കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 ഏപ്രിൽ 23, തിങ്കളാഴ്‌ച

മഴപ്പെണ്‍കൊടി



അലക്കു കഴിഞ്ഞ്
ബക്കറ്റില്‍ നിന്നും
നനഞ്ഞ വസ്ത്രങ്ങള്‍
ഒന്നൊന്നായ് പിഴിഞ്ഞെടുത്ത്
അഴയില്‍ ഉണക്കാനിട്ട്
തുറന്നു കിടന്നിരുന്ന
അടുക്കള വാതില്‍
ഉള്ളില്‍ നിന്നടച്ച്
അവള്‍ അകത്തേയ്ക്കു
കയറിപ്പോയി

അടുക്കളച്ചിമ്മിനിയിലൂടെ
കറുത്ത മേഘങ്ങളായി
അവള്‍ പൊങ്ങിപ്പൊങ്ങിപ്പോകുന്നത്
ആരെങ്കിലും കണ്ടു കാണുമോ

തുള്ളിക്കൊരു കുടം പെയ്യുന്ന
പെരു മഴയായി
താഴോട്ടൊഴുകി വന്ന്
ഉണക്കാനിട്ട വസ്ത്രങ്ങളെ
അവള്‍ വീണ്ടും നനച്ചു

ഇഴകള്‍ കുതിര്‍ന്നലിഞ്ഞ്
വസ്ത്രങ്ങളും
അഴയും അവളോടൊപ്പം
ഒലിച്ചു തീര്‍ന്നപ്പോള്‍
വീണ്ടും വെയില്‍ വന്നു

അപ്പോഴും
പുറകില്‍ നിന്നവളടച്ച
അടുക്കള വാതില്‍
അടഞ്ഞു തന്നെ കിടന്നു

 - മാധ്യമം ചെപ്പില്‍ പ്രസിദ്ധീകരിച്ചത്





2017 ഫെബ്രുവരി 27, തിങ്കളാഴ്‌ച

കവിത കണ്ടെത്തിയപ്പോൾ











യുസ്സെത്തും വരെ
എഴുതിത്തീർത്തപ്പോഴാണ്
അവസാനത്തെ വരിയിൽ
അയാൾ കവിത കണ്ടെത്തിയത്
അവസാന ശ്വാസത്തിന്റെ
അവസാനത്തെ കുതിപ്പിലായിരുന്നു
അയാളപ്പോൾ
ഏതു പടുതിരിക്കുമില്ലേ
ഒടുവിലത്ത ഒരാളിക്കത്തൽ എന്ന്
കവിത തന്നെയായിരുന്നോ
അയാളുടെ സംശയം തീർത്തത്?
അയാൾ കെട്ടു
കവിത ഇപ്പോഴും
അണയാതെ നിൽക്കുന്നു

2016 ഒക്‌ടോബർ 11, ചൊവ്വാഴ്ച

ശ്വാന പർവ്വം - 2


നീതി ബോധം

ഒരായിരമാളുകൾ
ഇരകളായ്ത്തീർന്നാലും
ഒരു തെരുവു നായ് പോലും
ശിക്ഷിക്കപ്പെടരുത്
എന്നതത്രെ
ഉന്നതമാം നമ്മുടെ
നീതി ബോധം



പുരോഗതി

ശൌര്യത്തിലും
സംഘം ചേരലിലും
മനുഷ്യരേക്കാൾ
ബഹുദൂരം
മുന്നോട്ട് പോയിട്ടുണ്ട്
തെരുവുനായ്ക്കൾ.



പകർച്ചവ്യാധി

മൂല്യച്യുതിയും
അക്രമ വാസനയും
മനുഷ്യരിൽ നിന്ന്
നായ്ക്കളിലേയ്ക്കും
പടർന്നിട്ടുണ്ടെന്ന്
സമീപ കാല
സാക്ഷ്യങ്ങൾ


ആസൂത്രണം

മുൻ കൂട്ടി
ആസൂത്രണം ചെയ്ത
ആക്രമണങ്ങൾ
നടപ്പാക്കാനെന്ന വിധമാണ്
ഓരോ തെരുവിലും
നായ്ക്കൂട്ടങ്ങൾ
നിലയുറപ്പിക്കുന്നത്



നിവേദനം

പേടി കൂടാതെ വഴി നടക്കാൻ
അനുവാദം ഇരന്നു കൊണ്ടുള്ള
പൌരന്മാരുടെ നിവേദനം
സമർപ്പിക്കാനിനി ബാക്കിയുള്ളത്
നായ്ക്കൾക്കു മാത്രം.



മാറ്റം

തല്ലെത്ര കിട്ടിയാലും
വാലാട്ടി പുറകേ വരുന്ന
യജമാന സ്നേഹം
ഇനി നടപ്പില്ല
എന്നായിരിക്കുമോ
കുരച്ചു ചാടി
കടിച്ചു കീറാൻ വെമ്പുന്ന
ഈ നായ്ക്കൂട്ടങ്ങൾ
നമ്മോടു പറയുന്നത്?


2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

ശ്വാനപർവ്വം


ഭക്ഷണം

ശീതീകരിച്ച കാറിലിരുന്ന്
ശുനക പ്രേമം കുരയ്ക്കുവോർ
നിരത്തിലൂടൊന്നു
നടന്നെന്നാൽ
കുറച്ചു നായ്ക്കൾക്കെങ്കിലും
കടിച്ചെടുക്കാമായിരുന്നു
രുചിയുള്ള പച്ചയിറച്ചി.


ഭാഗ്യം

ഒരു പട്ടികടിയേൽക്കാൻ പോലും
ഭാഗ്യമുണ്ടാകാതിരുന്ന
ബാല്യമെന്ന്
ഇന്നത്തെ
ചില കുട്ടികളെങ്കിലും
ഭാവിയിൽ
ഓർക്കാനിടയുണ്ട്


തെരുവ്

കേരളത്തിനു
പുറത്തെവിടെയോ നിന്നും
വഴി തെറ്റി
വന്നതായിരിക്കണം
പേടിയില്ലാതെ നടക്കാൻ
പട്ടിയില്ലാത്ത ഈ തെരുവ്


നായ്പ്രേമം

തെരുവു നായ്ക്കളെ
വന്ധ്യംകരിയ്ക്കാം
കൊന്നുമൂടി
ജയിലിലും പോകാം
പക്ഷേ
തെരുവിലിറങ്ങാത്ത
പേ പിടിച്ച
തെരുവു നായ് പ്രേമത്തെ
ആരു വന്ധ്യംകരിയ്ക്കും?

2016 മേയ് 1, ഞായറാഴ്‌ച

കണ്ണാടിക്കാഴ്ചകള്‍

ആറന്മുളയിലെ
പുകള്‍ പെറ്റവനായാലും
അറുമുഖന്റെ കടയിലെ
പേരില്ലാത്തവനായാലും
വെളുക്കെ ചിരിച്ചു കൊണ്ടിരിക്കുന്ന 
ഇവറ്റകള്‍
ചിലപ്പോഴെല്ലാം നമ്മളെ
വല്ലാതെ പേടിപ്പിച്ചു കളയും

വെളുത്തു പരുങ്ങുന്ന മുടിയും,
തരിശു പടരുന്ന തലയും
കണ്‍ പോളത്താഴത്തെ 
കറുത്ത ഗര്‍ത്തങ്ങളും കാണിച്ച്
മരിച്ചവരുടെ മുഖങ്ങളോട്
നമ്മളെ സാദൃശ്യപ്പെടുത്തും

കൃഷ്ണമണിയ്ക്കു പുറകിൽ മറഞ്ഞു നിന്ന്
പിടി കൊടുക്കാതിരിക്കാന്‍ 
പരമാവധി 
ശ്രമിച്ചു കൊണ്ടിരിക്കുന്നൊരാത്മാവിനെ
കണ്ടു പിടിച്ചെന്നൊരു
കൊലച്ചിരി ചിരിക്കും

അപ്പോള്‍
താണ്ടാന്‍ ഇനിയും പാതകള്‍ 
ബാക്കിയുണ്ടെന്നാശ്വസിച്ചിരുന്ന
കാലുകളില്‍ സംഭ്രമങ്ങള്‍
വിറയ്ക്കും

എന്നിരുന്നാലും
കോടി പുതയ്ക്കും മുമ്പ്
ഒരാൾ പോലും അറിയാതെ
ജീവിതത്തിന്റെ മറുപുറത്തേയ്ക്ക്
നമ്മൾ ഒളിച്ചു കടക്കുന്ന
കാഴ്ചകളൊന്നും കാണിക്കാൻ 
ഇവറ്റകൾക്കാവില്ലല്ലോ
എന്ന്  സ്വയം ആശ്വസിക്കും

ഒടുവില്‍ 
മുഖം നന്നാകാത്തതിനു
കണ്ണാടിയെന്തു പിഴച്ചു
എന്ന ആപ്തവാക്യത്തിനു നേരെയാകും
ഞാനിവറ്റകളെ
എറിഞ്ഞുടയ്ക്കാൻ പോകുന്നത്. 

---
ബഹറിനിൽ നിന്നുമുള്ള 
4പി.എം. ന്യൂസിന്റെ ‘എഴുത്തുപുര’ യിൽ 
30-4-2016-ന് പ്രസിദ്ധീകരിച്ചത്

2015 ഏപ്രിൽ 6, തിങ്കളാഴ്‌ച

അനുയായികള്‍









അട്ടിയട്ടിയായ്  കൂട്ടിയിട്ടിട്ടു-
ണ്ടരിഞ്ഞെടുത്ത നാവുകള്‍

അറ നിറഞ്ഞ്  തുറിച്ചു നോക്കുന്നു
തുളച്ചെടുത്ത കണ്ണുകള്‍

മുളകുപുരയിലാണുണക്കി വച്ചത്
മുറിച്ചെടുത്ത ചുണ്ടുകള്‍

മുറ്റം മുഴുവനുണക്കാനിട്ടത്
അറ്റു വീണ കൈപ്പത്തികള്‍

തൊടി നിറയെ വെയിലു കായുന്നു
തലയില്ലാത്ത കബന്ധങ്ങള്‍

വാള്‍ത്തലപ്പത്തുണക്കാന്‍ വച്ചത്
വാദിച്ചോരുടെ ശിരസ്സുകള്‍

കൂട്ടിവയ്ക്കയാണുടയോനു വേണ്ടി-
യവന്റെ പൊന്നനുയായികള്‍

 (28/03/2015-ന്  4PM NEWS-ല്‍ പ്രസിദ്ധീകരിച്ചത്) 

2015 ഫെബ്രുവരി 25, ബുധനാഴ്‌ച

എലിമിനേഷന്‍










എലിമിനേഷന്‍ ഷോ കഴിഞ്ഞു
കത്തിയേറായിരുന്നു അവസാനത്തെ ഇനം
കളിക്കളം വിട്ട് ചോരയൊലിപ്പിച്ച്
സ്വയമിറങ്ങിപ്പോയി മുറിവേറ്റയാള്‍

പുറത്തു പോകാതെ തിരിച്ചു വരണം
കളരിയില്‍ ഒരിരിപ്പിടം
കരുതി വയ്ക്കാനുള്ള മഹാമനസ്കത
ഞങ്ങള്‍ കാണിക്കുന്നുണ്ട്

കത്തിയേറിന്റെ ബാല പാഠങ്ങള്‍
ഇളമുറകളെ പരിശീലിപ്പിക്കുവാനുണ്ട്
മുരളാതെ മുറുമുറുക്കാതെ
വരുന്നതാണഭികാമ്യം
  
അകത്തേയ്ക്കോ പുറത്തേയ്ക്കോ എന്നു 
പുറന്തള്ളപ്പെട്ടവനു തീരുമാനിക്കാം 
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ
ഉദാത്തമായ വിധിന്യായം

2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

പെരുമാള്‍ മുരുകന്‍










പേനയടച്ച്, വായയടച്ച്
വാതായനങ്ങളും, വാതിലുകളുമടച്ച്
എഴുതിയതൊക്കെ ചിതയിലെറിഞ്ഞ്
മൌനത്തിലേയ്ക്കു മരിച്ചു വീണു
പച്ച മനുഷ്യന്‍
പെരുമാള്‍ മുരുകന്‍

കടലാസ്സു കരിയുന്ന മണം
കഥാപാത്രങ്ങള്‍
വെന്തെരിയുന്ന മണം
പുറത്ത്
ചരിത്രത്തെ വെറുക്കുന്ന
നിങ്ങളുടെ രസനകളില്‍
കൊതി നിറയ്ക്കുന്നുണ്ടാകാം

എത്ര വേഗം ഒരു തൂലികയെ
ഞെരിച്ചു കൊല്ലാമെന്ന്
നിങ്ങളുടെ ഗര്‍വ്വിന്‍ വാളുകള്‍
കോമരം തുള്ളുന്നുണ്ടാകാം

വെറുപ്പിന്റെ
വേതാള താണ്ഡവം
ഒരു നാവിനെക്കൂടി
ചുട്ടു തിന്നുവെന്ന്
ആനന്ദിക്കുന്നുണ്ടാവാം

കൊടിയ മൌനത്തിലും
അഗ്നേയ മഴയിലും
മുന്നൂര്‍ക്കുടം പൊട്ടി
പുറത്തു വന്ന കഥകള്‍
മുഷ്ഠി ചുരുട്ടി
കരഞ്ഞു വിളിക്കുന്നുണ്ടാകാം
എഴുത്തുകാരന്റെ മനസ്സു നിറയെ.

പോര്‍ച്ചട്ടയണിഞ്ഞ്
ഒരു നാളവരെല്ലാം
പുറത്തു വരിക തന്നെ ചെയ്യും

അടച്ചു വച്ച പേനയ്ക്കുള്ളില്‍
തടവിലായിപ്പോയ മഷി
തിളച്ചു കൊണ്ടേയിരിക്കുന്നുണ്ടാകും
ലാവ പോലെ അതൊരു നാള്‍
നിങ്ങളുടെ മന്ദബുദ്ധിയിലേയ്ക്കു
തെറിച്ചു വീഴും
കേസരി നിറമുള്ള
നിങ്ങളുടെ മെയ്യുകളെ
അതു കറുപ്പിക്കും - പിന്നെ
ഭസ്മമാക്കും
അതായിരിക്കും ഒരു നാള്‍
അവനും ദേഹത്തു പൂശുന്നത്
അവന്‍ ആണ്ടവന്‍
പെരുമാള്‍ മുരുകന്‍
------------

(31/1/20-ന്   4 പി.എം. ന്യൂസിലെ എഴുത്തുപുരയില്‍ പ്രസിദ്ധീകരിച്ചത് )

------------








2014 ജനുവരി 7, ചൊവ്വാഴ്ച

ഒരു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍







രു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍
ഒരച്ഛന്‍ അച്ഛനല്ലാതാവുന്നുവോ?
ജനാലയിലൂടെ നീണ്ടു വന്ന
വെളിച്ചത്തിന്റെ വിരല്‍,
ആരുമറിയാതെ
വാതില്‍ തുറന്നെത്തിയ കാറ്റ്,
മുകളില്‍ നിന്നും
ഉമ്മറത്തേയ്ക്കു പാളി നോക്കുന്ന
ആകാശത്തിന്റെ മിഴികള്‍,
എല്ലാം ഒരച്ഛനെ
അച്ഛനല്ലാതാക്കുന്നുവോ?

ഡോക്റ്റര്‍
അദ്ധ്യാപകന്‍
അയല്‍ക്കാരന്‍
അകന്ന ബന്ധുക്കള്‍
എല്ലാവരും
എന്തിനാണവളെയിത്ര പുന്നാരിക്കുന്നത്?
സമ്മാനങ്ങളും, ആടയാഭരണങ്ങളും
എന്തിനാണവളെ തേടി വരുന്നത്?

നിരത്തിലൂടെ പോയൊരു സൈക്കിള്‍
പടിക്കല്‍ നിന്നു ബെല്ലടിച്ചുവോ?
പാഞ്ഞു വന്നൊരു മോട്ടോര്‍ ബൈക്ക്
വീടടുത്തപ്പോള്‍ വേഗം കുറച്ചുവോ?
തെക്കു വടക്കോടുന്ന ലൈന്‍ബസ്സുകള്‍
തെക്കിനിയിലേയ്ക്കു മിഴികളെറിഞ്ഞുവോ?
പതുങ്ങി വന്നൊരോട്ടോ
മതിലിനോടെന്തോ അടക്കം പറഞ്ഞുവോ?
കറുത്ത ചില്ലിട്ടൊരു കാര്‍ മെല്ലെ വന്ന്
പിന്‍ വാതില്‍ തുറന്നു കാത്തു നിന്നുവോ?


പഴുതുകളില്ലാത്ത മുറിയിലടച്ചിട്ടും
സൈബര്‍ക്കരങ്ങളവളെ തേടിപ്പിടിച്ചുവോ
രാവേറവേ,
മോബയില്‍ ഫോണിന്റെ വാതിലുകള്‍ തുറന്ന്
അവളെവിടേക്കൊക്കെയോ
ഇറങ്ങിപ്പോവുകയും
പുലരാ‍റാവുമ്പോള്‍ ഉറക്കച്ചടവോടെ
തിരിച്ചു കയറുകയും ചെയ്തുവോ?

എല്ലാ ബന്ധനങ്ങളും ഭേതിച്ച്
അവളുടെ ഉയിരും ഉടലും
പുറത്തേക്കൊഴുകുമ്പോള്‍
ഒരു തോക്ക്
രണ്ടു വെടിയുണ്ടകള്‍
ഒന്ന് വീടിനു പുറത്ത്
അവളെ പീഡിപ്പിച്ചവന്റെ
നെറ്റി പിളര്‍ന്ന്
മറ്റേത് വീടിനകത്ത്
അവള്‍ തലചായ്ച്ചു വളര്‍ന്ന
അച്ഛന്റെ വിരിമാറു പിളര്‍ന്ന്

ഒരു പെണ്‍ കുഞ്ഞു ജനിക്കുമ്പോള്‍
ഒരച്ഛന്‍ അച്ഛനല്ലാതാവുന്നുവോ?


(4PM ന്യൂസില്‍ - ജനുവരി 2-ന് പ്രസിദ്ധീകരിച്ചത്)

http://www.4pmnews.com/index.aspx?issue=02-jan-2014&page=33

2013 നവംബർ 10, ഞായറാഴ്‌ച

ചെറുകവിതകള്‍
































കവിത:
കരളില്‍ നിന്നും 
വിരലിലൂടൊരു 
വരിയായൊഴുകി 
പുഴയായൊടുവില്‍ 
സാഗരമായതു കവിത

ജീവിതം:
"ജനിച്ചു, ജീവിച്ചു, മരിച്ചു" 
ഒരു വരിയിലൊരു 
ജീവിതം

കടല്‍:
പെണ്ണായതിനാലാവാം, 
ഇളകിച്ചിരിക്കുമ്പോഴും 
കടലിലിത്ര കണ്ണുനീര്‍

നീളം:
തലവരയുടെ 
നീളമളക്കാന്‍ 
ടേപ്പുണ്ടാരുടെ 
കയ്യില്‍‍?

കള്ളം:
‘കള്ള’ മെന്ന 
രണ്ടക്ഷരത്തിന്നുള്ളില്‍ 
എത്രയെല്ലാ-
മൊളിപ്പിച്ചു വച്ചു നാം? 

വേനല്‍:
വരണ്ട തണ്ണീര്‍ത്തടങ്ങളെയോര്‍ത്ത് 
കണ്ണീര്‍ പൊഴിക്കാതെ, 
കണ്ണീര്‍ത്തടങ്ങളും വരളുന്ന 
കാലം വരും

ചാനല്‍:
പാടേ തുറക്കുന്നു 
ചാനല്‍പ്പെട്ടികള്‍‍, 
പീഡനത്തിന്റെ 
പീതവാതായനം  

പകല്‍:
പെരുവഴിയിലലസമായ് 
വീണു കിടക്കുന്നു, 
പകലിന്‍ 
ചേലാഞ്ചലം.


---
ഗള്‍ഫ് മാധ്യമം (ബഹറിന്‍ എഡിഷന്‍) സര്‍ഗ്ഗവേദിയില്‍
പ്രസിദ്ധീകരിച്ചത് (10/11/2013)

2013 മേയ് 18, ശനിയാഴ്‌ച

പ്രാര്‍ത്ഥനകള്‍




നേരം ഇരുട്ടി
സ്കൂളില്‍ നിന്നും കുട്ടികളെയും 
കൂട്ടി വരാറുള്ള അവരുടെ
അച്ഛന്റെ  സ്കൂട്ടര്‍
ഇനിയും 
മടങ്ങിയെത്തിയില്ലല്ലോ എന്ന് 
വഴിയിലേക്ക് മിഴി വീശി
ഒരു തിരിനാളം

കൊച്ചു സ്കൂട്ടറിനെ
തുറിച്ചു നോക്കിക്കൊണ്ടാണ്
ട്രിപ്പറുകളും, ട്രക്കുകളും
ബസ്സുകളുമെല്ലാം
നെട്ടോട്ടം പായുന്നത്
നേര്‍ക്കു നേര്‍ ചീറിപ്പാഞ്ഞു വന്ന്
മാറിപ്പോകുമ്പോഴെല്ലാം
“നിനക്കു ഞാന്‍ വച്ചിട്ടുണ്ട്”
എന്ന ഭാവമാണവറ്റകള്‍ക്ക്

പാവം സ്കൂട്ടര്‍,
എല്ലാ ചൂഴ്ന്നു നോട്ടങ്ങളേയും
ആക്രോശങ്ങളേയും
ഉരസലുകളേയും
സഹിച്ച്
അടക്കിപ്പിടിച്ച
ശ്വാസം പോലെയാണ്
നിരത്തിലൂടെയുള്ള
അതിന്റെ ബ്ലേഡു യാത്ര 

തന്നില്‍ ജീവനര്‍പ്പിച്ചിരിക്കുന്ന
ഒരച്ഛനേയും
രണ്ടു കൊച്ചു മക്കളേയും
അവരുടെ ചെറിയ ഭാവി 
നിറച്ചു വച്ചിരിക്കുന്ന
വലിയ പുസ്തക സഞ്ചികളേയും
സൂക്ഷ്മതയോടെ കൊണ്ടുവന്ന്
പ്രാര്‍ത്ഥനകളുമായി
വീട്ടിലിരിക്കുന്ന തിരിനാളത്തിന്റെ 
കൈകളില്‍ 
തിരിച്ചേല്‍പ്പിക്കേണ്ടതുണ്ടതിന്

അച്ഛന്റെ പുറകില്‍
അള്ളിപ്പിടിച്ചിരിക്കുന്ന 
കുട്ടികള്‍ക്കൊരു പക്ഷേ
അവരെന്നും കളിക്കുന്ന 
കമ്പ്യൂട്ടര്‍ ഗയിമുകള്‍ പോലെ  
ഇതൊക്കെ ഒരു
ഹരമായിരിക്കാം
ഇത്തരം ഒരു പാട്
റേയ്‌സുകളും ചേയ്‌സുകളുമാണല്ലോ
ജീവിതം മുഴുവന്‍ 
അവരെ കാത്തിരിക്കുന്നത്

ഓരോ കൂട്ടിയിടിയില്‍ നിന്നും
‘അയ്യോ’ യെന്നു തെന്നി മാറി
കഷ്ടിച്ചു
രക്ഷപ്പെട്ടു രക്ഷപ്പെട്ട്
സ്കൂട്ടറിന്റെ നെഞ്ചിടിപ്പ്
മുറ്റത്തു വന്നു നില്ക്കുന്നതു വരെ
കാറ്റില്‍ പെട്ടതു പോലെ
ആടിയുലഞ്ഞു കൊണ്ടിരിക്കും
തിരിനാളം.

പോലീസിന്റെ കണ്ണു വെട്ടിച്ച്
ഉള്‍വഴിയിലേക്കു പാഞ്ഞൊരു ട്രിപ്പര്‍
പാവം സ്കൂട്ടറിനെ 
ഇടിച്ചു വീഴ്ത്തിയെന്ന
വാര്‍ത്ത
വരാനിരിക്കുന്നൊരു ദിവസം
തിരിനാളത്തിനോട് 
പറയാനിടയാക്കരുതേ
എന്നാണ്
ഇതിനെല്ലാം ദൃക്‌‌സാക്ഷിയായ
മൊബൈല്‍ ഫോണെപ്പോഴും
തൊണ്ടയിടറി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്.














(‘മ ഴ വി ല്ല്  -ഇ-മാഗസിന്‍ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് പേജ് 40-41)  


2013 മേയ് 8, ബുധനാഴ്‌ച

വിറക്












വിറക്  , മണ്ണെണ്ണ, 
പാചക വാതകം
ഈശ്വരാ
ഒന്നുമില്ലല്ലോ 
അടുപ്പില്‍ 
തീക്കൂട്ടാന്‍

ബാക്കിയുണ്ടായിരുന്ന 
ഒരു പിടി അരി
സങ്കടങ്ങള്‍ പോലെ
വേവാതെ 
കുതിര്‍ന്ന്
കലത്തില്‍

അതിവേഗ പാതകള്‍
മുറിച്ചു കടക്കാനാവാതെ 
അപ്പുറം നില്‍ക്കയാണ്
സ്കൂളില്‍ പോയ മക്കള്‍

സിലിണ്ടര്‍ വാങ്ങുവാന്‍
ഹൈവേ താണ്ടിയ 
അവരുടെയച്ഛന്‍
വെളുത്ത കോടിയില്‍
വിറകു കൊള്ളിയായ്
തിരിച്ചു വന്നത്
മനസ്സിലിപ്പോഴും
എരിഞ്ഞു തീര്‍ന്നില്ല

അരി കുതിര്‍ന്നിട്ടും
വിറകു വന്നില്ലെന്ന്
കെറുവിക്കുന്നുണ്ടടുപ്പത്ത്
വയറു ചീര്‍ത്ത
മണ്‍ കലം

അടുക്കളക്കോണിലിപ്പോഴും
വീര്‍പ്പടക്കിയിരിപ്പുണ്ട്
ഇന്ധനം വാങ്ങിയ
പഴയ പാട്ടകള്‍

ഒന്നിച്ചവയെല്ലാം
തൂത്താല്‍ കിട്ടണം
പച്ച കത്തിക്കുവാന്‍
ഇത്തിരി മണ്ണെണ്ണ

വിശന്നു വലഞ്ഞ്
മക്കളെത്തുമ്പോഴേക്കും
അരി വേവിക്കാനുള്ള
വിറകുണ്ടെന്‍ ശരീരത്തില്‍


4PM NEWS-ല്‍ 22 May 2013-ല്‍ പ്രസിദ്ധീകരിച്ചത്
http://www.4pmnews.com/index.aspx?issue=02-may-2013&page=27

2013 മേയ് 4, ശനിയാഴ്‌ച

ഒഞ്ചിയത്തേയ്ക്കുള്ള ദൂരം

 ഒഞ്ചിയത്തേയ്ക്കുള്ളദൂരം

ദൂരെയുള്ള നാടുകളില്‍ നിന്നും
ഒഞ്ചിയത്തേയ്ക്കും, 
ഓര്‍ക്കാട്ടേരിയിലേയ്ക്കുമൊക്കെ
ഒത്തിരി ദൂരമുണ്ടാകാം
ഭൂപടം നോക്കുമ്പോള്‍

പക്ഷേ ഇന്നിപ്പോള്‍ 
ഈ പ്രദേശങ്ങളൊക്കെ
ചിരപരിചിതമെന്ന പോലെ
തൊട്ടടുത്തായി
ഓരോരുത്തരുടേയും
ഹൃത്തടത്തിലുണ്ട്

ഒരു മനുഷ്യ മുഖത്തു നിന്നും
വെട്ടിയൊഴുക്കിയ
അമ്പത്തൊന്നു കൈവഴികളിലെ
രക്തപ്പശിമയാകാം
ദൂരെയുള്ള പ്രദേശങ്ങളെയെല്ലാം
ഇങ്ങനെ അടുപ്പിച്ചത്




2013 ഏപ്രിൽ 13, ശനിയാഴ്‌ച

കണി


വേനലിന്റെ വാള്‍ത്തലകള്‍ 
ഉയര്‍ന്നു താണതിനു ശേഷം
വിഷു ദിനമെത്തുമ്പോള്‍
കൊന്നപ്പൂക്കളൊക്കെ 
നിറം മാറ്റി വാകപ്പൂക്കളായി
വിഷുപ്പക്ഷികള്‍ 
കൂട്ടത്തോടെ മൊഴി മാറ്റി
ഇപ്പോഴും പിടയുന്നുണ്ട് 
കണിയില്‍
അമ്പത്തൊന്നു ചോരപ്പൂക്കള്‍

2013 മാർച്ച് 22, വെള്ളിയാഴ്‌ച

ജലദിനം














തണ്ണീര്‍ത്തടത്തിന്റെ
വരണ്ട ചുണ്ടിലേക്ക്
രണ്ടു തുള്ളി 
കണ്ണുനീരിറ്റിക്കവേ
തണ്ണീര്‍ത്തടം പറഞ്ഞു
വേണ്ട മക്കളേ
കാത്തു വച്ചോളൂ
കണ്ണീര്‍ത്തടങ്ങളും 
വരളുന്നൊരു 
കാലം വരും



2013 മാർച്ച് 14, വ്യാഴാഴ്‌ച

വികസനം





















ഏതോ വിപത്തിന്‍ 
വിനാശ 'സൈറന്‍’ പോലെ
വ്യോമയാനങ്ങളിറങ്ങും 
മുരള്‍ച്ചകള്‍

കവലകള്‍ തോറും 
കുരുത്ത ‘റണ്‍വേ‘കളില്‍
പുതു പണക്കാരുടെ 
പോക്കു വരത്തുകള്‍ 

ആര്‍ക്കൊക്കെയോ വേണ്ടി
അതിദ്രുതം വളരുന്നു
അതിവേഗ പാതകള്‍
ആകാശ  നഗരങ്ങള്‍

ശേഷിച്ച വനാന്തരേ
ശോഷിച്ച മൃഗരാജന്‍
പ്രജകള്‍ നശിച്ചന്‍ 
പ്രകൃതി കൈ വിട്ടവന്‍

രാജ്യം കവര്‍ന്ന് 
ഭോജ്യം കവര്‍ന്ന്
മടകളില്‍ നിന്നും 
പുറത്താക്കപ്പെട്ടവന്‍

കൂട്ടിനായൊപ്പം
കൂട്ടമില്ലാത്തവന്‍
വോട്ടു ബാങ്കല്ലാത്ത 
നാട്ടു നോവായവന്‍

മണ്ണും കവര്‍ന്ന്
വീടും കവര്‍ന്ന്
വികസനത്തിനായ്  
കുടിയിറക്കപ്പെട്ടവന്‍

യന്ത്രങ്ങള്‍ വന്നു വന്ന-
വസാന വൃക്ഷത്തിന്‍
വക്ഷസ്സു ഛേദിച്ചു 
കുരുതി മൊത്തും വരെ

വംശനാശത്തിന്റെ 
പാശം കുരല്‍ തേടി-
യെത്തും മുഹൂര്‍ത്തത്തെ 
കാക്കുന്ന രണ്ടു പേര്‍

പശിക്കും മൃഗത്തിനും
പനിക്കും ദരിദ്രനും
പങ്കു ചേര്‍ന്നാടാനൊ-
രവസാന ‘ഹംഗര്‍ ഗെയിം’*

രക്ഷപ്പെടുന്നവന്‍
മൃഗമോ മനുഷ്യനോ
വ്യത്യാസമെന്തുണ്ട്
കളിയെജമാനര്‍ക്ക്

വിജയിയായ് വേച്ചു 
വേച്ചെത്തുമുടലിനെ
വെടി വച്ചു വീഴ്ത്തിയോന്‍
വാഴ്ത്തപ്പെടുന്നവന്‍

അവസാന മൃഗത്തിനും 
മരത്തിനും ദരിദ്രനും
ആചാരവെടിയുമായ് 
അതിവേഗ വികസനം 

ഒടുവിലീ കോണ്‍ക്രീറ്റി-
ലുരുവം കൊള്ളുന്നതോ
മഴമിഴി വരണ്ട 
കിളികുലം മറന്ന
വികസനത്തിന്‍  
ബലിച്ചോര കുരുപ്പിച്ച
കബന്ധ നിബിഡമാം 
ഒരു വനാന്തരം


(* Hunger Game  - novel by Suzanne Collins)

- തര്‍ജ്ജനി - ഓണ്‍ലൈന്‍ മാസിക മാര്‍ച്ച് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
http://www.chintha.com/node/141565

2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

വില്ലന്മാര്‍








“അല്ല, ഇനി നീ എനിക്കെന്തു പേരിടും“ ?
തിരക്കഥയെഴുതാനിരിക്കുമ്പോള്‍
വില്ലന്റെ പരിഹാസം

ശങ്കയോടെ
ശ്വാസം പിടിച്ച്
ചോദ്യാസനത്തിലേയ്ക്കു
ചൂളുന്നു തൂലിക

അമ്പട വില്ലാ
ചിന്തയില്‍ നിന്നു വിരിയും മുമ്പേ
ചിറകടിക്കുന്നുവോ
നിന്റെ വിശ്വരൂപം
എന്നു ചോദ്യിക്കാനാഞ്ഞൂ 
എഴുത്തുകാരന്റെ മനം

അല്ലെങ്കില്‍ വേണ്ട
ഇനി മുതല്‍
എല്ലാ തിരക്കഥകളും
വില്ലന്മാര്‍ തന്നെ 
തല്ലിക്കൂട്ടുന്നതായിരിക്കും
എന്ന തിരിച്ചറിവില്‍
പതുക്കെ ശ്വാസമഴിച്ച്
ശവാസനത്തിലേക്ക്
തളരുന്നൂ തൂലിക

വാങ്ക്, മണിയടി, നാമജപങ്ങള്‍
വില്ലനു കോറസ്സായി
പശ്ചാത്തലത്തില്‍
ഉച്ചസ്ഥായിയിലേക്ക്


21/2/2013 4PM സ്യൂസിന്റെ ‘എഴുത്തു പുര’ കോളത്തില്‍ പ്രസിദ്ധീകരിച്ചത്
 4PM പ്രസ്സ് ഫോം
തലക്കെട്ട് ഡിസൈനിംഗിനു 4PM ന്യൂസിനോട് കടപ്പാട്

2013 ജനുവരി 23, ബുധനാഴ്‌ച

ഇഷ്ടം



‘എങ്ങോട്ടേയ്ക്കാണ് യാത്ര ?’
എന്നവള്‍
‘ഇഷ്ടമുള്ളിടത്തേയ്ക്ക് ‘
എന്നയാള്‍

അയാള്‍ക്കിഷ്ടമുള്ള
ഇടങ്ങള്‍
തന്നില്‍ത്തന്നെയാണല്ലോ
എന്ന സമാധാനത്തോടെ
അവള്‍

അവള്‍ പാവം
സമാധാനിച്ചു കൊള്ളട്ടെ
എന്ന ഗൂഡ സ്മിതത്തോടെ
അയാള്‍

2012 ഡിസംബർ 29, ശനിയാഴ്‌ച

ദില്ലിയിലെ പെണ്‍കുട്ടി


മൂടല്‍ മഞ്ഞാല്‍ ഉടല്‍ മറച്ച് 
ജനാലകളില്‍ 
കറുത്ത ഫിലിമൊട്ടിച്ച
ബസ്സുകള്‍ പോലെ
ദുരൂഹതളാല്‍ അകം മറച്ച്
ഡിസംബറിലെ ദില്ലി

ഇര നാവിലൊട്ടുമ്പോള്‍
ഉള്ളിലേക്കു വലിക്കുന്ന
ഓന്തിനെപ്പോലെ
സ്റ്റോപ്പുകളിലേയ്ക്കു വായ് തുറന്ന്
ദില്ലിയിലെ ബസ്സുകള്‍ 

ഒരു പെണ്‍കുട്ടിയെ 
നിരത്തില്‍ നിന്നും നക്കിയെടുത്ത്
വാതിലുകളടച്ച് 
വിറളി പിടിച്ചത് പായുമ്പോള്‍
ഇരുമ്പു ദണ്ഡുകള്‍ 
യാത്രക്കാരിയുടെ മാംസത്തിലൂടെ
മരണ യാത്രയുടെ ടിക്കറ്റു കീറുന്നു

കടിച്ചു ചവച്ച ഒരു  പെണ്ണുടലിനെ
ബസ്സു പുറത്തേക്കു തുപ്പുന്നു
ഉടലൊരു നിണച്ചാലായി
‘അമ്മേയെന്ന’ള്ളിപ്പിടിച്ച്
മണ്ണിലേക്ക് തളര്‍ന്നൊഴുകുന്നു

നിദ്രയില്‍ ചുരുണ്ട് നിയമ പാലകര്‍
മിഴി വിഴുങ്ങിയ വഴി വിളക്കുകള്‍
എല്ലാം മറയ്ക്കുന്നൊരു കംബളമായി
ദില്ലിയെ പൊതിഞ്ഞ് മൂടല്‍ മഞ്ഞ്
ഇന്ത്യയെപ്പൊതിഞ്ഞ് ദില്ലി

സീതയെപ്പോലെ
ഭൂമിയുടെ പിളര്‍പ്പിലേക്ക്
താനില്ലെന്ന് പൊരുതിയ
ദേഹത്തെ ഒടുവില്‍ മരണവും 
മൃഗീയമായ് കീഴടക്കിയപ്പോള്‍

അവളുടെ കരള്‍ തപിച്ച തീപ്പൊരി
അഗ്നി വര്‍ഷമായ്
ദില്ലിക്കു മീതെ, ഇന്ത്യയ്ക്കു മീതെ
പുരുഷ മേല്‍ക്കോയ്മയുടെ
മൂടല്‍ മഞ്ഞുരുകും വരെ
പതിച്ചു കൊണ്ടേയിരിക്കും

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധിജിയെ വരയ്ക്കുമ്പോള്‍


ആദ്യം ഒരു ‘റ’
അതിനുള്ളില്‍ രണ്ട് പൂജ്യങ്ങള്‍
കീഴോട്ടും വശങ്ങളിലേക്കും
ഈരണ്ടു വരകള്‍
അര ഭാഗത്ത് 
വിലങ്ങനെ ഒരു ചെറിയ വര
താഴെ ഒരു ‘ഡബ്ലീയു’
ഇരു വശങ്ങളില്‍ നിന്നും
താഴോട്ടീരണ്ടു വരകള്‍
ഒരു വടി
ഇത്ര മാത്രം സരളമായതിനാലാവാം
ലോകത്തിനു മുകളിലൂടെ
നമുക്കു ഗാന്ധിജിയെ 
വരയ്ക്കാനാവുന്നത്.