കടല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കടല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 നവംബർ 10, ഞായറാഴ്‌ച

ചെറുകവിതകള്‍
































കവിത:
കരളില്‍ നിന്നും 
വിരലിലൂടൊരു 
വരിയായൊഴുകി 
പുഴയായൊടുവില്‍ 
സാഗരമായതു കവിത

ജീവിതം:
"ജനിച്ചു, ജീവിച്ചു, മരിച്ചു" 
ഒരു വരിയിലൊരു 
ജീവിതം

കടല്‍:
പെണ്ണായതിനാലാവാം, 
ഇളകിച്ചിരിക്കുമ്പോഴും 
കടലിലിത്ര കണ്ണുനീര്‍

നീളം:
തലവരയുടെ 
നീളമളക്കാന്‍ 
ടേപ്പുണ്ടാരുടെ 
കയ്യില്‍‍?

കള്ളം:
‘കള്ള’ മെന്ന 
രണ്ടക്ഷരത്തിന്നുള്ളില്‍ 
എത്രയെല്ലാ-
മൊളിപ്പിച്ചു വച്ചു നാം? 

വേനല്‍:
വരണ്ട തണ്ണീര്‍ത്തടങ്ങളെയോര്‍ത്ത് 
കണ്ണീര്‍ പൊഴിക്കാതെ, 
കണ്ണീര്‍ത്തടങ്ങളും വരളുന്ന 
കാലം വരും

ചാനല്‍:
പാടേ തുറക്കുന്നു 
ചാനല്‍പ്പെട്ടികള്‍‍, 
പീഡനത്തിന്റെ 
പീതവാതായനം  

പകല്‍:
പെരുവഴിയിലലസമായ് 
വീണു കിടക്കുന്നു, 
പകലിന്‍ 
ചേലാഞ്ചലം.


---
ഗള്‍ഫ് മാധ്യമം (ബഹറിന്‍ എഡിഷന്‍) സര്‍ഗ്ഗവേദിയില്‍
പ്രസിദ്ധീകരിച്ചത് (10/11/2013)

2008 സെപ്റ്റംബർ 9, ചൊവ്വാഴ്ച

പ്രണയത്തിന്റെ കടല്‍

ഇരമ്പുന്ന ഒരു കടല്‍
എല്ലാ ഭിത്തികളും‍ തകര്‍ത്ത്
ഒരു വേലിയേറ്റം പോലെ
ആദ്യം കയറി വന്നത്
ആരുടെ ശരീരത്തിലേക്കായിരുന്നു?

അതു പതുക്കെ വളര്‍ന്നു വളര്‍ന്ന്
പ്രളയമായ് മാറിയപ്പോഴേക്കും
നമ്മള്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ്
ജലമായിത്തീര്‍ന്നിരുന്നു.

തിരമാലകളായി, നുരകളും പതകളുമായി
പരസ്പരം അലിഞ്ഞുചേര്‍ന്നും
ഇഴുകിമാറിയും നമ്മള്‍....
ശ്വാസോച്ഛ്വാസങ്ങള്‍ യോജിച്ച്
കൊടുങ്കാറ്റുകളായി
കടലിനുമീതെ പറന്നു നടന്നു

ഹൃദയ മിടിപ്പുകള്‍ യോജിച്ച്
ഇടിമുഴക്കങ്ങളായിത്തീര്‍ന്നു
രക്ത ധമനികളിലൂടെ
പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു
അടിക്കടലിലെ ഒഴുക്കുകള്‍

പ്രളയം ശമിച്ചു
വേലിയിറക്കത്തിന്റെ തളര്‍ന്ന മാത്രകള്‍ താണ്ടി
കിടന്ന പായ ചുരുട്ടിവയ്ക്കേണ്ട ജോലി
നിന്നെയേല്പിച്ച്
വേഗമൊരു ചായയാകട്ടെ എന്നു പറഞ്ഞ്
ഒന്നു തിരിഞ്ഞു പോലും നോക്കാതെ
മൂത്രമൊഴിക്കാനായി
ഞാന്‍ ബാത്ത്റൂമിലേക്കു കടന്നു.