വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. അമ്പലത്തില്‍ നിന്നും നാരായണീയത്തിന്റേയും, ചുറ്റുവട്ടത്തുള്ള കാസറ്റ് കടകളില്‍ നിന്നും പുതിയതായിറങ്ങിയ ഭക്തിഗാനങ്ങളുടേയും സമ്മിശ്ര സ്വര പടലങ്ങള്‍ വരിയില്‍ നില്‍ക്കുന്നവരുടെ മനസ്സിലേക്ക് മത്സരിച്ച് വ്യാപിച്ചുകൊണ്ടിരുന്നു.  

“എന്നു വന്നാലും ഇവിടെ തിരക്കോടു തിരക്കു തന്നെ. എത്ര നേരം നില്‍ക്കണമാവോ?“ മരുമകളുടേതാണ് ആത്മഗതം. ഉണ്ണിക്കുട്ടന്‍ മകന്റെ തോളില്‍ കിടന്നുറങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മകനേയും കൊണ്ട് ഭര്‍ത്താവിന്റെ കൂടെ ഇവിടെ വന്നിരുന്ന കാര്യം അവര്‍ ഓര്‍ത്തു പോയി. അന്നിത്ര തിരക്കൊന്നുമുണ്ടായിരുന്നില്ല.  അവനും അന്നിതേ പോലെ തന്നെ ഉറക്കത്തിലായിരുന്നു. ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അവന്‍ കരഞ്ഞു. അന്നവന്‍ തന്റെ തോളിലായിരുന്നെന്ന കാര്യം അവര്‍ സ്നേഹത്തോടെ ഓര്‍ത്തു. അവന്റെ കൊച്ചു ശരീരത്തിന്റെ ചൂട് ഇപ്പോഴും ദേഹത്ത് തങ്ങി നില്‍ക്കുന്നതു പോലെ.

വളരെ നേരത്തെ കാത്തിരുപ്പിനു ശേഷമായിരുന്നു നടയിലെത്താനായത്. അടി തെറ്റി വീണു പോകുമെന്നും, തിരക്കില്‍പ്പെട്ട് ശ്വാസം മുട്ടുമെന്നുമൊക്കെ ഇടയ്ക്കിടെ തോന്നിയിരുന്നു. ബലവാന്മാര്‍ പലരും തിക്കിത്തിരക്കി മുന്നോട്ടു പോയി. മണിയടികള്‍ക്കും, മന്ത്രങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും മീതേ “വേഗം വേഗം” എന്ന് ഒച്ചയിട്ട് നടയില്‍ നിന്നും ഭക്തരെ തള്ളിമാറ്റുന്ന ക്ഷേത്രജോലിക്കാരുടെ ശബ്ദമായിരുന്നു ഏറ്റവും ഉറക്കെ മുഴങ്ങിക്കൊണ്ടിരുന്നത്. ഉച്ചഭാഷിണിയിലൂടെ “കള്ളന്മാരെ സൂക്ഷിക്കുക” എന്ന നിരന്തരമായ അറിയിപ്പുകള്‍ വന്നു കൊണ്ടിരുന്നപ്പോള്‍ അവര്‍ കയ്യിലുണ്ടായിരുന്ന തൂവാലപ്പൊതി നെഞ്ചോടു ചേര്‍ത്തു പിടിച്ചു. 

തിരക്കിനിടയിലൂടെ ഭഗവാന്റെ സ്വര്‍ണ്ണവിഗ്രഹം ഒരു മിന്നല്‍ പോലെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. “അമ്മൂമ്മേ ഒന്നു വേഗം... നടയടയ്ക്കാറായി” ജോലിക്കാരുടെ തീരെ മയമില്ലാത്ത സ്വരം അവരെ സങ്കടപ്പെടുത്തി. 

തൊഴുതു കഴിഞ്ഞവരുടെ നിര വഴിപാടിനു ശീട്ടെടുക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ അവര്‍ പറഞ്ഞു - “മോനെ അമ്മയ്കൊരു നേര്‍ച്ചയുണ്ട്. നിന്നെ പ്രസവിക്കുന്ന സമയത്ത് മനസ്സില്‍ നിരൂപിച്ചതാ. അച്ഛനുള്ള കാലത്ത് അത് നടത്താനായില്ല. ഈ കാലമത്രയും ഇവിടെ വരണമെന്നാഗ്രഹിച്ചതും ഇതിനു വേണ്ടീട്ടു തന്നെയാ”. മകന്റെ മുഖമാകെ കോടി ഒരു ചോദ്യചിന്ഹമാകുന്നത് അവര്‍ ശ്രദ്ധിച്ചില്ല. കയ്യില്‍ സൂക്ഷിച്ചു പിടിച്ചിരുന്ന തൂവാലപ്പൊതിയില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം മടക്കിവച്ചിരുന്ന നോട്ടുകളെടുത്ത് ഭക്തിപുരസ്സരം മകനു കൊടുത്ത് അവര്‍ പറഞ്ഞു. - “നിനക്കു ദീര്‍ഘായുസ്സിനായി കദളിപ്പഴം കൊണ്ടൊരു തുലാഭാരം നേര്‍ന്നിട്ടുണ്ടമ്മ, അതു കഴിഞ്ഞ് കാശു തികയുകയാണെങ്കില്‍ പൊതി മടല്‍ കൊണ്ട് ഒന്നെനിക്കും“. 

മകന്റെ മുഖം വിവര്‍ണ്ണമാകുന്നത് അവര്‍ ശ്രദ്ധിച്ചില്ല.  മകനും മരുമകളും ചേര്‍ന്നു നിന്ന് എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു. “എന്തിനാ അമ്മേ പൊതി മടല്‍ തുലാഭാരം‍?” മകന്റെ വിക്കിവിക്കിയുള്ള ചോദ്യം. “അതിനൊരു കാര്യം അമ്മേടെ മനസ്സിലുണ്ട്. പൊതിമടലിനു കാശു കുറവാ. എനിക്കതേ സാധിക്കൂ. ഭഗവാനിഷ്ടപ്പെട്ടെങ്കില്‍ നടത്തിത്തരട്ടെ” അമ്മയുടെ നിഷ്കളങ്കമായ ഉത്തരത്തിനു മുന്നില്‍ മകന്‍ ഒരു നിമിഷം അന്ധാളിച്ചു നിന്നു. 

തുലാഭാരം നടത്തുന്നിടത്തുമുണ്ടായിരുന്നു വന്‍ തിരക്ക്. പഴം കൊണ്ടുള്ള തുലാഭാരം വേഗം കഴിഞ്ഞു. അവരുടെ കണ്ണുകള്‍ നിറഞ്ഞു. മനസ്സു ലാഘവമാര്‍ന്നു. എന്റെ മക്കളെയും, കൊച്ചുമക്കളേയും, ബന്ധുക്കളേയുമെല്ലാം കാത്തു കൊള്ളണമേ ഭഗവാനേ - അവര്‍ പ്രാര്‍ത്ഥിച്ചു.  

“പൊതിമടലിനു കുറച്ചു സമയമെടുക്കും. ഇവിടെ മാറി നിന്നോളൂ”  ജോലിക്കാരിലൊരാള്‍ പറഞ്ഞു. മരുമകള്‍ മകന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. “അമ്മേ ഞങ്ങളിപ്പം വരാം“ അവരുടെ ചുമലില്‍ തൊട്ട് മകന്‍ പറഞ്ഞു. “ഉണ്ണിക്കുട്ടനു മൂത്രമൊഴിക്കണമെന്നു തോന്നുന്നു. അമ്മയ്കെന്തായാലും കുറച്ചു സമയമെടുക്കുമല്ലോ”. ശരിയെന്ന അര്‍ത്ഥത്തില്‍ അവര്‍ തലയാട്ടിയപ്പോള്‍ മകനും കുടുംബവും പുറത്തേയ്ക്കു കടന്നു. 

ത്രാസിന്റെ തട്ടില്‍ പൊതിമടലിന്റെ ഭാരം നിറയുമ്പോള്‍ അവര്‍ കണ്ണുകളടച്ച്, നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു - “ഭഗവാനേ, ആര്‍ക്കും ഒരു ബുദ്ധിമുട്ടാകാതെ, രോഗങ്ങളും ദുരിതങ്ങളും തന്നു നരകിപ്പിക്കാതെ, എന്നെ മൂപ്പരുടെ അടുത്തേക്ക് എത്രയും വേഗം കൂട്ടിക്കൊണ്ടു പോകണേ”. ത്രാസിന്റെ തട്ടുയര്‍ന്നപ്പോള്‍ ഒരു നിമിഷം ആകാശത്തിലെവിടെയോ ആണ് താന്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി. ഭാരമെല്ലാം ഇല്ലാതായിരിക്കുന്നു. 

തുലാഭാരം കഴിഞ്ഞു പുറത്തു വന്നപ്പോഴും തിരക്കു കുറഞ്ഞിരുന്നില്ല. മകനേയും മരുമകളേയും  അടുത്തെങ്ങും കണ്ടില്ല. ഉണ്ണിക്കുട്ടനു വല്ലതും വാങ്ങിക്കൊടുക്കുവാന്‍ പോയതായിരിക്കും. ശരീരത്തിനു വല്ലാത്ത തളര്‍ച്ച തോന്നി. രാവിലെ തൊട്ട് ഒന്നും കഴിക്കാത്തതല്ലേ? കണ്ണിനൊരു മങ്ങല്‍ പോലെ. എന്തെങ്കിലും കുടിക്കണമായിരുന്നു. ഒന്നു മൂത്രമൊഴിക്കണമായിരുന്നു. ഏതായാലും മകന്‍ വരട്ടെ. അവര്‍ അടുത്തു കണ്ട തൂണിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തിലിരുന്നു. ഇവിടെയായിരിക്കും സൌകര്യം. മകന്‍ അന്വേഷിച്ചു വരുമ്പോള്‍ കണ്ടില്ലെങ്കില്‍ അവനു വേവലാതിയാകും. 

ഇരുന്ന ഇരിപ്പില്‍ തളര്‍ന്നുറങ്ങിപ്പോയത് അവര്‍ അറിഞ്ഞില്ല. അമ്പലത്തിലെ കാവല്‍ക്കാരനെന്നു തോന്നിപ്പിക്കുന്ന ഒരാളുടെ ശബ്ദമാണ് ഉണര്‍ത്തിയത്. “അമ്മൂമ്മേ, കൊറേ നേരമായല്ലോ ഇവിടെ ഇരിക്കുന്നേ? കൂടെ ആരുമില്ലേ?” 

അവര്‍ ഞെട്ടിയെഴുന്നേറ്റു. “ഉണ്ടല്ലോ. മോനും മരുമോളും ഉണ്ണിക്കുട്ടനുമുണ്ട്” 

“എന്നിട്ടെവിടെ?” - കാവല്‍ക്കാരന്റെ ചോദ്യം. അവരുടെ തളര്‍ന്ന കണ്ണുകള്‍ നാലുപാടും തിരഞ്ഞു.  

“ഇവിടെത്തന്നെ കാണും. കുട്ടിയെ മൂത്രമൊഴിപ്പിക്കുവാന്‍ കൊണ്ടു പോയതാ” - അവര്‍ വാക്കുകള്‍ക്കായി തപ്പി. അപ്പോഴേയ്ക്കും കുറച്ചു പേര്‍ അവരുടെ ചുറ്റും കൂടിക്കഴിഞ്ഞിരുന്നു. 

“മണിക്കൂറുകളായി നിങ്ങളിവിടെയിരിക്കുന്നു. മൂത്രമൊഴിപ്പിക്കുവാന്‍ പോയ ആള്‍ക്കാര്‍ മുങ്ങിക്കാണും” - കൂട്ടത്തിലൊരാള്‍ ഇതെല്ലാം സാധാരണ സംഭവിക്കാറുള്ള ഒരു കാര്യമാണെന്ന പോലെ നിസ്സാരമായി പറഞ്ഞു.

“നിങ്ങളിനി പുറത്തേക്ക് പോകണം. ഇന്നിതു പത്താമത്തെ കേസാ” - കാവല്‍ക്കാ‍രന്റെ സ്വരം കനക്കുവാന്‍ തുടങ്ങി. 

അതു കേള്‍ക്കാതെ അവരുടെ മിഴികളപ്പോഴും ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നും ഏതു നിമിഷവും വന്നേക്കാവുന്ന മകന്റെ മുഖം തിരഞ്ഞു കൊണ്ടിരുന്നു. 


 4PM NEWS-ന്റെ ‘സസ്നേഹം ആഴ്ചപ്പതിപ്പില്‍ 10-04-2014-നു പ്രസിദ്ധീകരിച്ചത്. www.4pmnews.com







2014 ജനുവരി 7, ചൊവ്വാഴ്ച

ഒരു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍







രു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍
ഒരച്ഛന്‍ അച്ഛനല്ലാതാവുന്നുവോ?
ജനാലയിലൂടെ നീണ്ടു വന്ന
വെളിച്ചത്തിന്റെ വിരല്‍,
ആരുമറിയാതെ
വാതില്‍ തുറന്നെത്തിയ കാറ്റ്,
മുകളില്‍ നിന്നും
ഉമ്മറത്തേയ്ക്കു പാളി നോക്കുന്ന
ആകാശത്തിന്റെ മിഴികള്‍,
എല്ലാം ഒരച്ഛനെ
അച്ഛനല്ലാതാക്കുന്നുവോ?

ഡോക്റ്റര്‍
അദ്ധ്യാപകന്‍
അയല്‍ക്കാരന്‍
അകന്ന ബന്ധുക്കള്‍
എല്ലാവരും
എന്തിനാണവളെയിത്ര പുന്നാരിക്കുന്നത്?
സമ്മാനങ്ങളും, ആടയാഭരണങ്ങളും
എന്തിനാണവളെ തേടി വരുന്നത്?

നിരത്തിലൂടെ പോയൊരു സൈക്കിള്‍
പടിക്കല്‍ നിന്നു ബെല്ലടിച്ചുവോ?
പാഞ്ഞു വന്നൊരു മോട്ടോര്‍ ബൈക്ക്
വീടടുത്തപ്പോള്‍ വേഗം കുറച്ചുവോ?
തെക്കു വടക്കോടുന്ന ലൈന്‍ബസ്സുകള്‍
തെക്കിനിയിലേയ്ക്കു മിഴികളെറിഞ്ഞുവോ?
പതുങ്ങി വന്നൊരോട്ടോ
മതിലിനോടെന്തോ അടക്കം പറഞ്ഞുവോ?
കറുത്ത ചില്ലിട്ടൊരു കാര്‍ മെല്ലെ വന്ന്
പിന്‍ വാതില്‍ തുറന്നു കാത്തു നിന്നുവോ?


പഴുതുകളില്ലാത്ത മുറിയിലടച്ചിട്ടും
സൈബര്‍ക്കരങ്ങളവളെ തേടിപ്പിടിച്ചുവോ
രാവേറവേ,
മോബയില്‍ ഫോണിന്റെ വാതിലുകള്‍ തുറന്ന്
അവളെവിടേക്കൊക്കെയോ
ഇറങ്ങിപ്പോവുകയും
പുലരാ‍റാവുമ്പോള്‍ ഉറക്കച്ചടവോടെ
തിരിച്ചു കയറുകയും ചെയ്തുവോ?

എല്ലാ ബന്ധനങ്ങളും ഭേതിച്ച്
അവളുടെ ഉയിരും ഉടലും
പുറത്തേക്കൊഴുകുമ്പോള്‍
ഒരു തോക്ക്
രണ്ടു വെടിയുണ്ടകള്‍
ഒന്ന് വീടിനു പുറത്ത്
അവളെ പീഡിപ്പിച്ചവന്റെ
നെറ്റി പിളര്‍ന്ന്
മറ്റേത് വീടിനകത്ത്
അവള്‍ തലചായ്ച്ചു വളര്‍ന്ന
അച്ഛന്റെ വിരിമാറു പിളര്‍ന്ന്

ഒരു പെണ്‍ കുഞ്ഞു ജനിക്കുമ്പോള്‍
ഒരച്ഛന്‍ അച്ഛനല്ലാതാവുന്നുവോ?


(4PM ന്യൂസില്‍ - ജനുവരി 2-ന് പ്രസിദ്ധീകരിച്ചത്)

http://www.4pmnews.com/index.aspx?issue=02-jan-2014&page=33

2013 നവംബർ 10, ഞായറാഴ്‌ച

ചെറുകവിതകള്‍
































കവിത:
കരളില്‍ നിന്നും 
വിരലിലൂടൊരു 
വരിയായൊഴുകി 
പുഴയായൊടുവില്‍ 
സാഗരമായതു കവിത

ജീവിതം:
"ജനിച്ചു, ജീവിച്ചു, മരിച്ചു" 
ഒരു വരിയിലൊരു 
ജീവിതം

കടല്‍:
പെണ്ണായതിനാലാവാം, 
ഇളകിച്ചിരിക്കുമ്പോഴും 
കടലിലിത്ര കണ്ണുനീര്‍

നീളം:
തലവരയുടെ 
നീളമളക്കാന്‍ 
ടേപ്പുണ്ടാരുടെ 
കയ്യില്‍‍?

കള്ളം:
‘കള്ള’ മെന്ന 
രണ്ടക്ഷരത്തിന്നുള്ളില്‍ 
എത്രയെല്ലാ-
മൊളിപ്പിച്ചു വച്ചു നാം? 

വേനല്‍:
വരണ്ട തണ്ണീര്‍ത്തടങ്ങളെയോര്‍ത്ത് 
കണ്ണീര്‍ പൊഴിക്കാതെ, 
കണ്ണീര്‍ത്തടങ്ങളും വരളുന്ന 
കാലം വരും

ചാനല്‍:
പാടേ തുറക്കുന്നു 
ചാനല്‍പ്പെട്ടികള്‍‍, 
പീഡനത്തിന്റെ 
പീതവാതായനം  

പകല്‍:
പെരുവഴിയിലലസമായ് 
വീണു കിടക്കുന്നു, 
പകലിന്‍ 
ചേലാഞ്ചലം.


---
ഗള്‍ഫ് മാധ്യമം (ബഹറിന്‍ എഡിഷന്‍) സര്‍ഗ്ഗവേദിയില്‍
പ്രസിദ്ധീകരിച്ചത് (10/11/2013)

2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

കപ്പിത്താന്‍


ന്ധ്യ കനത്തു. ഇരുട്ട് പരക്കാന്‍ തുടങ്ങിയിട്ടുണ്ട്. കരയിലെ വിളക്കുകളുടെ പ്രതിഫലനങ്ങള്‍ കടലില്‍ ‘ഹോളി’ കളിക്കുന്നുണ്ട്.

ബോട്ടിന്റെ അകത്ത് ശീതീകരിച്ച കിടപ്പു മുറിയില്‍ മുതലാളിയും ഈയിടെയായി അയാള്‍ക്കു കിട്ടിയ ഇംഗ്ലീഷുകാരിയായ കൂട്ടുകാരിയുമുണ്ട്. പുറത്തു വരാന്‍ ഇനി കുറേ സമയമെടുക്കുമായിരിക്കും. ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ബോട്ടിന്റെ ഡെക്കില്‍ നിന്ന് അയാള്‍ ചൂണ്ടയില്‍ ഇര കൊരുത്ത് പതുക്കെ ചുഴറ്റി എറിഞ്ഞു. ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും നോക്കി അയാള്‍ വെറുതെ ഇരുന്നു.

വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചകള്‍ തിരക്കുള്ള ദിവസങ്ങളാണ്. ആഴചയില്‍ ആറു ദിവസവും അനങ്ങാതെ കിടക്കുന്ന മുതലാളിയുടെ ആഡംബര ബോട്ടിന് ജീവന്‍ വയ്ക്കുന്നത് അന്നാണ്.  മറീനയില്‍ നിന്നും മദ്യക്കുപ്പികളും ഭക്ഷണപ്പൊതികളും കയറ്റിയാണ് ബോട്ട് ഉല്ലാസത്തോടെ കടലിനെ വട്ടമിടാനിറങ്ങുന്നത്. ചുറ്റിത്തിരിഞ്ഞ് ആഘോഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും മുതലാളിയുടെ മൂഡ് നല്ലതാണെങ്കില്‍ കൈയില്‍ ചിലപ്പോള്‍ കുറച്ചു ദിനാറുകള്‍ വീണിരിക്കും.

ഇംഗ്ലീഷുകാരി മാഡം വളരെ ദയാലുവാണ്. പോകുമ്പോള്‍ ചുരുങ്ങിയതൊരു 10 ദിനാറെങ്കിലും കയ്യില്‍ വച്ചു തരാതിരിക്കില്ല. മുതലാളി സ്നേഹം തീരെയില്ലാത്ത മനുഷ്യന്‍. എപ്പോഴും സ്വന്തം കാര്യം മാത്രം നോക്കുന്ന മുതാളിത്തത്തിന്റെ പ്രതീകം അഹന്തയുടെ മൂര്‍ത്തീ‍രൂപം എന്നീ വിശേഷണങ്ങളെല്ലാം നന്നായി യോജിക്കും.  വല്ലപ്പോഴും ഒന്നു ചിരിച്ചു കാണുന്നത്  തന്നെ ബോട്ടില്‍ വരുന്ന സമയത്താണെന്നതാണ് ഒരാശ്വാസം.

മാഡത്തിന്റേതാണെങ്കിലോ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന പ്രസാദാത്മകമായ മുഖം. നല്ല ഐശ്വര്യമുള്ള സ്ത്രീ.  സ്നേഹത്തോടെ മാത്രമേ സംസാരിക്കൂ. വെറുതേയിരിക്കുമ്പോഴെല്ലാം അയാളെപ്പറ്റിയും, ഭാര്യയെപ്പറ്റിയും, കൊച്ചു മകളെപ്പറ്റിയുമെല്ലാം ഓരോന്നു ചോദിച്ചു കൊണ്ടിരിക്കും. അപ്പോഴെല്ലാം അയാളില്‍ സ്നേഹം കടലോളം നിറയും.  അയാളുടെ ഉത്തരങ്ങളില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുണ്ടാകും.

ഇന്ത്യയുമായി അവര്‍ക്കുണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാകാം ഒരു പക്ഷെ ഇന്ത്യക്കാരോട് അവര്‍ക്കൊരു അടുപ്പം തോന്നിപ്പിക്കുവാന്‍ കാരണം. മാഡത്തിന്റെ പൂര്‍വ്വികര്‍ക്ക് ഇന്ത്യയില്‍ ടീ എസ്റ്റേറ്റുകളും, ഓഫീസുകളും, ബംഗ്ലാവുകളും ഒക്കെ  ഉണ്ടായിരുന്നെന്ന് അവര്‍ പല വട്ടം പറഞ്ഞിട്ടുണ്ട്. സ്വന്തം കഥകള്‍ പറയുന്നതിനിടയില്‍ മുതലാളിയുടെ സ്നേഹമില്ലായ്മയെക്കുറിച്ചു പറയാനും അവര്‍ ഈയിടെയായി സമയം കാണാറുണ്ട്. പല പല വെപ്പാട്ടികളില്‍ ഒരാള്‍ എന്നതിലുപരി, ഒരു ജീവിത പങ്കാളി എന്ന സ്ഥാനം അയാളിതു വരെ നല്‍കിയിട്ടില്ല എന്ന കാര്യം അവര്‍ തെല്ലു പരിഭവത്തോടെ പറയുമ്പോള്‍ അയാള്‍ക്കതൊരു പുതുമയായി തോന്നിയില്ല.  അവര്‍ക്കിങ്ങനെ തുടരാനാവില്ലെന്നും, മറ്റൊരു പുരുഷനുമായി ഇഷ്ടത്തിലാണെന്നും, താമസിയാതെ ഇവിടെ നിന്നും തിരിച്ചു പോകുമെന്നും അവര്‍ പറഞ്ഞത് അയാളെ തെല്ലു ദു:ഖിപ്പിക്കാതിരുന്നില്ല. മുതലാളിയോടിക്കാര്യം അടുത്തു തന്നെ പറയുമെന്നും അപ്പോളൊരു സീന്‍ നിനക്കു കാണാമെന്നും അവര്‍ കളിയോടെ പറഞ്ഞത് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. മാഡം നല്ലവളാണ്, നന്നായി വരട്ടെ എന്നയാള്‍ മനസ്സു കൊണ്ട് ആശിച്ചു.

ബെഡ് റൂമിന്റെ വാതില്‍ തുറക്കുന്ന ശബ്ദമാണ് അതു വരെയുണ്ടായിരുന്ന നിശ്ശബ്ദതയുടെ ചൂണ്ടയില്‍ കുരുങ്ങി അയാള്‍ക്കടുത്തേക്കെത്തിയത്.  അകത്തു നിന്നും പാതി കാലിയായ ബിയര്‍ ബോട്ടിലുമായി മുതലാളി പൊടുന്നനേ ഡെക്കിലേക്കെത്തിയപ്പോള്‍ അയാള്‍ വിനയാന്വിതനായി.  കയ്യിലിരുന്ന മാല്‍ബറോ സിഗരറ്റ് ആഞ്ഞാഞ്ഞു വലിച്ചു കൊണ്ടിരുന്ന മുതലാളിയുടെ മുഖഭാവത്തില്‍ എന്തോ ഒരു പന്തികേടിന്റെ പുകച്ചുരുളുകള്‍ അയാള്‍ ദര്‍ശിച്ചു. സംശയം അസ്ഥാനത്തല്ലെന്നു സ്ഥിരീകരിച്ചു കൊണ്ട് പെട്ടെന്നാണ് അഴിഞ്ഞുലഞ്ഞ മുടിയും അലസമായി വാരിയുടുത്ത ഗൌണുമായി മാഡം ഒരു കൊടുങ്കാറ്റു പോലെ പുറത്തേക്ക് വന്നത്. ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മുഖമായിരുന്നു അപ്പോള്‍ മാഡത്തിന്. കടലിലെ വെള്ളത്തെ മുഴുവന്‍ തിളപ്പിക്കുവാനുള്ള കോപം അവരുടെ കണ്ണുകളില്‍ എരിയുന്നുണ്ടായിരുന്നെന്നു തോന്നി.

‘യൂ സണ്‍ ഓഫ്  എ ബിച്ച് - ’ പുറത്തേയ്ക്കു വന്ന ഉടനേ മുതലാളിയുടെ നേര്‍ക്കു നേര്‍ നിന്ന് മാഡം ആക്രോശിച്ചു. കലിയടങ്ങാതെ മാഡത്തിന്റെ കൈപ്പത്തി മുതലാളിയുടെ കവിളില്‍ പല വട്ടം വീണു. അപ്രതീക്ഷിതമായുണ്ടായ അടിയുടെ ആഘാതത്തില്‍ മുതലാളി ഒന്നുലഞ്ഞു. ബിയര്‍ കുപ്പി താഴെ വീണു തകര്‍ന്ന് അതില്‍ നിന്നും പുറത്തേക്കൊഴുകിയ ദ്രാവകം അശുഭകരമായി പതഞ്ഞു.  അടുത്ത നിമിഷത്തില്‍ ബാലന്‍സ് വീണ്ടെടുത്ത് മുതലാളി മാഡത്തിനെ എല്ലാ ശക്തിയുമുപയോഗിച്ച് ബോട്ടിന്റെ വശത്തെ കൈവരിയുടേ അടുത്തേക്ക് ആഞ്ഞു തള്ളിയതും മാഡം ബോട്ടിന്റെ അറ്റത്തെത്തിയതും ഒരുമിച്ചായിരുന്നു. ബോട്ടിന്റെ കൈവരിയില്‍ പിടിച്ചു നില്‍ക്കാനുള്ള  മാഡത്തിന്റെ ശ്രമത്തെ മുതലാളി നിഷ്പ്രഭമാക്കിയതും, അടുത്ത ഒരു തള്ളലില്‍ ബലമില്ലാത്ത അവരുടെ ശരീരം കടലിലേക്കു പതിച്ചതും ഒരു നിമിഷം കൊണ്ടു കഴിഞ്ഞു.

‘അയ്യോ‘ എന്നൊരു തിരമാല അയാളുടെ തൊണ്ടയില്‍ നിന്നും ഉച്ചത്തില്‍ പുറത്തു ചാടി.

“യൂ ഷട്ടപ്പ്” - എന്ന അലര്‍ച്ചയോടെ മുതലാളിയുടെ കൈപ്പത്തി അയാളുടെ കരണത്തെ ഉലച്ചു. കണ്ണുകളില്‍ അപ്രതീക്ഷിതമായ കടല്‍ക്ഷോഭങ്ങള്‍ ഇളകി. തലക്കുള്ളില്‍ ഉരുവം കൊണ്ട ചുഴികള്‍ അയാളുടെ ബോധത്തെ കറക്കി.

എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നില്‍ക്കുന്ന അയാളെ നോക്കി മുതലാളി അലറി. “വേശ്യയാണവള്‍. പുലയാടിച്ചി‍, പോയി ത്തുലയട്ടെ. നീ ബോട്ട് തിരിക്ക്”.

“മുതലാളീ, അവരു ചത്തു പോകും” - എവിടെ നിന്നാണ് തനിക്ക് വാക്കുകള്‍ കിട്ടിയതെന്ന് അയാളറിഞ്ഞില്ല.

വെള്ളത്തില്‍ കിടന്ന് കൈകാലുകളിട്ടടിക്കുന്ന മാഡത്തിനെ നോക്കി അയാള്‍ പരിഭ്രാന്തനായി. കൂള്‍ ബോക്സില്‍ നിന്നും തണുത്ത മറ്റൊരു ബിയര്‍ കൂടി എടുത്തു തുറന്ന് ഒരു കവിള്‍ അകത്താക്കി മുതലാളി ബോട്ടിന്റെ കൈവരിയിലേക്കു ചെന്നു. ബാക്കിയുണ്ടായിരുന്ന ബിയര്‍ മുഴുവന്‍ വെള്ളത്തിലേക്കൊഴിച്ചു.  മുങ്ങിക്കൊണ്ടിരിക്കുന്ന മാഡത്തിനു നേരെ കൈകള്‍ വീശിക്കൊണ്ട് പക നിറഞ്ഞ നിഗൂഢമായൊരാനന്ദത്തോടെ അയാള്‍ മുരണ്ടു  “ഗുഡ് ബൈ”.

അനങ്ങാ‍ന്‍ വയ്യാതെ അയാള്‍ തരിച്ചു നില്‍ക്കുമ്പോള്‍ മുതലാളി ബോട്ടു തിരിച്ചു. കനത്ത ഇരുട്ടില്‍ മാഡത്തിന്റെ ചലനങ്ങള്‍ക്കെന്തു സംഭവിച്ചു എന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. കടലിനെയും ആകാശത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുട്ടിനെ കീറി മുറിച്ച് ഈര്‍ഷ്യയോടെ ബോട്ട് നീങ്ങിക്കൊണ്ടിരുന്നു.

മുതലാളിയുടെ മുഖം തുടുത്തു ചുവന്നിരുന്നു. കഴുത്തില്‍ ഞരമ്പുകള്‍ വലിഞ്ഞു മുറുകി നിന്നു. ഏതു നിമിഷവും ആ ഞരമ്പുകള്‍ പൊട്ടാമെന്നും കുത്തിയൊലിക്കുന്നൊരു നദി പോലെ അതൊഴുകിച്ചേര്‍ന്ന് കടല്‍ ചുവന്നു പോയേക്കാമെന്നും അയാള്‍ ഭയപ്പെട്ടു.

“എല്ലാത്തിനേയും ഞാന്‍ കാണിച്ചു കൊടുക്കാം. എന്റെ കാശു മുഴുവന്‍ തിന്നു തീര്‍ത്തിട്ടിപ്പോള്‍ അവള്‍ കല്യാണം കഴിക്കാന്‍ പോകുന്നെന്ന്. എന്റെ കൂടെ കിടക്കാന്‍ അവള്‍ക്ക് മനസ്സില്ലെന്ന്. കാണിച്ചു കൊടുക്കാം. ഈ ഞാന്‍  ആരാണെന്ന് അവളേയും അവളുടെ മറ്റവനേയും കാണിച്ചു കൊടുക്കാം. “ധ്ഫൂ.......”

അയാള്‍ ശക്തിയായി ഡാഷ് ബോര്‍ഡിലേക്ക് കാറിത്തുപ്പി. ധ്ഫൂ...., ധ്ഫൂ, ധ്ഫൂ - ഇടത്തും വലത്തും വശങ്ങളിലേക്കും എല്ലാം അയാള്‍ ഒരു ഭ്രാന്തനെപ്പോലെ തുപ്പാന്‍ തുടങ്ങി. മുതലാളി അങ്ങിനെയാണ്. തന്റെ ദേഷ്യം മുഴുവന്‍ അറിയിക്കുന്നത് തുപ്പലു കൊണ്ടാണ്. ദേഷ്യം വരുമ്പോള്‍ മുന്നിലുള്ള ആളുടെ മുഖത്തേക്കു തന്നെ നീട്ടിയാണ് തുപ്പുക. മുതലാളിയുടെ തുപ്പലില്‍ നിന്നൊരു പങ്ക് അയാളുടെ മുഖത്തും വന്നു വീണു. അയാള്‍ക്കറച്ചു.  ശരീരം മുഴുവന്‍ ആ തുപ്പലിലേക്ക് ചുരുങ്ങിപ്പോകുന്നതു പോലെ. ഉള്ളില്‍ നിന്നും ഒരു ഛര്‍ദ്ദില്‍ പൊന്തി വന്നതിനെ അയാള്‍ അമര്‍ത്തി.

ബോട്ടിന്റെ വേഗം അടിക്കടി കൂടിക്കൊണ്ടിരുന്നു.ബിയര്‍ മാത്രമല്ല, മുതലാളി ഡ്രഗ്‌സും എടുത്തിട്ടുണ്ടെന്നയാള്‍ക്കു തോന്നി. ഡ്രഗ്‌സ് എടുക്കുമ്പോഴാണ് അയാളിത്ര വയലന്റായി കണ്ടിട്ടുള്ളത്.  മുറിവേറ്റ മൃഗത്തിന്റെ ഹിംസ വാസനകള്‍ മുഴുവന്‍ മുതലാളിയിലേക്ക് കുറുകി നിറഞ്ഞതു പോലെ. ഇതെന്തിനുള്ള ഭാവമാണ്. അയാളുടെ ഉള്ളു പരിഭ്രാന്തമായി. എന്നും തിരിച്ചു പോകാറുള്ള മറീനയിലേക്കല്ല, തിരകളുടെ കൂറ്റന്‍ ദംഷ്ട്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന കടലിന്റെ പെരുവായിലേക്കാണ് ബോട്ടു കുതിക്കുന്നത് എന്ന് ചങ്കിടിപ്പോടെ അയാള്‍ മനസ്സിലാക്കി..... എന്തിലോ ഇടിച്ച് ബോട്ടൊന്നുലഞ്ഞെങ്കിലും മുതലാളി ഒന്നും അറിഞ്ഞ മട്ടില്ല. മൂര്‍ച്ചയുള്ളൊരു കത്തി പോലെ തിരകളെ മുറിച്ച് ബോട്ട് മുന്നോട്ടു തന്നെ പോയിക്കൊണ്ടിരുന്നു.

പെട്ടെന്നുയര്‍ന്നു പൊന്തിയ ഒരു തിര പോലെയാണ്  സുബൈദയുടേയും, കുഞ്ഞാമിനയുടെയും മുഖങ്ങള്‍ ഓര്‍മ്മയിലേക്കലച്ചെത്തിയത്.

“ഉപ്പ ഇനി പോകണ്ട. ഉപ്പ പോയാല്‍ വരില്ല” - നാട്ടില്‍ നിന്നും തിരിക്കുന്നതിന്റെ തലേന്നുള്ള കുഞ്ഞാമിനയുടെ കരച്ചിലിപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്.

“ഉപ്പം വേഗം വരും കുഞ്ഞാമിനൂ” അവളെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ട് കുഞ്ഞാമിനയുടെ നനഞ്ഞ കണ്ണുകള്‍ അയാള്‍ കൈലേസു കൊണ്ട് ഒപ്പി. കൈലേസു നനഞ്ഞ് കുതിര്‍ന്നിട്ടും കണ്ണീരൊഴുകിക്കൊണ്ടിരുന്നു. അവളുടെ മിഴികളിലെ സങ്കടക്കയങ്ങളുടെ നോക്കെത്താത്ത ആഴം അയാളെ വല്ലാതെ നോവിപ്പിച്ചു.

‘നീ ഉപ്പായെ വിഷമിപ്പിക്കതെ കുഞ്ഞാമിനൂ. ഉപ്പ വരും. അന്നെ വലുതാക്കി കെട്ടിച്ചു കൊടുക്കാനല്ലെ ഉപ്പ പോണത്’“ - സുബൈദ മോളോടു പറയുന്നു.

“എന്നെ കെട്ടിക്കണ്ട. ഉപ്പ പോകണ്ടാ‍. ഇവിടെത്തന്നെ ണ്ടായിര്ന്നാ മതി” - കുഞ്ഞാമിന ശാഠ്യക്കാരിയാണ്. ശാഠ്യം തേങ്ങലുകളുടെ ഉഞ്ഞാലില്‍ ഉറക്കത്തിലേക്ക് മെല്ലെയാടി. കരഞ്ഞുറങ്ങുന്ന കുഞ്ഞാമിനയുടെ മുഖം ഇതു വരെ ഒരനക്കവും തട്ടാതെ മനസ്സിലുണ്ട്.

എല്ലാ മുഖങ്ങളേയും കീറി മുറിച്ച്, എല്ലാ സ്വരങ്ങളേയും വിഴുങ്ങി ബോട്ട് നീങ്ങി. കലിയടങ്ങാതെ തുപ്പിക്കൊണ്ടിരിക്കുകയാണ് മുതലാളി. ബിയര്‍ ബോട്ടിലുകള്‍ പല്ലുകൊണ്ട് കടിച്ചു തുറന്ന് നുരയൊഴുകുന്ന ബിയര്‍ അയാളുടെ വായിലൂടെയും ദേഹത്തു കൂടെയും ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. നിര്‍ലോഭം വാരിപ്പൂശിയ വിലകൂടിയ പെര്‍ഫ്യൂമും ബിയറും കൂടിച്ചേര്‍ന്ന ഗന്ധം അയാളുടെ നാസികയെ ചുരണ്ടി.

“പടച്ചോനേ. ന്റെ കുഞ്ഞാമിനയ്ക്കു കൊടുത്ത വാക്കു പാലിക്കാന്‍ ന്റെ ഉടലെങ്കിലും തിരിച്ചു തരണേ.”

മുട്ടിന്മേല്‍ നിന്ന് കറുത്ത ആകാശത്തിന്റെ നിഗൂഢതയിലേക്ക് നോക്കി കൈകളുയര്‍ത്തി അയാള്‍ വേദനയോടെ പ്രാര്‍ത്ഥിച്ചു. ..

ബോട്ട് വീണ്ടുമെന്തിലോ ശക്തിയായിടിച്ചു. ആകാശം ഒരു ചില്ലു പോലെ ചിന്നിച്ചിതറിയെന്നയാള്‍ക്കു തോന്നി. ദിക്കുകളിലെല്ലാം കറുപ്പു നിറം പടര്‍ന്നു.

“കപ്പിത്താനേ“ -

സുബൈദ പതുക്കെ ചെവിയില്‍ മന്ത്രിച്ചുവോ. സുബൈദയല്ല, കടലാണ്. ആര്‍ത്തിരമ്പുന്ന, തിരകളുടെ കരുത്താല്‍ വരിഞ്ഞു പിടിക്കുന്ന, ചെവി കടിക്കുന്ന, കൊഞ്ചുന്ന കടല്‍.

“എന്തിനാ ഈ ജീവിതം കപ്പിത്താനേ. ങ്ങളൊറ്റയ്ക്കവിടേം, ഞാനും കുഞ്ഞാമിനേം ഒറ്റയ്ക്കിവിടേം. ഒരുമിപ്പിച്ച് താമസിപ്പിക്കാനിഷ്ടല്ല്യായിരിക്കും അല്ലേ പടച്ചോനിക്ക്”.

ശൈത്യത്തോടൊപ്പം വന്നു ചേരുന്ന കടല്‍ക്കാക്കകള്‍. അവറ്റകളെ കാണുമ്പോഴെല്ലാം എന്തു കൊണ്ടോ സുബൈദയെ ഓര്‍ക്കാറുള്ളത് അവളോടു പറയണോ.  

“ങ്ങള് കടലീക്കൂടെ ബോട്ടോടിപ്പിക്കുമ്പോ എന്നെ ഓര്‍ക്കാറുണ്ടാ കപ്പിത്താനേ”

“അന്നെ എന്തിനാ ഓര്‍ക്കണേ, നിക്ക് ബേറെ പണീല്ലെ? വെള്ളാരം കല്ല് പോലുള്ള എന്തോരം അറബിച്ചികളും, വെള്ളക്കാരികളുമാ ഇവിടെ”

അയാള്‍ അവളെ ചൊടിപ്പിക്കാനായി പറഞ്ഞു.

“ആയിക്കോ ആയിക്കോ അറബിച്ച്യേളേം കെട്ടി അവിടെ ഒട്ടകം മാതിരി കൂടിക്കോ. കൊന്നും കളയും ഞാന്‍, ചത്തു പോയാലും ന്റെ പ്രേതം വന്ന് ങ്ങടെ കൊരക്കിന് പിടിക്കും.”

അയാള്‍ അതു കേട്ട് പൊട്ടിച്ചിരിച്ചു. തിരകള്‍ അയാളെ പൊടുന്നനെ കെട്ടിപ്പിടിക്കാന്‍ തുടങ്ങിയത്  എങ്ങിനെയെന്ന് അയാളറിഞ്ഞില്ല. അയാള്‍ സുബൈദയുടെ മടിത്തട്ടിലായിരുന്നല്ലോ. സുബൈദയുടെ സ്നേഹം തിരകളുടെ വിരലുകളായി അയാളുടെ മേനിയില്‍ ഒഴുകി നടന്നു. അയാളുടെ ഉടല്‍ ഉരുകി ജലമായി. രണ്ടു കടലുകള്‍ ഒന്നാകുന്നതു പോലെ.

“കപ്പിത്താനേ“

സുബൈദയുടെ മൃദുവായ സ്വരം എവിടെ നിന്നാണ് വരുന്നത്. ഉടലിലാകെ വല്ലാത്ത നീറ്റല്‍. വായില്‍ ഉപ്പു വെള്ളത്തിന്റെയും ചോരയുടേയും സമ്മിശ്ര രസം.

പടച്ചോനേ,  ഇതെവിടെയാണ് ? ബോട്ടും മുതലാളിയും എവിടെ? തളര്‍ന്ന കാലുകള്‍ കൊണ്ട് തുഴഞ്ഞു നില്‍ക്കാന്‍ പാടു പെട്ടു. ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യ. കരയെവിടെയാണ്? ശരീരം തണുത്തിരിക്കുന്നു. ശക്തിയെല്ലാം ചോര്‍ന്നു പോയതു പോലെ. സുബൈദാ .....കുഞ്ഞാമിനാ ... അയാള്‍ എല്ലാ ശക്തിയും സംഭരിച്ച് വിളിച്ചു. എന്നാല്‍ തൊണ്ടയില്‍ നിന്നും പുറത്തു വരാനുള്ള ശക്തി അയാളുടെ സ്വരത്തിനുണ്ടായിരുന്നില്ല.

--
ഗള്‍ഫ് തേജസ് -  ബലിപ്പെരുന്നാള്‍ സപ്ലിമെന്റില്‍ (15 ഒക്ടോബര്‍ 2013 ചൊവ്വ) പ്രസിദ്ധീകരിച്ചത്.
ചിത്രീകരണത്തിന്  ഗള്‍ഫ് തേജസിനോട് കടപ്പാട്.

2013 മേയ് 18, ശനിയാഴ്‌ച

പ്രാര്‍ത്ഥനകള്‍




നേരം ഇരുട്ടി
സ്കൂളില്‍ നിന്നും കുട്ടികളെയും 
കൂട്ടി വരാറുള്ള അവരുടെ
അച്ഛന്റെ  സ്കൂട്ടര്‍
ഇനിയും 
മടങ്ങിയെത്തിയില്ലല്ലോ എന്ന് 
വഴിയിലേക്ക് മിഴി വീശി
ഒരു തിരിനാളം

കൊച്ചു സ്കൂട്ടറിനെ
തുറിച്ചു നോക്കിക്കൊണ്ടാണ്
ട്രിപ്പറുകളും, ട്രക്കുകളും
ബസ്സുകളുമെല്ലാം
നെട്ടോട്ടം പായുന്നത്
നേര്‍ക്കു നേര്‍ ചീറിപ്പാഞ്ഞു വന്ന്
മാറിപ്പോകുമ്പോഴെല്ലാം
“നിനക്കു ഞാന്‍ വച്ചിട്ടുണ്ട്”
എന്ന ഭാവമാണവറ്റകള്‍ക്ക്

പാവം സ്കൂട്ടര്‍,
എല്ലാ ചൂഴ്ന്നു നോട്ടങ്ങളേയും
ആക്രോശങ്ങളേയും
ഉരസലുകളേയും
സഹിച്ച്
അടക്കിപ്പിടിച്ച
ശ്വാസം പോലെയാണ്
നിരത്തിലൂടെയുള്ള
അതിന്റെ ബ്ലേഡു യാത്ര 

തന്നില്‍ ജീവനര്‍പ്പിച്ചിരിക്കുന്ന
ഒരച്ഛനേയും
രണ്ടു കൊച്ചു മക്കളേയും
അവരുടെ ചെറിയ ഭാവി 
നിറച്ചു വച്ചിരിക്കുന്ന
വലിയ പുസ്തക സഞ്ചികളേയും
സൂക്ഷ്മതയോടെ കൊണ്ടുവന്ന്
പ്രാര്‍ത്ഥനകളുമായി
വീട്ടിലിരിക്കുന്ന തിരിനാളത്തിന്റെ 
കൈകളില്‍ 
തിരിച്ചേല്‍പ്പിക്കേണ്ടതുണ്ടതിന്

അച്ഛന്റെ പുറകില്‍
അള്ളിപ്പിടിച്ചിരിക്കുന്ന 
കുട്ടികള്‍ക്കൊരു പക്ഷേ
അവരെന്നും കളിക്കുന്ന 
കമ്പ്യൂട്ടര്‍ ഗയിമുകള്‍ പോലെ  
ഇതൊക്കെ ഒരു
ഹരമായിരിക്കാം
ഇത്തരം ഒരു പാട്
റേയ്‌സുകളും ചേയ്‌സുകളുമാണല്ലോ
ജീവിതം മുഴുവന്‍ 
അവരെ കാത്തിരിക്കുന്നത്

ഓരോ കൂട്ടിയിടിയില്‍ നിന്നും
‘അയ്യോ’ യെന്നു തെന്നി മാറി
കഷ്ടിച്ചു
രക്ഷപ്പെട്ടു രക്ഷപ്പെട്ട്
സ്കൂട്ടറിന്റെ നെഞ്ചിടിപ്പ്
മുറ്റത്തു വന്നു നില്ക്കുന്നതു വരെ
കാറ്റില്‍ പെട്ടതു പോലെ
ആടിയുലഞ്ഞു കൊണ്ടിരിക്കും
തിരിനാളം.

പോലീസിന്റെ കണ്ണു വെട്ടിച്ച്
ഉള്‍വഴിയിലേക്കു പാഞ്ഞൊരു ട്രിപ്പര്‍
പാവം സ്കൂട്ടറിനെ 
ഇടിച്ചു വീഴ്ത്തിയെന്ന
വാര്‍ത്ത
വരാനിരിക്കുന്നൊരു ദിവസം
തിരിനാളത്തിനോട് 
പറയാനിടയാക്കരുതേ
എന്നാണ്
ഇതിനെല്ലാം ദൃക്‌‌സാക്ഷിയായ
മൊബൈല്‍ ഫോണെപ്പോഴും
തൊണ്ടയിടറി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്.














(‘മ ഴ വി ല്ല്  -ഇ-മാഗസിന്‍ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് പേജ് 40-41)  


2013 മേയ് 8, ബുധനാഴ്‌ച

വിറക്












വിറക്  , മണ്ണെണ്ണ, 
പാചക വാതകം
ഈശ്വരാ
ഒന്നുമില്ലല്ലോ 
അടുപ്പില്‍ 
തീക്കൂട്ടാന്‍

ബാക്കിയുണ്ടായിരുന്ന 
ഒരു പിടി അരി
സങ്കടങ്ങള്‍ പോലെ
വേവാതെ 
കുതിര്‍ന്ന്
കലത്തില്‍

അതിവേഗ പാതകള്‍
മുറിച്ചു കടക്കാനാവാതെ 
അപ്പുറം നില്‍ക്കയാണ്
സ്കൂളില്‍ പോയ മക്കള്‍

സിലിണ്ടര്‍ വാങ്ങുവാന്‍
ഹൈവേ താണ്ടിയ 
അവരുടെയച്ഛന്‍
വെളുത്ത കോടിയില്‍
വിറകു കൊള്ളിയായ്
തിരിച്ചു വന്നത്
മനസ്സിലിപ്പോഴും
എരിഞ്ഞു തീര്‍ന്നില്ല

അരി കുതിര്‍ന്നിട്ടും
വിറകു വന്നില്ലെന്ന്
കെറുവിക്കുന്നുണ്ടടുപ്പത്ത്
വയറു ചീര്‍ത്ത
മണ്‍ കലം

അടുക്കളക്കോണിലിപ്പോഴും
വീര്‍പ്പടക്കിയിരിപ്പുണ്ട്
ഇന്ധനം വാങ്ങിയ
പഴയ പാട്ടകള്‍

ഒന്നിച്ചവയെല്ലാം
തൂത്താല്‍ കിട്ടണം
പച്ച കത്തിക്കുവാന്‍
ഇത്തിരി മണ്ണെണ്ണ

വിശന്നു വലഞ്ഞ്
മക്കളെത്തുമ്പോഴേക്കും
അരി വേവിക്കാനുള്ള
വിറകുണ്ടെന്‍ ശരീരത്തില്‍


4PM NEWS-ല്‍ 22 May 2013-ല്‍ പ്രസിദ്ധീകരിച്ചത്
http://www.4pmnews.com/index.aspx?issue=02-may-2013&page=27