2008, ഡിസംബർ 26, വെള്ളിയാഴ്‌ച

നമ്മള്‍ മറന്നുവോ കടലമ്മ കവര്‍ന്നെടുത്തവരെ

2004 ഡിസംബര്‍ 26
പ്രകൃതി ദുരന്തങ്ങള്‍ക്കു നേരെ എത്ര നിസ്സഹായനാണ് മനുഷ്യന്‍ എന്ന് നമ്മളെ നടുക്കിയ സുനാമി കഴിഞ്ഞിട്ട് നാലു വര്‍ഷം തികഞ്ഞു. എന്നിട്ടും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നുമെത്താതെ ഇഴയുകയാണ്. ഫണ്ടുകള്‍ അടിച്ചുമാറ്റിയവര്‍ കൊഴുത്തു. ദുരിതങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് കടലോളം കണ്ണീര്‍ ബാക്കി.

ബ്ലോഗു തുടങ്ങിയപ്പോള്‍ പോസ്റ്റിയ സുനാമിയെപ്പറ്റിയുള്ള ഒരു കവിത ഒരു ഓര്‍മ്മക്കുറിപ്പായി വീണ്ടും പോസ്റ്റുന്നു. വായിച്ചിട്ടുള്ളവര്‍ സദയം ക്ഷമിക്കുമല്ലോ.
സസ്നേഹം
മോഹന്‍


സുനാമി

നിന്റെ വരവാരുമറിഞ്ഞില്ല, പക്ഷെ
നിന്റെ പോക്കെല്ലാരുമറിഞ്ഞു
നിനച്ചിരിക്കാത്ത നേരത്ത്
നിനക്കൊപ്പം കളിച്ചു നിന്നവരെ
നീ കവര്‍ന്നെടുത്തു മറഞ്ഞു
അഗാധതയുടെ അത്യാര്‍ത്തിയിലേക്ക്
നിന്റെ സഹസ്ര ഹസ്തങ്ങള്‍
അവരുടെ ചോരയെ ഊറ്റിയൊഴിച്ചു


ജഡങ്ങളേന്തിയ തിരകളിലൂടെ ഇരമ്പി വന്ന പുലരി
കടലെടുത്ത മിഴികളിലൂടെ ചോര്‍ന്നു പോയ സന്ധ്യ
ഇവയ്ക്കിടയില്‍ പഴുത്ത തക്കാളി പോലെ
എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന
കുതിര്‍ന്നു വീര്‍ത്ത ജഡങ്ങള്‍
തിര പാഞ്ഞെത്തിയിടത്തെല്ലാം
മരണത്തിന്റെ ചാകര


വീര്‍പ്പു മുട്ടുന്ന കാറ്റില്‍
മൃതിയുടെ മാത്രം ഗന്ധം
കശക്കിയെറിയപ്പെട്ട പൂവുകള്‍ക്കു ചുറ്റും
അസഫലമായ പരാഗങ്ങളുടെ ശിഥില ശോകം
വ്യഥകള്‍ക്കു വലം വയ്ക്കാനൊരു ശില പോലും ബാക്കി വയ്ക്കാതെ
എല്ലാം നീ കവര്‍ന്നെടുത്തതും
നിസ്സഹായരായി ദിഗന്ധങ്ങള്‍ മിഴിയടച്ചു പിണ്ഡം വച്ചതും
തല ചായ്ക്കാനുള്ള കുടിലുകളും ഗര്‍വ്വിന്റെ കൊട്ടാരങ്ങളും
നിന്റെ ചില്ലുവാള്‍ത്തലകളില്‍ തട്ടിയുടഞ്ഞതും
ഇനി വെറും കഥ മാത്രം ...


എന്നിട്ടും തിരിച്ചു പോകവെ
ശവങ്ങളോടൊപ്പം നീയെറിഞ്ഞിട്ടു പോയ പേരു ചൊല്ലി
നിന്റെ താണ്ഡവത്തിന്റെ നോവിലേക്കു പിറന്നു വീണ
പിഞ്ചോമനയെ മാറോടു ചേര്‍ത്ത്
സ്നേഹവായ്പ്പോടെ ഞങ്ങള്‍ വിളിച്ചു - “ സു നാ മീ ....”



(ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ചത് )

2008, നവംബർ 24, തിങ്കളാഴ്‌ച

2008, നവംബർ 10, തിങ്കളാഴ്‌ച

ജലപാതം


മധുവിധു നാളുകളിലൊരു ദിവസമായിരുന്നു അയാള്‍ അവളുമൊന്നിച്ച് വെള്ളച്ചാട്ടം കാണാന്‍ പോയത്. മുകളിലെ മിനുസമാര്‍ന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ മുഴക്കത്തോടെ കീഴോട്ടു പതിക്കുന്ന ജലപാതത്തെ അയാള്‍ ആദരവോടെ നോക്കി നിന്നു. പാറക്കെട്ടുകളിലൂടെ നടന്ന് ജലപാതത്തിനടുത്തേക്കു ഒരു കൂസലുമില്ലാതെ നീങ്ങുന്ന അവളെ നോക്കി അയാള്‍ പറഞ്ഞു -

“അധികം പോകേണ്ട. ഒന്നു കാല്‍ തെറ്റിയാല്‍ മതി ...”

അവള്‍ അതിനു മറുപടിയെന്നോണം ഉറക്കെ ചിരിച്ചു. “കാല്‍ തെറ്റിയാല്‍ എന്തു സുഖമായിരിക്കുമെന്നൊ. ഇങ്ങോട്ടു വാ, ദാ ഇവിടെ നിന്നാല്‍ കാണാന്‍ നല്ല രസമുണ്ട്” അവള്‍ ക്ഷണിച്ചു.

മടിച്ചു മടിച്ചാണെങ്കിലും അയാള്‍ അവളുടെ അരികിലെത്തി. ജലപാതത്തിന്റെ ആഴം ഇപ്പോള്‍ കുറേക്കൂടി വ്യക്തമായിക്കാണാം. വെള്ളത്തിന്റെ മുഴക്കത്തിന് ശക്തി കൂടിയിട്ടുണ്ട്. അദൃശ്യമായ എന്തോ ഒന്ന് തന്നെ പിടിച്ച് മുന്നോട്ടു വലിക്കുന്നതു പോലെ അയാള്‍ക്കു തോന്നി. താഴോട്ടു നിപതിക്കുന്ന ജലമാണോ, പാറക്കെട്ടുകളാണോ അതോ പുഴയുടെ മാസ്മരിക സൌന്ദര്യമാണോ അതെന്ന് അയാള്‍ക്കു മനസ്സിലായില്ല. അതോടൊപ്പം അത്മാവു വരെ തുളഞ്ഞു കയറുന്നൊരു കുളിരും. ശരീരമാകെ വിറച്ചു. അയാള്‍ അവളേയും പിടിച്ച് വേഗം അവിടെ നിന്നും തിരിച്ചു നടന്നു.

അവര്‍ പോയത് വെള്ളച്ചാട്ടമുള്ള മലയുടെ താഴേക്കാണ്. ആകാശത്തിന്റെ ഭിത്തികള്‍ പിളര്‍ന്ന് കുതിച്ചു ചാടുന്ന വെള്ളത്തിന്റെ ധാരാളിത്തത്തില്‍ അയാള്‍ സ്വയം മറന്നു. ഈര്‍പ്പവും സന്ധ്യയും കൂടി സൃഷ്ടിച്ച മൂടലില്‍, ജലപാതത്തിന്നടുത്തേക്ക് യാതൊരു ഭയാശങ്കകളുമില്ലാതെ നടന്നു കയറുന്ന അവള്‍ അയാളില്‍ വീണ്ടും അങ്കലാപ്പുണ്ടാക്കി. വെള്ളച്ചാട്ടത്തിന്നരികിലൊരു പാറക്കെട്ടില്‍, സൂര്യനഭിമുഖമായി അവള്‍ നിന്നു ജ്വലിച്ചു. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിഴകള്‍ കാറ്റില്‍ വന്യ നൃത്തമാടി. നഗ്നമായ കണങ്കാലില്‍ പാദസരം നനഞ്ഞു കിടന്നു. അകലെ മലഞ്ചെരുവില്‍ അപമൃത്യുവാര്‍ന്നവരുടെ പ്രേതങ്ങള്‍ പോലെ തല മുറിഞ്ഞ മരങ്ങള്‍. അനാഥരായ അത്മാക്കളെപ്പോലെ അലഞ്ഞു നീങ്ങുന്ന മേഘങ്ങള്‍. അയാള്‍ പ്രയാസപ്പെട്ട് അവള്‍ക്കൊപ്പം പാറമേല്‍ കയറിപ്പറ്റി. അവളുടെ ചുമലില്‍ പതുക്കെ കൈ വച്ചു. കൈകളിലേക്ക് പാറകളുടെ തണുപ്പ് കയറി വന്നു. അയാള്‍ താഴെയിറങ്ങി തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്ലാ മനസ്സോടെയാണ് അവള്‍ കൂടെ വന്നത്. അവര്‍ ഒന്നുമുരിയാടാതെ നടന്നു.

പെട്ടെന്നാണ് മധുവിധു തീര്‍ന്നതും അയാള്‍ക്ക് വിദേശത്തുള്ള ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നതും. അവളുടെ വിതുമ്പുന്ന മിഴികളിലൂടെ പറന്നകന്ന വിമാനത്തിലയാള്‍ അക്കരെയെത്തി. ഈന്തപ്പനകള്‍ കണ്ണിമയ്ക്കാതെ കാവല്‍ നില്‍ക്കുന്ന ഉഷ്ണപഥങ്ങളിലൂടെ അലയുമ്പോള്‍ അയാള്‍ അവളെക്കുറിച്ചും വെള്ളച്ചാട്ടാത്തെക്കുറിച്ചും ഓര്‍ത്തു. അയാളുടെ മനസ്സിലൊരു വിഷാദം ഉരുണ്ടു കൂടി പഴുത്തു. ചൂടുള്ള കാറ്റ് അവയെ തഴുകി മുഴുപ്പിച്ചു.

ദിവസങ്ങളും, മാസങ്ങളും കടന്നു പോകവേ, ജോലി കഴിഞ്ഞു തളര്‍ന്നെത്തിയ ഒരു രാത്രിയില്‍, ഷവറിന്റെ കീഴെ കുളിക്കാന്‍ നില്‍ക്കുമ്പോള്‍, അയാള്‍ വീണ്ടും വെള്ളച്ചാ‍ട്ടത്തിന്റെ മുഴക്കം കേട്ടു. ഷവറില്‍ നിന്നും ഇരു ചെവികളേയും മൂടി ഒഴുകിയിറങ്ങിയ വെള്ളച്ചാട്ടത്തില്‍ മുഴുകി അയാള്‍ വളരെ നേരം നിന്നു. പിറ്റേന്ന്, പതിവിലും കവിഞ്ഞ പ്രസരിപ്പോടെ നേരത്തേ ഉണര്‍ന്ന അയാള്‍, ഷവറിന്‍ കീഴിലെ വെള്ളച്ചാട്ടത്തിന്റെ സുഖസ്പര്‍ശനത്തില്‍ മുഴുകി നഗ്നനായി എത്ര നേരം നിന്നുവെന്ന് അറിഞ്ഞില്ല.

ആദ്യമായി അയാള്‍ ഓഫീസില്‍ വൈകിയെത്തി. ഒരു പണിയും ചെയ്യാതെ വൈകുന്നേരമാകാന്‍ വേണ്ടി അക്ഷമയോടെ കാത്തിരുന്നു. സമയം കഴിഞ്ഞാലും വളരെ നേരം ഓഫീസില്‍ത്തന്നെ ചിലവഴിക്കാറുള്ള അയാളുടെ ഈ മാറ്റം എല്ലാവര്‍ക്കും അപ്രതീക്ഷിതവും, മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമായിരുന്നു. അയാളാകട്ടെ, യാതൊന്നിനെക്കുറിച്ചും വേവലാതിപ്പെടാന്‍ പോയില്ല. അയാളുടെ കുളിമുറിയും, ഷവറിലെ ജലപാതവും അയാള്‍ക്കേറ്റവും പ്രിയപ്പെട്ടതായിത്തീര്‍ന്നിരുന്നു. അതിനാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടിസ് കിട്ടുമ്പോള്‍ പ്രത്യേകമായി അയാള്‍ക്കൊന്നും തോന്നിയില്ല.

ഒരു നീണ്ട കുളിക്കു ശേഷം ഷവറിനോടു വിട ചൊല്ലി, നാട്ടില്‍ അവളുടെ മിഴികളിലെ വിസ്മയത്തിലേക്ക് വിമാനമിറങ്ങി. കൊണ്ടു പോയ സൂട്ട്കേസല്ലാതെ അയാളുടെ പക്കല്‍ മറ്റു ലഗേജൊന്നുമില്ലാതിരുന്നതിനാല്‍ അവള്‍ക്കെന്തോ പന്തികേടു തോന്നിയിരുന്നു. ടാക്സിയില്‍ കയറവേ, ഡ്രൈവറോട് വെള്ളച്ചാട്ടമുള്ള സ്ഥലത്തിന്റെ പേരു പറഞ്ഞപ്പോള്‍ അവള്‍ കയര്‍ത്തു. ആദ്യം വീട്ടില്‍ പോയിട്ടു പിന്നെ വന്നാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്. അയാള്‍ പറഞ്ഞു - “ഈ ഒരു രാത്രി മാത്രം മതിയെനിക്ക്”. തല കുലുക്കുമ്പോള്‍ തീരെ താല്പര്യമില്ലായ്മ അവളുടെ ശബ്ദത്തിലും ചലനങ്ങളിലും പ്രകടമായിരുന്നു.

രാത്രി വിനോദ സഞ്ചാര കേന്ദ്രത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് അവളെ വരിഞ്ഞു മുറുക്കി ചുംബിച്ച് അയാള്‍ പറഞ്ഞു - “നിനക്ക് വെള്ളച്ചാട്ടം ഇഷ്ടമല്ലെ, അതിനാലാണിങ്ങോട്ടു തന്നെ വരാമെന്നു വച്ചത്” ഇക്കുറി അവള്‍ക്കെന്തോ അതിലത്ര വലിയ ത്രില്ലുള്ളതായി തോന്നിയില്ല. “നിങ്ങളുടെ ശരീരത്തിനെന്തു തണുപ്പാ” - അവള്‍ പറഞ്ഞത് അയാള്‍ ശ്രദ്ധിച്ചില്ല.അന്നു രാത്രി അവളെ ചുറ്റിപ്പിടിച്ച് അയാളുറങ്ങി.
പുലരും മുമ്പേ വെള്ളച്ചാട്ടത്തിന്റെ ആരവമാണയാളെ ഉണര്‍ത്തിയത്. നേരം വെളുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവള്‍ ഇപ്പോഴും ഉറങ്ങുകയാണ്. ശബ്ദമുണ്ടാക്കാതെ, അയാള്‍ മുറി തുറന്ന്, ഇരുട്ടിലൂടെ പുഴക്കരയിലേക്കു നടന്നു. ആത്മാവു വരെ കൂര്‍ത്തു കയറുന്ന ഒരു കുളിര് പുഴക്കരയില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കു തീരെ ഭയം തോന്നിയില്ല. പകരം എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ് അയാള്‍ പുഴയുടെ സൌമ്യതയിലേക്കിറങ്ങി മുങ്ങി നിവര്‍ന്നു. പിന്നെ മിനുസമുള്ള പാറക്കെട്ടുകള്‍ കയറി, യാതൊരു കൂസലുമില്ലാതെ വെള്ളച്ചാട്ടത്തിന്റെ ധവളിമയിലേക്കു നടന്നു.

2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പോയകന്നിട്ടും പോകാതെ

“പോകട്ടെ“ എന്നു വിതുമ്പി നിന്റെ മിഴികള്‍
“പോയ് വരൂ“ എന്ന് പൊട്ടുന്ന എന്റെ നെഞ്ചകം
പോയകന്നിട്ടും പോകാതെ മായാതെ നീ
മിഴിയാകെ നിറയെ, മനമാകെ നിറയെ

നീ പോയ വഴിയേ നീണ്ടു നീണ്ടു പോകുന്നു,
അദൃശ്യമായൊരു പാതയായ് എന്റെ കാലുകള്‍
അറിയുന്നു ഞാന്‍, ‍അതിന്റെ ഒരറ്റത്ത്
നിന്റെ പാദങ്ങള്‍‍ തൊടുന്നത്
നിന്റെ കാലിലൊരു മുള്ള്
ക്രൂരമായി അമര്‍ത്തി ചുംബിക്കുന്നത്
ഭീതിയോടെ, വെറുപ്പോടെ
നീയതിനെ അടര്‍ത്തിയെറിയാന്‍
വിഫലശ്രമങ്ങള്‍ നടത്തുന്നത്
പാതയിലേക്കു നിന്റെ ചോരത്തുള്ളികള്‍
ഇറ്റിറ്റിറങ്ങുന്നത്

തൊട്ടു തൊട്ടില്ലെന്ന മട്ടില്‍
നിന്നടുത്തുകൂടെ വെളിവില്ലാതെ
വാഹനങ്ങള്‍ പുലഭ്യം പറഞ്ഞ്
പാഞ്ഞുപോകുന്നത്
അവയുടെ കൈകള്‍ നിന്റെ ഉടുപ്പുകളെ
വലിച്ചഴിക്കാന്‍ ശ്രമിക്കുന്നത്
കാഴ്ചയിലേക്കു വിഷമുള്ള പുകയൂതി വിടുന്നത്

എതിരേയും പുറകേയും വശങ്ങളിലൂടെയും
പത്തി വിടര്‍ത്തുന്ന പരശ്ശതം കണ്ണുകള്‍
‍നിന്റെ ശരീരത്തെ ആര്‍ത്തിയോടെ ദംശിക്കുന്നത്
കാന്തിക ദാഹങ്ങളോടെ നിന്റെ ആത്മാവിനെ
വലിച്ചു കുടിക്കുവാന്‍ ശ്രമിക്കുന്നത്

ചെറുത്തു നില്‍ക്കാനാവാതെ
പാവമൊരശ്രുവായ്
നീ മണ്ണിലേക്കു പൊഴിയുമ്പോള്‍
‍നനയുന്നു ഞാനും ഈ വഴിയും.

നിനക്കു പുതപ്പായി നില്‍ക്കാന്‍
‍ഒരാകാശമായെങ്കിലെന്ന്
ആശിച്ചു പോകുന്നു, വെറുതേ

പൂഴ്ന്നു പോയ കാലുകളുമായി
വഴിയുടെ അറ്റത്ത് ഞാനിപ്പോഴും ഒരു മരം
മറ്റേ അറ്റത്ത് നീയും
പോയിക്കഴിഞ്ഞിട്ടും പോകാതെ
മിഴിയാകെ നിറയെ
മനമാകെ നിറയെ

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അമ്മ പ്രാര്‍ത്ഥിക്കുന്നു.

പാസ്പോര്‍ട്ടും വിസയുമായി
മകനെയും കൊണ്ട് വിമാനം ഉയരുമ്പോള്‍
‍കണ്ണുകളടച്ച്, ഉള്ളു കുളിര്‍ത്ത്
അമ്മ പ്രാര്‍ത്ഥിച്ചു
"ദൈവമേ നല്ലകാലം വരുത്തണേ
കൈ നിറയെ കാശുണ്ടാകണേ" എന്ന്

കാലങ്ങള്‍ കഴിഞ്ഞു
അമ്മ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
ദൈവമേ നല്ല കാലം തന്നില്ലെങ്കിലും വേണ്ട
നെഞ്ചിന്‍ അടുപ്പിലെ തീയൊന്നണക്കുവാന്‍‍
‍എന്റെ മകനെയൊന്നു
തിരിച്ചു തന്നാല്‍ മാത്രം മതിയെന്ന്

ദൈവമതു വേഗം നിവൃത്തിച്ചു കൊടുത്തു
തിരിച്ചു വന്ന പെട്ടിയില്‍
കാശുണ്ടായിരുന്നില്ലെങ്കിലും
ക്യാന്‍സല്‍ ചെയ്ത പാസ്പോര്‍ട്ടും
മകനുമുണ്ടായിരുന്നു

നെഞ്ചു പൊട്ടി
പ്രാര്‍ത്ഥിക്കുവാന്‍ കൈ കൂപ്പുമ്പോള്‍
‍എന്താണിനി ചോദിക്കുക എന്ന്
അമ്മയ്ക്കു നിശ്ചയമുണ്ടായിരുന്നില്ല

2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

അവസ്ഥ

ആലിംഗനങ്ങളിലൂടെ ഉന്മാദങ്ങളും
ചുംബനങ്ങളിലൂടെ രോഗങ്ങളും
നമ്മള്‍ പങ്കു വച്ചു

കുറേക്കഴിഞ്ഞപ്പോള്‍
‍ഉന്മാദങ്ങള്‍ ശമിച്ചു
രോഗങ്ങള്‍ വളര്‍ന്നു വളര്‍ന്ന്
എല്ലുകളേയും മാംസത്തേയും
തിന്നു തീര്‍ത്തു
ഒടുവിലവ നമ്മുടെ ആത്മാക്കളെ
നമ്മുടെ ശരീരങ്ങളില്‍ നിന്നും
ചവിട്ടിപ്പുറത്താക്കി.

2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച

പ്രണയത്തിന്റെ കടല്‍

ഇരമ്പുന്ന ഒരു കടല്‍
എല്ലാ ഭിത്തികളും‍ തകര്‍ത്ത്
ഒരു വേലിയേറ്റം പോലെ
ആദ്യം കയറി വന്നത്
ആരുടെ ശരീരത്തിലേക്കായിരുന്നു?

അതു പതുക്കെ വളര്‍ന്നു വളര്‍ന്ന്
പ്രളയമായ് മാറിയപ്പോഴേക്കും
നമ്മള്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ്
ജലമായിത്തീര്‍ന്നിരുന്നു.

തിരമാലകളായി, നുരകളും പതകളുമായി
പരസ്പരം അലിഞ്ഞുചേര്‍ന്നും
ഇഴുകിമാറിയും നമ്മള്‍....
ശ്വാസോച്ഛ്വാസങ്ങള്‍ യോജിച്ച്
കൊടുങ്കാറ്റുകളായി
കടലിനുമീതെ പറന്നു നടന്നു

ഹൃദയ മിടിപ്പുകള്‍ യോജിച്ച്
ഇടിമുഴക്കങ്ങളായിത്തീര്‍ന്നു
രക്ത ധമനികളിലൂടെ
പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു
അടിക്കടലിലെ ഒഴുക്കുകള്‍

പ്രളയം ശമിച്ചു
വേലിയിറക്കത്തിന്റെ തളര്‍ന്ന മാത്രകള്‍ താണ്ടി
കിടന്ന പായ ചുരുട്ടിവയ്ക്കേണ്ട ജോലി
നിന്നെയേല്പിച്ച്
വേഗമൊരു ചായയാകട്ടെ എന്നു പറഞ്ഞ്
ഒന്നു തിരിഞ്ഞു പോലും നോക്കാതെ
മൂത്രമൊഴിക്കാനായി
ഞാന്‍ ബാത്ത്റൂമിലേക്കു കടന്നു.

2008, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

ആഘോഷങ്ങള്‍

ഒരു സ്ത്രീ പീഢനത്തിന്റെ
ഉത്ഘാടനത്തിനിടയിലൂടെ
ഊര്‍ന്നിറങ്ങിയ ചോരയില്‍
നനഞ്ഞു പോയ എന്റെ ലിംഗത്തിന്റെ
ചിത്രമെടുത്ത് ഞാന്‍ നെറ്റിലിട്ടത്
“ചുവക്കുന്ന പുരുഷത്വ“ മെന്ന അടിക്കുറിപ്പോടെ
“ലാല്‍ സലാം“ എന്നു കയ്യടിച്ചതും
ഒപ്പം ചേര്‍ത്ത അവളുടെ
ജനനേന്ദ്രിയത്തിന്റെ ഫോട്ടോയ്ക്കു താഴെ
‘ദാഹിക്കുന്ന പാനപാത്ര' മെന്നെഴുതിയപ്പോള്‍
‍ആവേശഭരിതരായ് ആര്‍ത്തു വിളിച്ചതും കൂട്ടുകാര്‍

എല്ലാം കഴിഞ്ഞ്, ഉത്ഘാടനത്തിനു മുമ്പെടുത്ത
അനേകം നഗ്നചിത്രങ്ങള്‍ക്കൊപ്പം
അതിനെ അപ്‌ലോഡ് ചെയ്തപ്പോള്‍
‍ഇത്തിരി മുമ്പേ തകര്‍ന്നുപോയ ആ ശരീരഭാഗമോ
അതിന്റെ നിര്‍ഭാഗ്യവതിയായ ഉടമയോ
ഈ ഭൂമുഖത്തിനി അവശേഷിക്കുന്നില്ല
എന്നറിയാതെയാവും ഈ പടങ്ങള്‍ നോക്കി
ആളുകള്‍‍ ‘വാണമടിക്കുക’
എന്നു പറഞ്ഞായിരുന്നു
ഞങ്ങള്‍ നിര്‍ത്താനാവാതെ ചിരിച്ചത്

രക്തത്തില്‍ നനഞ്ഞ കിടക്കവിരികള്‍ക്കും
മല്‍പ്പിടുത്തത്തിനിടയില്‍
പറിച്ചെറിയപ്പെട്ട വസ്ത്രങ്ങള്‍ക്കുമൊപ്പം
ഉപയോഗശൂന്യമായ ഒരുത്തിയുടെ ശരീരവും കൂടി
അഗ്നിതര്‍പ്പണം ചെയ്താണ്
ലാപ് ടോപ്പും, ബ്ലൂ ടൂത്ത് മൊബൈലുകളും,
ഡിജിറ്റല്‍ ക്യാമറകളുമായി
ഞങ്ങള്‍ വാരാന്ത്യമാഘോഷിച്ചു മടങ്ങിയത്

2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച

2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഉറക്കവും ഞാനും പിന്നെ അമ്മയും

“ഇവനെന്നും ഉറക്കം മാത്രമെയുള്ളോ“ എന്ന്
വിലപിച്ചത് നൊന്തു പെറ്റ അമ്മയായിരുന്നു
നിദ്രയുടെ കൊടുമുടികളിൽ നിന്നും
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക്‌ മുക്കിത്താഴ്ത്തിയത്‌
പിതാവു തലയിലേക്കു കമഴ്‌ത്തിയ ജലകുംഭവും
എന്നിട്ടും ഉണരാതായപ്പോള്‍
‍സുല്ലിട്ടു മാറി താതന്‍, അമ്മ മാത്രം കേണു.


കൈകളിൽ മുഖം പൂഴ്‌ത്തിയുറങ്ങുമ്പോൾ
വെടിയുണ്ടകൾ പോലെ ക്ലാസ്സില്‍ വന്നുണർത്തിയത്‌
ഗുരുക്കളുടെ ചോക്കു കഷണങ്ങൾ
ഉറക്കം മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിച്ചപ്പോള്‍
‍ചോക്കുകള്‍ കൊണ്ടുള്ള ഏറവര്‍ നിര്‍ത്തിയത്
എന്തിനു വെറുതേ മിനക്കെടണം
കാശു കൊടുത്തു വാങ്ങിയ ജോലിക്ക്
ശമ്പളം കൃത്യമായി കിട്ടുന്നുണ്ടല്ലോ
എന്ന ചിന്തയാലാവാം


ആദ്യരാത്രിയില്‍ നീരസത്തോടെ നവവധു ചോദിച്ചത്
"കട്ടിലിനോടു മാത്രമേ സ്നേഹമുള്ളു അല്ലേ?" എന്നായിരുന്നു
ബന്ധനമഴിച്ച് മണവാട്ടി പോയപ്പോള്‍
‍നൊന്തു കരഞ്ഞു പെറ്റമ്മ.
കമ്പോളങ്ങള്‍ ഭവനങ്ങളിലേക്കു വളരുമ്പോള്‍
‍ജൈവപരമായ ആവശ്യങ്ങള്‍ക്കായി
ഒരാളിനെ മാത്രം ആശ്രയിക്കേണ്ട
ഗതികേടെന്തിന് എന്ന് അമ്മയുണ്ടോ അറിയുന്നു

മന്ത്രങ്ങള്‍ മുടങ്ങാതെ ഉരുവിട്ടു തളര്‍ന്നിട്ടും
മരുന്നുകള്‍ മുടങ്ങാതെ തിന്നു മടുത്തിട്ടും
ഇമയടയ്ക്കുവാന്‍ കൊതിക്കുന്നവരുള്ളപ്പോള്‍
ഉറക്കത്തെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല
എന്നു ഞാന്‍ പറഞ്ഞത്
നയപരമായ ഒരു സമീപനമായിരുന്നു


ഏതായാലും ഈ ഉറക്കത്തില്‍ കൂട്ടുകാരായി
തലമുറകള്‍ മുഴുവനുമുണ്ടെന്ന അറിവ്
എന്നെപ്പോലെ നിങ്ങളേയും
അലോസരപ്പെടുത്തില്ലായിരിക്കും
(അമ്മയെ നമുക്കു മാറ്റി നിര്‍ത്താം)
ഇനി എന്നെങ്കിലും
ആരെങ്കിലും വന്ന് ഉണര്‍ത്താന്‍ ശ്രമിക്കുമോ
എന്നതു മാത്രമാണ് ആകെയുള്ള പേടി

2008, ജൂലൈ 27, ഞായറാഴ്‌ച

ജല താണ്ഡവം - അഥവാ മുംബായ് നഗരത്തിലെ ഒരു മഴക്കാലം

26 ജൂലൈ 2005.

അന്നായിരുന്നു കുട്ടികളേയും കൊണ്ട് ബോംബെ ദര്‍ശനം എന്ന മഹത് കര്‍മ്മം നടത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ബോംബെയിലാണ് ജനിച്ചതെങ്കിലും കുട്ടികള്‍ ഇതു വരെ ബോംബെ കണ്ടിട്ടില്ല. അടുത്തൊരു സുഹൃത്ത് അത്യാവശ്യമായി നാട്ടില്‍ പോയതിനാല്‍ അവന്റെ കാറുണ്ട്. തലേ ദിവസം പറഞ്ഞു വച്ചതനുസരിച്ച് കാലത്തു തന്നെ ജാധവ് എന്ന ഡ്രൈവറുമായി കാറും വന്നു. ബീച്ചുകളില്‍ പോകാം, വെള്ളത്തിലിറങ്ങാം, കുളിക്കാം ... ഒരു വലിയ ഷോള്‍ഡര്‍ ബാഗിള്‍ എല്ലാവര്‍ക്കുമുള്ള വസ്ത്രങ്ങളും, ജട്ടികളും, തോര്‍ത്തുകളുമായി വലിയൊരു സന്നാഹത്തോടെ ഞാനും ഭാര്യയും രണ്ടു കുട്ടികളും (മകന്‍ - 9 വയസ്സ്, മകള്‍ - 3 വയസ്സ്) ട്യൂഷന്‍ ക്ലാസ്സിലായിരുന്ന ചേച്ചിയുടെ മകനേയും (15 വയസ്സ്) കൂടെ കൂട്ടി രാവിലേ തന്നെ ഞങ്ങളുടെ സവാരി പുറപ്പെട്ടു. മാനം പകുതി വെളുത്തിട്ടും പകുതി കറുത്തിട്ടും. മഹാരാഷ്‌ട്രയുടെ പല ഭാഗങ്ങളിലും തലേന്നു പെയ്ത പേമാരിയുടെയും, ആറു നിറഞ്ഞു കവിഞ്ഞതിന്റേയും വാര്‍ത്തകള്‍ രാവിലത്തെ പത്രത്തില്‍ വായിച്ച ഞാന്‍ “മഴ വരാം, ഒരു കുടയെടുത്താലോ “എന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരമായി ‘ബീച്ചിലോട്ടു പോകുമ്പോള്‍ ആരെങ്കിലും കുടയെടുക്കുമോ‘ എന്ന മറുചോദ്യം നിന്നു വാ പൊത്തിച്ചിരിച്ചു.



വര്‍ളി സീഫേയ്സും, നെഹ്രു സയന്‍സ് സെന്ററും കഴിഞ്ഞപ്പോഴേക്കും ഉച്ച കഴിഞ്ഞു. പിന്നെ നെഹ്രു
പ്ലാനെറ്റേറിയത്തിലേക്ക്. ഡിസ്കവറി ഓഫ് ഇന്ത്യ ബില്‍ഡിഗ് തലയെടുപ്പോടെ ആകാശത്തെ താങ്ങി നിര്‍ത്തി. പ്ലാനെറ്റേറിയത്തില്‍ ആകാശത്തെയും കോണ്‍സ്റ്റല്ലേഷനുകളെയും പരിചയപ്പെടുത്തുന്ന പ്രോഗ്രം കണ്ട് ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല. പുറത്തു വരുമ്പോഴേക്കും വളരെ ശക്തിയായി മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. ഡിസ്കവറി ഓഫ് ഇന്ത്യ ബില്‍ഡിംഗിന്റെ നെറുകയിലേക്ക് ഇരുണ്ട മഴമേഘങ്ങള്‍ ഇറങ്ങി വന്നിരുന്നു. ജേഡ് ഗാര്‍ഡന്‍ റെസ്റ്റോറന്റിനു മുകളിലൂടെ മേലോട്ടു കയറിപ്പോകുന്ന സ്റ്റെപ്പുകളിലൂടെ മഴവെള്ളം ഇരച്ചൊഴുകിയിറങ്ങുന്നത് കാണാന്‍ രസമുണ്ടായിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ സ്കൂള്‍ കുട്ടികള്‍ നിരനിരയായി നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലേക്കോടിക്കയറുന്നുണ്ടായിരുന്നു. മഴ ഒന്നൊതുങ്ങുന്നതു വരെ നിന്നാലോ ? ‘ഓ ഇതിപ്പൊ തീരും. നമ്മള്‍ക്കിറങ്ങാം’ - ജാധവിന്റെ വാക്കുകള്‍ ഞങ്ങളില്‍ ധൈര്യം പകര്‍ന്നു. ഇതു പോലെ എത്ര മഴകള്‍ കണ്ടിരിക്കുന്നു. ബോംബെ നഗരത്തിലങ്ങിനെയാണ്. പെട്ടെന്ന് മഴ കനക്കും. റോഡുകളും റെയില്‍‌പ്പാതകളും നിമിഷം കൊണ്ട് വെള്ളത്തിനടിയിലാകും. കുറച്ചു കഴിയുമ്പോഴേക്കും വെള്ളമിറങ്ങും, പിന്നെയെല്ലാം പഴയ പടി.


ബസ്സുകളുടെ പുറകിലൂടെ പുറത്തേക്കു കാർ നീങ്ങുമ്പോൾ പുഴപോലെയൊഴുകുന്ന റോഡ്. കടലിനോടടുത്ത പ്രദേശം. വേലിയേറ്റത്തിന്റെ സമയം. റോഡും കടലും കുളിരകറ്റാൻ എത്തിവലിഞ്ഞ് ഒന്നു പുണർന്നെന്നു വച്ച് എന്താണു കുഴപ്പം? സ്ഥലങ്ങൾ ഇനിയും കാണാനുണ്ടെങ്കിലും ഈ അവസ്ഥയിൽ വീട്ടിലോട്ടു തിരിക്കാൻ തന്നെ തീരുമാനിച്ചു. കുഴപ്പം ശരിക്കും പിടി കിട്ടിയത് വർളി നാക്കയോടടുക്കാറായപ്പോഴാണ്. റോഡുകളെല്ലാം പുഴയായിക്കൊണ്ടിരിക്കുകയാണ്. പല റോഡുകളിലൂടെയും പുളഞ്ഞു വരുന്ന ഒഴുക്കുകൾ ട്രാഫിക് ജംഗ്‌ഷനുകളിൽ ഒത്തുകൂടി വട്ടത്തിൽ കറങ്ങി കൈകൊട്ടിക്കളികൾ തുടങ്ങിയിട്ടുണ്ട്. റോഡുകളിലൂടെ ജലം കുതിച്ചോടുകയും വാഹനങ്ങൾ അനങ്ങാൻ വയ്യാതെ കെട്ടിക്കിടക്കുകയുമാണ്. ഞങ്ങൾ കുറച്ചു തിരക്കു കുറഞ്ഞെന്നു തോന്നിയ സീഫെയ്‌സ് റോഡിലേക്കു കയറി.


ഇരച്ചു പെയ്യുന്ന മഴ. ശക്തിയായി വീശുന്ന കാറ്റിലൂടെ ചരിഞ്ഞു വീഴുന്ന സ്ഫടികക്കയറുകൾ. കൂട്ടുകാരന്റെ ഭാര്യയുടെ ഫോൺ വന്നു. “എന്തൊരു മഴയാ? നിങ്ങളിതെവിടെയാണ്?” “ഞങ്ങൾ വറളിസീഫേയ്‌സിലെത്തിയിട്ടേ ഉള്ളു.” “എന്നാൽ എന്റെ മോളെക്കൂടി കൂട്ടിക്കൊ. അവൾ വറളിയിലുണ്ട്?”. പുറത്ത് മഴ തിമർക്കുകയാണ്. റോഡിലേക്ക് ഭീദിതമാം വണ്ണം വെള്ളമൊഴുകി വരുന്നു. “വർളിയിലെവിടെയാ?” “മഴ കനത്തപ്പോൾ കോളേജ് നേരത്തെ വിട്ടു.
അവൾ അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി”. “എങ്കിൽ അവൾ അവിടെ കൂടുന്നതായിരിക്കും സുരക്ഷിതം. അവൾക്കു ഞങ്ങൾക്കടുത്തേക്കെത്താ‍നോ ഞങ്ങൾക്കവളുടെയടുത്തെക്കെത്താനോ കഴിയുമെന്നു തോന്നുന്നില്ല.” ഞാൻ പറഞ്ഞു. “എന്നാൽ ശരി. അവിടെത്തന്നെ കൂടാൻ ഞാൻ അവളോടു പറയാം”. സുഹൃത്തിന്റെ ഭാര്യ ഫോൺ വച്ചു.


ഞങ്ങളുടെ കാ‍ർ മഴയിലൂടെ ഇഴഞ്ഞു. മോട്ടോർ സൈക്കിളുകൾ മാത്രം വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ചു വെട്ടിച്ച് നീങ്ങിക്കൊണ്ടിരുന്നു. സ്‌കൂട്ടറുകൾ പലതും ആൾക്കാർ ഫുട്പാത്തിലൂടെ തള്ളുന്നു. പ്രഭാദേവിയിലെത്തിയപ്പോൾ, ബെർമുഡയും, ടീഷർട്ടുമിട്ട് വെള്ളത്തിൽ ഫുഡ്‌ബോൾ കളിക്കുന്ന തെരുവു സംഘങ്ങളെക്കണ്ടു. അതിനിടയിലൂടെ മോട്ടോർ ബൈക്കിലൊരു യുവാവും യുവതിയും നനഞ്ഞൊട്ടി മഴയിൽ കുളിച്ചങ്ങനെ രസിച്ചു നീങ്ങുന്നു. മഴ നനച്ച ചുരിദാറിനുള്ളിലൂടെ അനാവൃതമാകുന്ന അംഗസൌഭഗം. ഈ ലോകത്തേയല്ല എന്ന മട്ടിൽ യുവാവിന്റെ കഴുത്തിൽ
മുഖം ചേർത്ത്, അവനെ രണ്ടു കൈകൾ കൊണ്ടും വരിഞ്ഞു പിടിച്ച് യുവതിയിരുന്നു. അവരെക്കണ്ട് പന്തുകളിക്കാൾ കളി നിർത്തി വിസിലടിക്കാനും, കമന്റടിക്കാനും തുടങ്ങി. ഒരു നിമിഷം കൊണ്ട് അവരൊരു ‘റ’ വട്ടത്തിൽ മോട്ടോർ സൈക്കിളിനു നേരെ നീങ്ങി. ചുറ്റുമുള്ള വാഹനങ്ങളിൽ നിന്നും നിരവധി കണ്ണുകൾ അവരിലേക്കു നീണ്ടു. അവർക്കു നടുവിലൂടെ തെല്ലും കൂസലില്ലാതെ, ഒരു ഹീറോയെപ്പോലെ യുവാവ് വൈദഗ്ദ്ധ്യത്തോടെ ബൈക്കോടിച്ചു പോയി. ഒരു ജോൺ അബ്രഹാം (ഹിന്ദി നടൻ) സിനിമ കണ്ട പ്രതീതി. കുറച്ചു നേരത്തേക്ക് സ്ഥലകാലങ്ങള്‍ മറന്ന കാഴ്ചക്കാര്‍ മഴയിലേക്കു തിരിച്ചു വന്നു. യുവാക്കൾ പന്തുകളിയിലേക്കു മടങ്ങി. പലപ്പോഴും പന്ത് കാൽനടക്കാരാ‍യ സ്ത്രീകൾക്കടുത്തേക്ക് ഉന്നം തെറ്റിയിട്ടെന്ന പോലെ പായിച്ച് യുവാക്കൾ രസിച്ചു.


ഞങ്ങളുടെ കാർ മുക്കിയും മുരണ്ടും നീങ്ങി. തിരക്കു കുറഞ്ഞതെന്നു തോന്നിയ ഒരു റോഡിലേക്കു കയറിയത് കൂടുതൽ അപകടം വിളിച്ചു വരുത്തി. വെള്ളക്കെട്ടു നിറഞ്ഞ ഒരു ജംഗ്‌ഷൻ മുറിച്ചു കടക്കവേ ഞങ്ങളുടെ കാറിന്നടിയിൽ നിന്നും പുകയുയരുന്നതു കണ്ട് ആളുകൽ ബഹളം വച്ചു. ജാധവ് എഞ്ചിൻ ഓഫ് ചെയ്തു. ഡോർ തുറക്കാൻ വയ്യ. കാറിനകത്തേക്കു വെള്ളം കയറും. വണ്ടി സ്റ്റാർട്ടാക്കാൻ നോക്കിയെങ്കിലും അതനങ്ങാൻ കൂട്ടാക്കിയില്ല. അതിനിടയിൽ അടിയിൽ നിന്നും വെള്ളം കയറി, കാലിലൂടെ സീറ്റിന്റെ ലെവലിലെത്തി. കുട്ടികൾ കരയാൻ തുടങ്ങി. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ജംഗ്‌ഷനിൽ ആളുകൾക്കു കുഴികളിൽ വീഴാതിരിക്കാൻ വഴി കാണിച്ചു കൊണ്ടു
നിന്നിരുന്ന ചെറുപ്പക്കാർ ഓടിയെത്തി. മൂന്നു നാൽ പേർ ചേർന്ന് വണ്ടി തള്ളി വെള്ളം കുറഞ്ഞിടത്തേക്കു എത്തിച്ചു തന്നു. പ്രത്യുപകാരമായി ഞാൻ നീട്ടിയ നോട്ട് വാങ്ങി അവർ പോക്കറ്റിലിട്ടു. ക്ഷീണം തീർക്കാൻ ഒരു ബിയറടിക്കാനുപകരിക്കും. ഭാഗ്യം പോലെ അടുത്ത ശ്രമത്തിൽ വണ്ടി സ്റ്റാ‍ർട്ട് ആവുകയും ചെയ്തു. പക്ഷെ ആ സന്തോഷം ഏറെ നേരം നീണ്ടു നിന്നില്ല. കുറച്ചോടിയ ശേഷം വണ്ടി റോഡിനു നടുവിൽ നിന്നു. പുറകിൽ നിന്നും വാഹനങ്ങളുടെ തുരുതുരായുള്ള ഹോൺ അടികൾ. ഞാനും ജാധവും ഇറങ്ങി വണ്ടി തള്ളി സൈഡിലോട്ടിട്ടു. വല്ല മെക്കാ‍നിക്കിനേയും കിട്ടുമോ എന്നന്ന്വേഷിച്ച് കുറേ കറങ്ങിയെങ്കിലും ഈ മഴയത്താരു വരാന്‍?


മഴ നിലക്കുന്ന മട്ടില്ല. ഫോൺ ചെയ്യാൻ ശ്രമിച്ചിട്ട് ആരെയും കിട്ടുന്നില്ല. പബ്ലിക് ഫോണുകളെല്ലാം മഴയില്‍ കുതിര്‍ന്ന് ബോധമറ്റ് മരവിച്ചു കിടന്നു. ഞങ്ങൾക്ക് ആകെ ആധിയാ‍യി. മഴയിലൂടെ കുട്ടികളെയും കൊണ്ട് എങ്ങിനെ നടക്കും? ഇവിടെ നില്‍ക്കുന്നതും സുരക്ഷിതമല്ല. ഏതു നിമിഷവും കറന്റു പോയെന്നു വരാം. വണ്ടി ഒരു തയ്യല്‍ക്കടയ്ക്കു മുന്നിലെ ഉയര്‍ന്ന സ്ഥലത്തേക്കു നീക്കിയിട്ടു. ‘ഇവിടെ കിടന്നോട്ടേ. നാളെ വന്നെടുത്താൽ മതി’. കടക്കാരൻ പറഞ്ഞു. അപ്പോഴാ‍ണയാൾ കാറിനുള്ളില്‍ നിന്നും കുട്ടികള്‍ മഴയിലോട്ടിറങ്ങുന്നതു കണ്ടത്. ‘കുടയില്ലേ?’ - തയ്യൽക്കടക്കാരൻ ചോദിച്ചു. ‘ഇറങ്ങുമ്പോ‍ൾ മഴയില്ലായിരുന്നു. എടുത്തില്ല’. ഞാൻ പറഞ്ഞു. ‘എന്നാൽ
വണ്ടിയിലോട്ടിരുന്നോളു, ഞാനിപ്പോൾ വരാം.’ രണ്ടു മിനിറ്റിനുള്ളിൽ മഴയിലൂടെ ഊളിയിട്ടു പോയി എങ്ങു നിന്നോ രണ്ടു കുടകളുമായി അയാൾ വന്നു. ‘വണ്ടി എടുക്കാൻ വരുമ്പോൾ തന്നാൽ മതി’. ‘സന്തോഷം’ - അയാൾ നല്‍കിയ കുടകളുടെ കനിവു ചൂടി ഞങ്ങൾ നടന്നു.


“ഇനി ബസ്സുപിടിച്ച് ബാന്ദ്രായിലോട്ടു പോകാം“ - ജാധവ് പറഞ്ഞത് ഞങ്ങൾക്കു സ്വീകാര്യമായിരുന്നു.
ബാന്ദ്രായിലാണ് വണ്ടിയുടമയായ സുഹൃത്തിന്റെ വീട്. ഞങ്ങളുടെ വീടായ ഘാട്ട്കോപ്പറിലെത്തുന്ന കാര്യം നടക്കുമെന്നു തോന്നുന്നില്ല. ഇടയ്ക്കു വന്ന ബസ്സിൽ ചാടിക്കയറി ജാധവ് പറഞ്ഞു. ‘ഇത് ബാന്ദ്രാ ഈസ്റ്റിലേക്കുള്ളതാ. കയറിക്കോളു’. കുട മടക്കി ബസ്സിനുള്ളിലേക്ക്. ബസ്സിഴഞ്ഞു. മഴ ഇട മുറിയാതെ പെയ്തു കൊണ്ടിരുന്നു. ഈസ്റ്റിലേക്കു കടക്കാനുള്ള ഓവർ ബ്രിഡ്‌ജിനു മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച നെഞ്ചുരുക്കുന്നതായിരുന്നു. ഒന്നനങ്ങാൽ പോലും കഴിയാതെ റോഡു നിറയെ തലങ്ങും വിലങ്ങും വാഹനങ്ങൾ. ഹോണടികൾ. ശകാരങ്ങൾ. മഴ. കാറ്റ്. ‘ഇക്കണക്കിനു പോയാൽ പാതി രാത്രി കഴിഞ്ഞാലും നമ്മളെത്തില്ല. ഞാൻ ഇറങ്ങി നടക്കട്ടെ’. അനുവാദത്തിനു കാത്തു നിൽക്കാതെ ജാധവ് ഇറങ്ങി. ഇനി എന്താണു ചെയ്യുക. ബാന്ദ്രാ ഈസ്റ്റിൽ സുഹൃത്തിന്റെ വീടിനടുത്തും
വെള്ളമായിരിക്കാനാണു സാധ്യത. ഒരു സബ്‌വേ പോലുള്ള വഴിയിലൂടെയാണ് പോകേണ്ടത്. അതിപ്പോൾ മുങ്ങിക്കാണും. വെളിച്ചവും കുറവ്. മറ്റു വഴികൾ അറിയാവുന്നയാൾ ജാധവ് മാത്രമാണ്. അയാൾ കൂടി പോയാൽ ആകെ വലഞ്ഞതു തന്നെ. ‘നിൽക്കു ഞങ്ങൾ കൂടി നടക്കാം’ - എല്ലാവരും കൂടി ബസ്സിൽ നിന്നും ഇറങ്ങി ജാധവിന്റെ പുറകേ നടന്നു.


ബ്രിഡ്‌ജിറങ്ങി ചെന്നപ്പോൾ റോഡുകൾ കാണാനില്ല. ആകെ വെള്ളം മാത്രം. കുഴികളിൽ നിന്നും, ഓടകളിൽ നിന്നും ഒഴിഞ്ഞുമാറി വരിവരിയായി ആൺപെൺ വ്യത്യാസമില്ലാതെ ആളുകൾ നനഞ്ഞു നീങ്ങുന്നു. ഒരു കാൽ തെറ്റി വച്ചാൽ എല്ലാം കഴിഞ്ഞെന്നു വരാം. ചെറിയ കുട്ടിയെ ഞാൻ എടുത്തിട്ടുണ്ട്. ഭാര്യയുടെ കൈയിലാണെങ്കിൽ രാവിലെ കൈയിലെടുത്ത വലിയ ബാഗും (പിക്ക്നിക്കിനിറങ്ങിയതായിരുന്നുവല്ലോ) കുടയും വേറെന്തൊക്കെയോ സാധനങ്ങളും. നടക്കും തോറും വെള്ളം മുകളിലോട്ടു കയറി വരുന്നു. പിറകിലും ആൾക്കാരുടെ നിരയുണ്ട്. തിരിച്ചു പോക്ക് വിഷമകരമാകും. മുന്നോട്ടു നടക്കുക തന്നെ. വെള്ളത്തിന്റെ ആഴം കൂടുന്നത് ഞങ്ങളെ അങ്കലാ‍പ്പിലാക്കി. കാരണം വെള്ളം മകന്റെ കഴുത്തു വരെ എത്താറായി.


ഇനി എന്താണു ചെയ്യുക? എനിക്കാധിയായി. വഴികാട്ടിയായ ജാധവ് എന്റെ മനോവിഷമം തിരിച്ചറിഞ്ഞതു പോലെ തിരിഞ്ഞു നിന്നു, മകനെ എടുത്ത് തോളിൽ കയറ്റി. എനിക്കു ശ്വാസം കുറച്ചു നേരെ വീണു. അയാളോടൊപ്പം ബസ്സില്‍ നിന്നും ഇറങ്ങാ‍ന്‍ തോന്നിപ്പിച്ച നിമിഷത്തെ സ്തുതിച്ചു. ഞങ്ങൾ അനുയായികളെപ്പോലെ മറ്റുള്ളവര്‍ക്കു പിറകിലൂടെ നടന്നു. മുന്നോട്ടു നീങ്ങും തോറും ധൈര്യം ചോര്‍ത്തുന്ന കാഴ്ചകളാണ് നാലുപാടും‍. വെള്ളം മുകളില്‍ വരെ കയറിയ കാറുകള്‍ വഴിയില്‍ ഉപേക്ഷിച്ച് ആളുകള്‍ പോയിരിക്കുന്നു. അല്ലെങ്കില്‍ വെള്ളം കുറവുള്ളിടത്തേക്ക് മാറി
നിന്നിരിക്കുന്നു.




ഹൈവേയിലെ ഓവര്‍ ബ്രിഡ്‌ജിനു മുകളില്‍ നിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്. മഴ പെയ്തു കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കു പോകേണ്ടത് താഴെക്കൂടിയാണ്. ഡ്രൈവറെ പിന്തുടര്‍ന്ന് ഞങ്ങള്‍ വെള്ളത്തിലൂടെ നടന്നു. കാലുകള്‍ക്കിടയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് ശരിക്കും അറിയാം. ചെറിയ കുട്ടിക്ക് വെള്ളം കണ്ടപ്പോള്‍ കളിയാണ് തോന്നിയത്. അവള്‍ എന്റെ കൈയിലിരുന്ന് വെള്ളത്തില്‍ കാലിട്ടടിച്ച് കളിച്ചു. ഞാനവളെ വഴക്കു പറഞ്ഞു. പേടി കൊണ്ട് ആര്‍ക്കും മിണ്ടാന്‍ കഴിയുന്നില്ല. എല്ലാ ശ്രദ്ധയും കാലുകളിലര്‍പ്പിച്ച് കുഴികളിലൊന്നും വീഴല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചായിരുന്നു യാത്ര. ഞങ്ങള്‍ മെയിന്‍ റോഡില്‍ നിന്നും സൈഡ് വഴികളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ഇരു വശവും കോമ്പൌണ്ടുകളില്‍ വെള്ളം കയറിയ ബില്‍ഡിംഗുകളും അതിലെല്ലാം ഭീതിയോടെ പുറത്തേക്കു നോക്കി നില്‍ക്കുന്ന നിരവധി ആള്‍ക്കാരെയും കണ്ടു. പൊടുന്നനെ ഒരൊച്ച. എന്തോ
സംഭവിച്ചു. ഒന്നും കാണുന്നില്ല. ‘കറന്റു പോയതാണ്. പേടിക്കേണ്ട, നടന്നോളു’ - ജാധവിന്റെ വാക്കുകള്‍ ഞങ്ങള്‍ ദൈവ വചനങ്ങള്‍ പോലെ അനുസ്സരിച്ചു.


വെള്ളത്തിനടിയിലൂടെ എന്തൊക്കെയോ ഒലിച്ചു വരുന്നത് കാലുകളില്‍ തടയുന്നുണ്ട്. മുന്നില്‍ ജാധവ് ‍, അതിനു പിറകില്‍ എന്റെ ഭാര്യ പിന്നെ ഞാന്‍. ഭാര്യയുടെ തല മാത്രമേ വെള്ളത്തിനു മുകളിലുള്ളു. തോളില്‍ കിടക്കുന്ന സഞ്ചി വെള്ളത്തിലൂടെ കൂടെ ഇഴയുന്നുണ്ട്. എതിരേ വന്ന ഒരു പറ്റം തെരുവു ചെറുക്കന്മാര്‍ ‘പാമ്പ്, പാമ്പ്’ എന്നു പറഞ്ഞ് പേടിപ്പിക്കുവാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞത് ഞങ്ങള്‍ക്കു പ്രശ്നമായിരുന്നില്ല. പക്ഷെ പരന്നൊഴുകുന്ന വെള്ളത്തിലുടെ അവര്‍ മദിച്ചു നീങ്ങിയപ്പോള്‍ ഇളകിയ വെള്ളത്തെയായിരുന്നു ഞങ്ങള്‍ പേടിച്ചത്. ഇനി വെള്ളം പൊങ്ങാതിരിക്കണേ എന്നായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന.


ഇരുവശവും നില്‍ക്കുന്ന ബില്‍ഡിംഗുകള്‍ കറുത്തു ഭീമാകാരമായ നിഴലുകളെപ്പോലെ കാണപ്പെട്ടു. അവയില്‍ ദയനീയമായി എരിയുന്ന മെഴുകുതിരികളും, അങ്ങോട്ടുമിങ്ങോട്ടും നിങ്ങുന്ന മനുഷ്യരും, അവരുടെ ഒച്ചകളും ഞങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു. ‘എവിടെയെങ്കിലും കയറി നിന്നാലോ?’ എന്റ സ്വരം പതറിയിരുന്നു. ‘എവിടെ കയറും, പരിചയമില്ലാത്തിടത്ത്, ഈ ഇരുട്ടില്‍?’ നമുക്കു വേഗം നടന്ന് വീടെത്താന്‍ നോക്കാം’ ഭാര്യയുടെ ശബ്ദത്തിന് എന്തോ നിശ്ചയദാര്‍ഡ്യമൂണ്ട്. ‘കുറച്ചു കൂടി നടന്നാല്‍ മതി’ വഴികാട്ടി പറഞ്ഞു. എന്നും പോകാറുള്ള വഴികളില്‍ നിന്നും മാറി വെള്ളം കുറവുള്ളിടം നോക്കി പോകുന്നതിനാലാണ് ദൂരം കൂടുതല്‍ തോന്നുന്നത്. വേറെ ഒന്നും ചിന്തിക്കാനോ പറയാനോ ഇടമില്ല.



ഒരു വിധം തപ്പിപ്പിടഞ്ഞ് സുഹൃത്തിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവിടെയും വെള്ളം തന്നെ. കോമ്പൌണ്ടില്‍ വെള്ളം നിറഞ്ഞു കിടക്കുന്നു. വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന കാറുകളുടെ മുകള്‍ഭാഗവും, മോട്ടോര്‍ സൈക്കിളുകളുടെ കണ്ണാടികളും മാത്രം കാണാം. ഒന്നാം നില വരെ വെള്ളം കയറിയിട്ടുണ്ട്. കെട്ടിടത്തിലേക്കു കയറുന്നിടത്ത് പലകയും മറ്റുമിട്ട് ഒരു വിധം ഉള്ളിലേക്കു കയറാന്‍ പറ്റുന്ന വിധത്തിലാക്കിയിട്ടുണ്ട്. താമസക്കാര്‍ പലരും താഴെ തന്നെ സഹായത്തിനായുണ്ടായിരുന്നു. സുഹൃത്തിന്റെ മകനും മറ്റു ചെറുപ്പക്കാരും സഹായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.


“ഈശ്വരാ എത്തിയല്ലോ. ഇനി സമാധാനമായി. വേഗം പോയി കുളിച്ചൊ. കുളിമുറിയില്‍ വെള്ളമുണ്ട്.” സുഹൃത്തിന്റെ ഭാര്യ പറഞ്ഞു. ഉടുത്തിരുന്ന നനഞ്ഞ തുണികള്‍ ഡെറ്റോളിട്ടു കഴുകി, ഡെറ്റോളും സോപ്പുമിട്ട് കുളിച്ചു പുറത്തു വന്നിട്ടും ശരീരത്തിലാകെ മനം പിരട്ടുന്ന ഒരറപ്പ് ബാക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന സുഹൃത്തും എത്തി. പക്ഷെ പുള്ളിക്കാരന്റെ ഭാര്യ ഓഫീസില്‍ മറ്റു ജോലിക്കാരോടൊപ്പം തങ്ങി.


രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. മുറിയാതെ പെയ്യുന്ന മഴയുടെ താളവും, വെള്ളത്തിലൂടെ നീന്തി ബില്‍ഡിംഗിലേക്ക് രാത്രിയുടെ ഓരോരോ യാമങ്ങളില്‍ വന്നെത്തിക്കൊണ്ടിരുന്ന അന്തേവാസികളുടെ സംസാരവും ബഹളങ്ങളും രാത്രി മുഴുവന്‍ നിറഞ്ഞു നിന്നു. താഴത്തെ നിലയില്‍ നിന്ന് വയസ്സായ സ്ത്രീയേയും മകളേയും സുഹൃത്തിന്റെ ഭാര്യ കൂട്ടിക്കൊണ്ടു വന്നു ഭക്ഷണവും കിടക്കാനിടയും കൊടുത്തു. എത്രയോ നേരമായി അവര്‍ വെള്ളത്തില്‍ തന്നെ നില്‍ക്കുകയായിരുന്നത്രെ. അവരുടെ ഗൃഹനാഥന്‍ ഇനിയും എത്തിയിട്ടില്ല. മുറിയിലാകെ വെള്ളമാണ്. അവര്‍ക്ക് ബില്‍ഡിംഗിലെ മറ്റാരുമായും ചങ്ങാത്തമില്ല. ആരു വന്നു വിളിച്ചിട്ടും അവരൊട്ടു പോയതുമില്ല. ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍ എന്നോര്‍ത്തു. പെറുക്കിയെടുക്കാന്‍ പറ്റിയ സാധനങ്ങളൊക്കെ സ്റ്റെയര്‍കേസില്‍ വാരിക്കൂട്ടിയിട്ടുണ്ട്.
സ്റ്റെയര്‍കേസില്‍ നിറയെ ആള്‍ക്കാരാണ്. കൂട്ടത്തില്‍ പുറത്തു നിന്നു വന്നവരും ഉണ്ട്. ഇരുട്ടായിരുന്നതിനാള്‍ അധികമാരെയും തിരിച്ചറിയാന്‍ കഴിയുന്നില്ല. ആരൊക്കെയൊ വലിക്കുന്ന സിഗരറ്റിന്റെയും, ബീഡിയുടെയും വെളിച്ചം മാത്രം മിന്നുന്നുണ്ട്.



കുട്ടികള്‍ കൂടെയുണ്ടായിരുന്നതിനാല്‍ അടുത്ത രാത്രി കൂടി ഞങ്ങള്‍ അവിടെ തങ്ങി. പിറ്റേ ദിവസം രാവിലെ നിരത്തുകളില്‍ നിന്നും വെള്ളമിറങ്ങിക്കഴിഞ്ഞിരുന്നു. വാഹനങ്ങള്‍ കുറേശ്ശെയായി ഓടാന്‍ തുടങ്ങിയിരുന്നത് ആശ്വാസമായി. വാഹനങ്ങളില്‍ പലതും വരിവരിയായും, അവിടവിടെയായും റോഡിലാകമാനമുണ്ട്. പലതിലും വെള്ളം കയറിയതിനാല്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞങ്ങളിറങ്ങുമ്പോള്‍ താമസിച്ചിരുന്ന ബില്‍ഡിംഗിന്റെ കുടിവെള്ളസംഭരണികള്‍ ശൂന്യമായിത്തീര്‍ന്നിരുന്നു. താഴെ സ്റ്റോറേജ് ടാങ്കുകളില്‍
വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാനാവാത്ത വിധം അവയെല്ലാം അശുദ്ധമായിത്തീര്‍ന്നിരുന്നു. ടാങ്കുകള്‍ ശുദ്ധീകരിക്കുക എന്നതാണ് ഇനിയുള്ള ശ്രമകരമായ ജോലി.


ആദ്യം കിട്ടിയ ഓട്ടോറിക്ഷയില്‍ പുലര്‍കാലക്കുളിരേറ്റ് വെള്ളപ്പൊക്കം താണ്ഡവമാടിയ നഗരക്കാഴ്ച്ചകള്‍ കണ്ട് വീട്ടിലേക്ക് മടങ്ങവേ ഞങ്ങളെ ഒന്നും സംഭവിക്കാതെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച ജാധവിനോടുള്ള നന്ദി മനസ്സില്‍ നിറഞ്ഞു നിന്നു. വീട്ടില്‍ വന്ന് മറ്റുള്ളവരുടെ സാഹസികവും ദയനീയവുമായ കഥകള്‍ കേട്ടുകഴിഞ്ഞപ്പോഴാണ് ഞങ്ങളെത്ര ഭാഗ്യവാന്മാര്‍ എന്നു മനസ്സിലായത്. ഏതായാലും നല്ലൊരു മഴ കാണണമെന്ന വളരെക്കാലമായുണ്ടായിരുന്ന മോഹം അങ്ങിനെ ഗംഭീരമായിത്തന്നെ സാധിച്ചു.

2008, ജൂലൈ 17, വ്യാഴാഴ്‌ച

കാളകള്‍

വണ്ടിക്കാളകള്‍ വണ്ടിക്കാളകളായിത്തന്നെ
ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കേണ്ടവരാകുന്നു
തെളിച്ച ‘വഴിയിലൂടെ‘ ചരിക്കുക മാത്രമാണവയുടെ
ചരിത്രപരമായ കര്‍മ്മവും ധര്‍മ്മവും

ഇണചേരല്‍ പോലും
യജമാനരറിയാതെ ഇല്ലായിവറ്റയ്ക്ക്
കാലില്‍ക്കുളമ്പുകളിടിയിച്ച്, വരിയുടപ്പിച്ച്
നുകത്തേല്‍ക്കുരുക്കി മെരുക്കിയെടുക്കാം.

അവയ്ക്കു "പുരോ-ഗമനം" എന്നത്
ഇരുവശവും നോക്കാതെ
വണ്ടിക്കാരന്റേതൊഴിച്ച് ഒരു ശബ്ദവും ശ്രവിക്കാതെ
ദൈവമേ ദൈവമേ എന്നു എന്നു കരയുന്ന
ചക്രങ്ങളെ മാത്രം ധ്യാനിച്ച്
ജനനം തൊട്ട് മരണം വരെ നേരെചൊവ്വേയുള്ള
ഒരൊറ്റപ്പോക്കാണ്

അതിനിടക്ക് ചിലപ്പോള്‍ യജമാനന്മാര്‍ക്കു വേണ്ടി
ജെല്ലിക്കെട്ടുകള്‍ തല്ലിക്കൂട്ടുമ്പോള്‍
‍രക്തം ചിന്തി പുഴയായെന്നോ കടലായെന്നോ വരാം
കാലോ കൈയോ വാലോ വൃഷണമോ
അറ്റു പോയെന്നു വരാം
ചിലപ്പോള്‍ ചത്തു മലര്‍ന്നെന്നും വരാം
അതു കാളകളുടെ വിധിയാണെന്നും
ഞങ്ങളതു സഹിച്ചോളാമെന്നും പ്രഖ്യാപിക്കും
കാളകള്‍ക്കു വേണ്ടി എന്നും കരഞ്ഞു പ്രാര്‍ത്ഥിക്കാറുള്ള
യജമാനപ്പുണ്ണ്യാളന്മാര്‍

വഴിവക്കിലൊരു നല്ല പുല്‍നാമ്പുകണ്ടിട്ടോ
വഴി നിറഞ്ഞു നില്‍ക്കുമൊരു പശുവിനെക്കണ്ടിട്ടോ
ഉള്ളില്‍ ഒരിത്തിരി ചഞ്ചലിപ്പുണ്ടായാല്‍
‍കഴുവേറി മക്കളുടെ പുറംതൊലിയുരിക്കുവാന്‍
വീഴും ചടപടാ ചാട്ടവാറടികള്‍

കിഴക്കോട്ടു നോക്കിയാം യജമാനന്‍ ചൊല്ലും
നേരെ കിഴക്കോട്ടു പോകെടാ കാളേ
പടിഞ്ഞാട്ടു നോക്കിയാം യജമാനന്‍ ചൊല്ലും
നേരെ പടിഞ്ഞാട്ടു പോകെടാ കാളേ
വടക്കോട്ടു നോക്കുമെജമാനന്‍ ചൊല്ലും
നേരെ വടക്കോട്ടു പോകെടാ കാളേ
തെക്കിന്നധിപനാമെജമാ‍നന്‍ ചൊല്ലും
നേരെ നീ തെക്കോട്ടു പോകെടാ കാളേ

കിഴക്കോ‍ട്ടു കിഴക്കോട്ടു കിഴക്കോട്ടു പോയാല്‍
‍പടിഞ്ഞാറെത്തുമെന്നും,
പടിഞ്ഞാറിറങ്ങിക്കിഴക്കുകേറാമെന്നും
വടക്കുന്നു തെക്കോട്ടും തെക്കുന്ന് വടക്കോട്ടും
വഴിയൊന്നേയെന്നും
കാളകളറിയരുത്.
എല്ലാദിക്കിലേക്കുമൊരേസമയമിറങ്ങിയാല്‍
‍ഒരു ബിന്ദുവിലൊടുവില്‍ നാം ഒന്നിക്കുമെന്നും
കാളകളറിയരുത്
അറിഞ്ഞാല്‍ പിന്നെ
ദിക്കുകളുടെ നിലനില്പ് ഇല്ലാതാവില്ലേ
ഭൂമി ഉരുണ്ടതാണെന്നു വരില്ലേ
ഇഷ്ടമുള്ള വഴികള്‍ തിരഞ്ഞെടുത്ത്
ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുത്ത്
ഇഷ്ടം പോലെ കിടാങ്ങളെയുണ്ടാക്കി
താന്തോന്നികളാവില്ലേ

കയറൂരി വിട്ടാല്‍, ഇളം പുല്ലുകിളിര്‍ക്കുന്ന
മേടുകളില്‍ മേയുന്ന സ്വാതന്ത്ര്യമറിഞ്ഞാല്‍
‍എന്താവും ചരിത്രം ?
യജമാനന്മാര്‍ക്കു കയറിന്‍ തുമ്പത്തു കാളകളുണ്ടാകുമോ
കാളകളില്ലാന്നു വന്നാല്‍ യജമാനന്മാരുണ്ടാകുമോ?
പിന്നെ വണ്ടിച്ചക്രങ്ങള്‍
‍ദൈവമേ ദൈവമേ എന്ന്
ആര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും?

2008, ജൂലൈ 9, ബുധനാഴ്‌ച

എലിയും മലയും - പാഠപുസ്തക വിവാദം

പാഠ പുസ്തകവിവാദങ്ങള്‍ അന്തമില്ലാതെ തുടരുന്നു. മലപോലെ വന്ന പല കാര്യങ്ങളും എലി പോലെ പോകുമ്പോള്‍ പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ വെരുമൊരു എലിയെ എടുത്ത് മല പോലെയാക്കുവാന്‍ പ്രയാസപ്പെടുന്നതു കാണുമ്പോള്‍ എത്ര മാത്രം സമയമാണ് നമ്മള്‍ അനാവശ്യമായി നഷ്ടപ്പെടുത്തുന്നത് എന്ന് ആരും ഓര്‍ക്കാതെ പോകുന്നു.

പുസ്തകവിവാദ സംബന്ധിയായി അനുകൂലിച്ചു എതിര്‍ത്തും വന്ന പോസ്റ്റുകളുടെ ഒരു ലിസ്റ്റും ലിങ്കുകളും റാഫീക് കീഴാറ്റൂര്‍ എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത് വളരെ പ്രയോജനപ്രദമായെന്നു പറയാതെ വയ്യ. ഈ വിഷയത്തില്‍ ബൂലോകത്തു വന്ന ഗൌരവപ്രദമായ ഒട്ടനവധി അഭിപ്രായങ്ങളും പ്രതികരണങ്ങളും ഇതില്‍ നിന്നുമറിയാം. അതിലുള്ള ലിങ്കിലൂടെ തെന്നി നടക്കുമ്പോള്‍ ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ സജിയുടെ “പാഠപുസ്തകം എവിടെയാണി ശരി“ എന്ന കുറിപ്പിനു രാജു ഇരിങ്ങലെഴുതി ചേര്‍ത്ത മറുപടിയും വായിച്ച് ബൂലോകത്തിലെത്തിയപ്പോള്‍ ദാ കിടക്കുന്നു സജിയുടെ പോസ്റ്റ്. വീണ്ടും അതിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ സാമാന്യം ദീര്‍ഘമായതിനാല്‍ ഒരു പോസ്റ്റായി ഇവിടെ ഇടുന്നു.

ഒരു സാധാരണക്കാരന്റെ അഭിപ്രായമെന്ന നിലയിലാണ് ഈ ബ്ലോഗര്‍ വളരെ കൌശലപൂര്‍വ്വം കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രത്യേക പാടവമൊന്നും വേണ്ട. സജിയുടെ വാക്കുകള്‍ ഇതാ -

ഒരു സാധാരണകാരനായ ഞാനും ആരാണ് ഈ വിവാദങ്ങളുടെ ഇരു പക്ഷത്തും എന്നു നോക്കുകയും,അതിനനുസരിച്ച് ഒരു മുന്‍‌വിധിയോടു കൂടെയുമാണ് ഈ പ്രക്ഷോപണങ്ങളെ കാണുകയും അഭിപ്രായം പറയുകയും
ചെയ്തിരുന്നത്. ക്രിസ്ത്യാനിത്വത്തിന്റെ അധഃപതിച്ച മുഖമായ (കത്തോലിക്ക) പുരോഹിതന്മാര്‍ ഏറ്റു പിടിച്ചപ്പോള്‍, പുരോഗമന വാദി ആകണമെങ്കില്‍ മറുപക്ഷം കൂടിയെ തീരൂ എന്ന ഗതി വന്നു. അതിനിടയില്‍, ഏഴാം ക്ലാസ്
പാഠപുസ്തകം ഉയര്‍ത്തുന്ന അപകടകരമായ ആശയം വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തൂ.“

ആരാണ് ഇരു പക്ഷത്തും എന്നു നോക്കിയും അതിനനുസരിച്ച് മുന്‍‌വിധിയോടു കൂടിയുമാണ് സാധാരണക്കാര്‍ ഈ പ്രക്ഷോഭണങ്ങളെ കാണുന്നതെന്ന് സജി സമ്മതിക്കുന്നു. കത്തോലിക്ക പുരോഹിതന്മാര്‍ ഏറ്റുപിടിച്ചതു കൊണ്ടു
മാത്രം (ഇതൊരു മുന്‍‌വിധിയല്ലെന്നു പറയാമോ) പുരോഗമനവാദിയാകണമെങ്കില്‍ മറുപക്ഷം കൂടിയേ തീരൂ എന്ന ഗതി വന്നതിനാലാണ് അദ്ദേഹവും ഇതുവരെ അഭിപ്രായം പറഞ്ഞിരുന്നത് എന്നും അതദ്ദേഹം ഇപ്പോള്‍ തിരുത്തിയെന്നും വേണം മനസ്സിലാക്കുവാന്‍. പക്ഷെ എന്തു മുന്‍‌വിധിയോടു കൂടിയാണ് അദ്ദേഹം ഈ പാഠപുസ്തകം ഉയര്‍ത്തുന്ന ആശയം അപകടകാരിയാണെന്ന് കണ്ടു പിടിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത വരികളിലെത്തുമ്പോഴേക്കും മനസ്സിലാകും.

“ക്രിസ്ത്യാനി ആയ എനിക്കും ക്രിസ്ത്യാനിയായ എന്റെ ഭാര്യയ്ക്കും ജനിച്ച മകനെ വളര്‍ത്തേണ്ട വഴിയെ പറ്റി ബൈബിളില്‍ കൃത്യമായ നിര്‍ദേശം ഉണ്ട്. അതു “അവന്‍ പ്രായമാകുമ്പോള്‍ തിരഞ്ഞെടുക്കട്ടെ” എന്ന ആശയത്തിനു ഘടക
വിരുദ്ധമാണത്.“


ഈ മുന്‍‌വിധി വച്ച് മേല്‍പ്പറഞ്ഞ പാഠപുസ്തകത്തെ സമീപിക്കുന്ന ഒരാള്‍ക്ക് എത്രതന്നെ ശ്രമിച്ചാലും നീതിപൂര്‍വ്വമുള്ള ഒരു സമീപനം പുലര്‍ത്താന്‍ സാധിക്കുമോ? ജനിച്ചു വീണപ്പോള്‍ ക്രിസ്ത്യാനിയെന്നു കാണിക്കുവാന്‍ എന്ത്
അടയാളമാണ് ഒരാളില്‍ ഉണ്ടാകുന്നത്? ഒരു ജീവന്‍ ഏതെങ്കിലും മതത്തിന്റെ മുദ്രയുമായാണൊ ഭൂമിയില്‍ ജനിക്കുന്നത്? ഏതു മതത്തില്‍ പെട്ടവന്റെ എന്നറിഞ്ഞിട്ടാണ് ഒരു ഗര്‍ഭപാത്രം ബീജം സ്വീകരിക്കുന്നത്? ഏതു
മതത്തില്‍ പെട്ടവന്റെ ജഢം എന്നറിഞ്ഞിട്ടാണ് മണ്ണും അഗ്നിയും മരിച്ചവനെ ഏറ്റെടുക്കുന്നത്?

“അദ്ധ്യായം പ്രതി ഈ പാഠ പുസ്തകം വായിച്ചാല്‍ മിക്ക ഭാഗങ്ങളും ശ്രേഷ്ഠ്കരമായ ആശയമായി തോന്നും. എന്നാല്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ വള്രെ, സമര്‍ത്ഥമായി, എന്നാല്‍ ഒട്ടൊക്കെ ഗൊപ്യമായി, ഒരൊറ്റ ആശയം
മാത്രം വിദ്യാര്‍ഥിയുടെ ചിന്തയിലേക്ക് കടത്തിവിടുവാന്‍ ശ്രമിക്കുന്നു. അതു മത വിശ്വാസത്തേക്കള്‍ , മതമില്ലായ്മയാണ് മേത്തരം എന്ന ആശയമാണ്.അതാണ് ഈ പുസ്തകത്തിന്റെ അപകടവും
!“

ഇവിടെ സത്യത്തെ ക്രൂരമായി വളച്ചൊടിക്കുകയാണ് എഴുത്തുകാരന്‍ ചെയ്തിരിക്കുന്നത്. “വലുതാവുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ“ എന്നു പറയുന്നത് മതമില്ലായ്മയാണോ അതോ മതസ്വാതന്ത്ര്യമാണോ? വലുതായതിനു ശേഷം ക്രിസ്തുമതം തിരഞ്ഞെടുത്തവരല്ലേ ഇന്ത്യയിലെ ആദ്യകാല ക്രിസ്ത്യാനികളെല്ലാം (അതിന്റെ മറ്റുകാരണങ്ങളിലേക്കു കടക്കുന്നില്ല) ? എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം മതവും, ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതവും സ്വീകരിച്ചില്ലേ? അംബേദ്ക്കര്‍ ബുദ്ധമതാനുയായി ആയത് ‘ഇഷടമുള്ള മതം തിരഞ്ഞെടുക്കലായിരുന്നില്ലേ?’ അപ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുക എന്നത് എങ്ങിനെ ‘മതമില്ലായ്മ’ യാകും. അതേ സമയം ഒരു മതത്തിലും പെടാതെ ജീവിക്കുവാന്‍ ഒരു ഇന്ത്യന്‍ പൌരനു ഭരണഘടന കൊടുക്കുന്ന മൌലികസ്വാതന്ത്ര്യമല്ലേ “ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല“ എന്ന നിഗൂഢ ലക്ഷ്യത്തോടെ ഇളം പ്രായത്തില്‍ ഒരാളെ മസ്തിഷ്കപ്രക്ഷാളനം വഴി മതാനുകൂലിയാക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം? “ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ കൃത്യമായി ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്ന കോണ്‍‌വെക്സ് ലെന്‍സ് “പഠനരീതി ‍മതങ്ങളുടേതല്ലേ? വിമര്‍ശിക്കാന്‍ മാത്രമല്ലാതെ മറ്റു മതങ്ങളെപ്പറ്റി അത്മാര്‍ത്ഥതയോടെ ഏതെങ്കിലും മതക്കാര്‍ പഠിപ്പിക്കുന്നുണ്ടോ?

ഈ ആശയം സാധൂകരിക്കുന്നതിന്, രചയിതാക്കള്‍, നെഹ്രുവിന്റെ ഒസ്യത്ത് തപ്പി പിടിച്ചു എടുത്തു പാഠഭാഗമാക്കി.പ്രകൃതിക്ഷോഭം വിഷയമാക്കി.എല്ലാ മത ഗ്രന്ഥങ്ങളുടെ ഉദ്ധരിണികളേയും നിരത്തി വച്ചു. ഓരോ അധ്യായത്തിന്റെ
ഒടുവിലും, ചേര്‍ത്തിരുക്കുന്ന ചര്‍ച്ചയിലും, ചോദ്യങ്ങളിലും, പുസ്തക രചയിതാക്കള്‍ ആഗ്രഹിച്ച നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേരത്തക്ക വിധം വിഷയങ്ങളെ കൃമീകരിച്ചിരിക്കുന്നു.“


ഇവിടെ വിമര്‍ശകന്‍ വീണ്ടും വഴുതുന്നു. മതനിരാസമല്ല സ്വതന്ത്ര ചിന്തയാണ് പുസ്തക രചയിതാക്കള്‍ ഉദ്ദേശിച്ചിരുന്നതെന്ന് തുടര്‍ന്നു വരുന്ന പാഠഭാഗങ്ങള്‍ വായിക്കുന്ന ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു. നെഹ്രുവിന്റെ വിശ്വാസവും, അഭിപ്രായങ്ങളും ആര്‍ക്കും വങ്ങി വായിക്കാവുന്ന വിധം എല്ലായിടത്തും ഉപലബ്ധമാണ്. അതു വായിച്ചവരെല്ലാം മതമില്ലാത്തവരാകുകയോ നിരീശ്വരവാദികളാവുകയോ ചെയ്യുമെന്നു കരുതുന്നതില്‍ കഴമ്പില്ല. നെഹ്രു എഴുതിയതില്‍ നിന്നും മൂന്നു നാലു വരികള്‍ (പാഠത്തിന്റെ ആശയത്തിനു പ്രസക്തമായത്) എടുത്തു പറഞ്ഞുവെന്നതിലെന്താണ് തെറ്റ്. പക്ഷെ വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിക്കുന്ന കാര്യങ്ങള്‍ പറയുന്നിടം താഴെക്കാണുക. ഇതു കൂടി ചേര്‍ന്നാലേ പ്രസ്തുത പാഠം പൂര്‍ണ്ണമാകുകയുള്ളു.

നന്മയിലേക്കുണരുക
ജാതിയുടെയും വിശ്വാസങ്ങളുടേയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്നര്‍ഭങ്ങള്‍ ഇന്നും നാം പത്രങ്ങളില്‍ വായിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യസ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങനെ
പെരുമാറണമെന്നാണു വിവക്ഷിച്ചിരിക്കുന്നത്. ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക

എന്നിട്ടും
എല്ലാ മതങ്ങളും മനുഷ്യനന്മ ലക്ഷ്യമാക്കുന്നു; പരസ്പരം സ്നേഹവും ബഹുമാനവും പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു. എന്നിട്ടും മതത്തിന്റെ പേരില്‍ മനുഷ്യന്‍ പോരടിക്കുന്ന വാര്‍ത്തകള്‍ നമുക്കു കേള്‍ക്കേണ്ടി വരുന്നു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്‍പ്പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ഇല്ലാതാക്കാ‍ന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?

  • അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒഴിവാക്കുക.
  • സ്വന്തം വിശ്വാസത്തെപ്പോലെത്തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെയും ആദരിക്കുക
നന്മയുടെ നാളെകള്‍
ദൂരെ ദിക്കിലെവിടെയോ നടന്ന വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ഒരുപാടാളുകല്‍ സ്വന്തം വീടും നാടും വിട്ട് പലായനം ചെയ്യുന്നു. അതിലൊരു കുട്ടി നിങ്ങളുടെ വീട്ടില്‍ അഭയം തേടുന്നു. ഒപ്പം താമസിപ്പിച്ചു തുടങ്ങുമ്പോഴാണ് അവന്റെ
മതവിശ്വാസങ്ങളും ആചാരങ്ങളും തികച്ചും വ്യത്യസ്തമാണെന്നു മനസ്സിലാവുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഒരു കുറിപ്പ് തയാറാക്കാം.


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിത്യേനയെന്നോണം നാം കാണുന്നതല്ലെ? മന:സാക്ഷിയുള്ള ആര്‍ക്കെങ്കിലും ഗുജറാത്ത് കലാപത്തെ മറക്കുവാനാകുമോ? മാറാടിനെ മറക്കാനാകുമൊ? ഇതുപോലുള്ള അനേകം കലാപങ്ങള്‍
തുലച്ചുകളഞ്ഞ ജീവിതങ്ങളെ മറക്കാനാകുമൊ? ഗ്രഹാം സ്റ്റീന്‍ എന്ന മിഷണറിയെയും മക്കളെയും ജീവനോടെ ചുട്ടു കളഞ്ഞത് മറക്കാനാവുമോ? ഇസ്രയേലും പലസ്തീനും തമ്മില്‍ പൊരുതുന്നതും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മതഭീകരര്‍ താണ്ഡവമാടുന്നതും, ജീവിക്കാനനുവദിക്കാതെ നിഷ്കരുണം നിരപരാധികളുടെ ജീവനെടുക്കുന്നതും കണ്ടില്ലെന്നു നടിക്കാനാവുമോ?

സ്വന്തം വിശ്വാസത്തെപ്പോലെ മറ്റുള്ളവരുടെ വിശ്വാസത്തെയും
ആദരിക്കുക
എന്ന മഹദ്കര്‍മ്മം ചൂണ്ടിക്കാട്ടുന്ന പാഠം പഠിപ്പിക്കേണ്ടതില്ല എന്നു
പറഞ്ഞു അക്ഷരങ്ങളെ കത്തിക്കുന്നവരോടും, അവരെ പിന്താങ്ങുന്നവരോടും ‘ഇവര്‍
ചെയ്യുന്നതെതെന്ന് ഇവര്‍ അറിയുന്നില്ല‘ എന്നു പറയാനാകില്ല. കാരണം അവരെല്ലാം
അറിയുന്നു എന്നതാണ് നേര്.

2008, ജൂൺ 30, തിങ്കളാഴ്‌ച

അക്ഷരങ്ങളെ ചുട്ടു തിന്നുന്നവരോട്

പ്രതികരിക്കുവാനും, പ്രതിഷേധിക്കുവാനും ഓരോ പൌരനും അവകാശമുണ്ട്. എന്നു
വച്ച് പ്രതികരണം പൊതുമുതലോ അന്യരുടെ വസ്തുവകകളോ നശിപ്പിച്ചുകൊണ്ടായിരിക്കരുത് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്. പക്ഷെ ഇപ്പോള്‍ കുറെ കാലമായി രാഷ്ടീയ നേതൃത്വങ്ങള്‍ തുടങ്ങി പള്ളിവികാരികള്‍ വരെ വര്‍ദ്ധിച്ചു വരുന്ന ഈ പ്രവണതയ്‌ക്കു പിന്നിലെ പ്രചോദങ്ങളായി
വര്‍ത്തിക്കുകയും, ഇതില്‍ നിന്നും അനുയായികളെ പിന്തിരിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി യാതൊരു വിധ ശ്രമങ്ങളും നടത്താതിരിക്കുകയും ചെയ്യുന്നു എന്നുള്ളത് നീതിക്കു നിരക്കാത്തതും, ഒരു വിധത്തിലും പൊറുക്കാനാവാത്തതും അങ്ങേയറ്റം അപലപനീയമായതും, ഇക്കൂട്ടര്‍ അലങ്കരിക്കുന്ന പദവികള്‍ക്ക്
ഭൂഷണമല്ലാത്തതുമാകുന്നു.

ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.

ഒന്നോ രണ്ടോ പാഠഭാഗങ്ങളില്‍ ആര്‍ക്കൊക്കെയോ വിയോജിപ്പുണ്ട് എന്ന നിസ്സാര കാരണത്താല്‍ പുസ്തകം മുഴുവനായി കത്തിച്ചു കളയുക എന്നത് നെറികേടും, ശിക്ഷയര്‍ഹിക്കേണ്ടതുമാണ്. വിയോജിപ്പുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കാതിരിക്കാം. അതല്ലെങ്കില്‍ തങ്ങളുടെ കുട്ടികളോട് ‘‘മക്കളേ ഈ പാഠങ്ങള്‍ നിങ്ങള്‍ പഠിക്കരുത്” എന്ന് അച്ഛനമ്മമാര്‍ക്കുപദേശിക്കാം. ഈ പാഠങ്ങള്‍ പഠിച്ചില്ലെന്നു വച്ചാല്‍ തന്നെ ഏഴാം ക്ലാസ്സിലെ ഒരു കുട്ടിക്ക് എത്ര മാര്‍ക്കുകള്‍ നഷ്ടപ്പെടും? ഒരിക്കലും ജയിച്ച് എട്ടാം ക്ലാസ്സിലേക്കെത്താതിരിക്കില്ലെന്നില്ലല്ലോ? ഇനി ഒന്നോ രണ്ടോ മാര്‍ക്കുകള്‍
നഷ്ടപ്പെട്ടാല്‍ത്തന്നെ തങ്ങളുടെ വലിയൊരു വിശ്വാസം സംരക്ഷിക്കാന്‍ ചെയ്ത ചെറിയൊരു ത്യാഗം എന്നോര്‍ത്ത് ആശ്വസിക്കാവുന്നതല്ലേയുള്ളു. വിശ്വാസത്തിന്റെ പേരില്‍ പരീക്ഷകള്‍ വരെ ബഹിഷ്കരിക്കാന്‍ തയ്യാറുള്ള ആള്‍ക്കാര്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍ ഇതു വലിയ കാര്യം മറ്റുമാണൊ?

ഏറ്റവും സരളവും മാന്യവുമായ രീതി വിയോജിപ്പുള്ള കാര്യങ്ങളില്‍ എന്തു കൊണ്ട് വിയോജിക്കുന്നു എന്ന് കാര്യകാരണ സഹിതം തങ്ങളുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക എന്നുള്ളതാണ്. അവര്‍ക്കും അറിയണമല്ലൊ തങ്ങളുടെ പേരു പറഞ്ഞുള്ള ഈ പുകിലെന്തിനുള്ളതാണെന്ന് ? എന്തു പഠിക്കുന്നു എന്നുള്ളതിനേക്കാള്‍, പഠിച്ചതിനെ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നതാണല്ലോ
വിദ്യാഭ്യാസം കൊണ്ടുണ്ടാകേണ്ടിയിരിക്കുന്നത് ? ഇത്രയധികം ലളിതമായ പോം
വഴികള്‍ മുന്നിലുള്ളപ്പോള്‍, പാഠപുസ്തകമപ്പാടെ തീയിലെറിഞ്ഞ് കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു ചുടു ചോറു വാരിക്കുന്ന പ്രവൃത്തി നെറികെട്ട രാഷ്‌ട്രീയ നേതൃത്വങ്ങളും, മതനേതൃത്വങ്ങളും അക്ഷര കേരളത്തോട് ചെയ്തത് കടുത്ത അനീതിയായിപ്പോയി എന്നതില്‍‍ ലേശം സംശയമില്ല.

വിലക്കയറ്റത്തിനെതിരെ സമരം നയിക്കുന്നവര്‍ എന്തുകൊണ്ട് നോട്ടുകെട്ടുകള്‍ കത്തിച്ചു സമരം ചെയ്യുന്നില്ല? അതിനിത്തിരി പുളിക്കും അല്ലേ? കിട്ടുന്ന നോട്ടുകള്‍ കീശയില്‍ തിരുകാന്‍ മാത്രമറിയുന്നവര്‍ക്കതിനു കഴിയുമോ? പിന്നെ നോട്ടു കത്തിച്ചാല്‍ വിവരമറിയും. അതിനുള്ള നിയമമുണ്ട്. അതു പോലെ തങ്ങള്‍ നശിപ്പിക്കുന്ന ഒരോ വസ്തുവിന്റേയും വിലയായി നമ്മള്‍ നോട്ടു കെട്ടുകളാണ് ചിലവാക്കുന്നതെന്ന ബോധം ജനതയില്‍ വളര്‍ത്താന്‍ ശ്രമിക്കേണ്ടവരാണ്
നേതൃത്വങ്ങള്‍.

ഇതു നടപ്പാക്കാന്‍ കര്‍ശനമായ നിയമം വരണം. സുപ്രീം കോടതി നേരിട്ടിടപെട്ട് ഇത്തരം നശിപ്പിക്കലിനെതിരെ ഏറ്റവും കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കണം. അനുയായികള്‍ നശിപ്പിച്ചാല്‍ നേതക്കളെയോ അതിനാഹ്വാനം ചെയ്തവരേയോ പ്രേരിപ്പിച്ചവരേയോ പിടിച്ച്
ജയിലിലടക്കണം. പ്രേരിപ്പിച്ചവര്‍ കൈയൊഴിഞ്ഞാല്‍ പിന്നെ ഒന്നും നോക്കാനില്ല, നശിപ്പിച്ചവനെ ശിക്ഷിക്കണം. ഇങ്ങനെയായാല്‍ കയ്യൊഴിയപ്പെട്ടവരെ ജയിലില്‍ നിന്നിറക്കാന്‍ പ്രേരിപ്പിച്ചവര്‍ വരില്ല. ആരും ഇറക്കാനില്ലാതായാല്‍ പിന്നെ മേലാലൊരു നശിപ്പിക്കലിനും ശിക്ഷ കിട്ടിയവര്‍ മുതിരുകയുമില്ല. അങ്ങിനെ സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്വത്തില്‍ നിന്നുമൊഴിഞ്ഞു മാറാന്‍ നേതാക്കള്‍ക്കോ അനുയായികള്‍ക്കോ കഴിയാതെ വരുമ്പോള്‍ ഈ നശിപ്പിക്കല്‍ പ്രക്രിയ താനേ
നിന്നു കൊള്ളും.

2008, ജൂൺ 13, വെള്ളിയാഴ്‌ച

2008, ജൂൺ 11, ബുധനാഴ്‌ച

മറുപടി

ഇടതു പോക്കറ്റിലെ മൊബയിൽ
വൈബ്രേറ്റർ മൊഡിൽ
പിടഞ്ഞതെന്നാണാദ്യം തോന്നിയത്‌
അതല്ല ഹൃദയമായിരുന്നതെന്ന് മനസ്സിലായത്‌
അത്‌ നിലച്ചപ്പോഴായിരുന്നു.
മൊബയിലിൽ വന്ന
മെസ്സേജുകൾ
കാത്തു കിടക്കുന്നുണ്ടാകും
ഇനിആരാണാവോ
അവയൊക്കെവായിച്ച്‌
മറുപടിയെഴുതുക?

2008, മാർച്ച് 12, ബുധനാഴ്‌ച

ആനപ്പേടി

“ആനപ്പേടി” - തൂണീരത്തില്‍
http://thooneeram.blogspot.com

2008, മാർച്ച് 5, ബുധനാഴ്‌ച

ആദ്യരാത്രി

അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍‍ ചിന്താമഗ്നനായി ജനാലയ്ക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവ വധുവിന്റെ എല്ലാ ഭാവഹാവാദികളോടും കൂടി മന്ദം മന്ദം നടന്നു വന്ന് അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു.

വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച് അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു -
“നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്. നിനക്കത് കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന് ഞാനൂഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാം കേട്ടതിനു ശേഷം നിനക്കൊരു തീരുമാനമെടുക്കാം”

“എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കീ കസേരകളിലോട്ടിരിക്കാം” - അവള്‍ പറഞ്ഞു.
അവര്‍ അഭിമുഖമായിട്ടിരുന്ന കസേരകളിലിരുന്നു. അയാള്‍ തുടങ്ങി -

“എനിക്കൊരു പ്രേമബന്ധമുണ്ട്. “

“ഞാനൂഹിച്ചു” - അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ പതുക്കെയൊന്നു പതറാതിരുന്നില്ല.

“ഞങ്ങള്‍ തമ്മിലിപ്പോഴും നല്ല അടുപ്പത്തില്‍ ത്തന്നെയാണ്. ഒരു പക്ഷെ നമ്മുടെ ഈ ബന്ധം അവസാനിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ വിവാഹിതരായെന്നു വരാം.”

പ്രതീക്ഷിച്ച പ്രശ്നങ്ങളൊന്നുമില്ല. അവള്‍ കൌതുകത്തോടെ കേട്ടിരിക്കുന്നുണ്ട്.

“നിന്റച്ഛന്‍ വച്ചു നീട്ടിയ സ്ത്രീധനത്തിന്റെ ആകര്‍ഷണവലയത്തില്‍ കുടുങ്ങിയാണ് ഞാനീ കല്ല്യാണത്തിനു സമ്മതിച്ചത്“

“ഞാനതും ഊഹിച്ചതു തന്നെ” - അവള്‍ ഭാവഭേദമെന്യേ പറഞ്ഞു.

“വിവാഹത്തിനു ശേഷവും ഞാനവളുമായുള്ള ബന്ധം തുടര്‍ന്നെന്നിരിക്കും. നിനക്കതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.” - പറഞ്ഞു തീര്‍ത്തപ്പോഴേക്കും അയാള്‍ വിയര്‍ത്തിരുന്നു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍ തുടയ്ക്കാന്‍ അയാള്‍ മുതിരാതിരുന്നത് മനപ്പൂര്‍വ്വമായിരുന്നു.

“എനിക്കെതിര്‍പ്പൊന്നുമില്ല”
അവള്‍ക്കു യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അയാളുടെ പ്രതീക്ഷകള്‍ക്കു വിപരീതമായിരുന്നു അത്. പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലം ശുഭമായി പര്യവസാനിച്ചതില്‍ അയാള്‍ക്കു സന്തോഷം തോന്നി. അയാള്‍ ദീര്‍ഘമായൊന്നു നെടുവീര്‍പ്പിട്ടു.

“നിനക്കെന്തെങ്കിലും പറയണമെന്നുണ്ടോ?” അയാള്‍ അവളോടു ചോദിച്ചു.

“എനിക്കു പറയാനുണ്ടായിരുന്നതെല്ലാം തന്നെയാണ് നിങ്ങളിപ്പോള്‍ പറഞ്ഞത്. എങ്ങിനെയാണതവതരിപ്പിക്കുക എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇനി എന്റെ കാര്യത്തില്‍ നിങ്ങള്‍ക്കെതിര്‍പ്പുണ്ടോ എന്നു മാത്രം അറിഞ്ഞാല്‍ മതി.“ അവളയാളെ സാകൂതം നോക്കി.
സംഗതികളുടെ പൂര്‍ണ്ണരൂപം ഇപ്പോഴാണയാള്‍ക്കു പിടി കിട്ടിയത്. കുറച്ചു നേരത്തെ ചിന്തയ്ക്കു ശേഷം അയാള്‍ ദൃഡമായിപ്പറഞ്ഞു -

“എനിക്കു വിരോധമില്ല”
അവള്‍ ചിരിച്ചു. ഒപ്പം അയാളും. പിന്നെ അവര്‍ രണ്ടു പേരും ഒരുമിച്ച് ആദ്യരാത്രിയിലേക്കു കടന്നപ്പോള്‍ ഒരു കൊതുക് മൂളിച്ചയോടെ അവരെ വട്ടമിട്ട് പറന്നത് അസൂയകൊണ്ടാകാം.

2008, ഫെബ്രുവരി 26, ചൊവ്വാഴ്ച

2008, ഫെബ്രുവരി 20, ബുധനാഴ്‌ച

തൂ ണീ രം - പുതിയ ബ്ലോഗ്

പുതിയൊരു ബ്ലോഗു കൂടി ബൂലോകസമക്ഷം ആദരവോടെ സമര്‍പ്പിക്കുന്നു. “തൂണീരം“ എന്നു നാമധേയം. അമ്പുകളുടെ ശേഖരമൊന്നുമില്ല. കമന്റുകള്‍ കൂരമ്പുകളായി വന്നാലും സൂക്ഷിച്ചു വയ്ക്കാമല്ലൊ.

എല്ലാ ബൂലോകരുടേയും സ്നേഹവും, സഹകരണവും, പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.


URL http://thooneeram.blogspot.com/


ക്ലിക്കുവാന്‍ മറക്കരുതേ.



സ്നേഹത്തോടെ
മോഹന്‍

2008, ഫെബ്രുവരി 11, തിങ്കളാഴ്‌ച

ടെലഫോണ്‍ ബൂത്ത്


നിനക്കു പിടിച്ചെടുക്കാം
എന്റെ സ്വകാര്യ സംഭാഷണങ്ങളെ
ഹൃദയമിടിപ്പിനെ
വേദനയെ
അപൂര്‍വ്വമായി മാത്രം വരുന്ന ചിരിയെ

മാസം തോറും
ഒരു ദിനാറിന്റെ പ്രീപെയ്‌ഡ് കാര്‍ഡിലൂടെ
ഞാന്‍ സ്വന്തമാക്കുന്ന
ശബ്ദ പ്രപഞ്ചങ്ങളിലേക്കുള്ള
പാലം മുറിയുമ്പോള്‍
‍പറയാന്‍ ബാക്കിയായതെല്ലാം
ഞാന്‍‍ നിന്നോടു പറയുന്നു

മൌത്ത് പീസിലേക്കു വീണ കണ്ണീര്‍
‍ഒഴുകിയിറങ്ങിയത് നിന്നിലേക്ക്
മുഖമമര്‍ത്തി വിതുമ്പാന്‍ ‍
നിന്റെ തോളല്ലാതെ
എനിക്കു മറ്റെന്താണിവിടെയുള്ളത് ?

എന്റെ മൂക്കു പിഴിഞ്ഞ കൈകള്‍
‍പലപ്പോഴും നീയാണു
തുവര്‍ത്തിത്തന്നിട്ടുള്ളത്
പിഞ്ഞിയ വസ്ത്രങ്ങള്‍ക്കിടയിലുടെ
ശൈത്യം അംഗങ്ങളെ കശക്കുമ്പോഴും
വെയില്‍ച്ചൂളകളില്‍
ശരീരമുരുകിയൊലിക്കുമ്പോഴും
നിന്നടുത്തേക്കാണല്ലോ ഞാന്‍ വരാറുള്ളത്

കാര്‍ഡില്ലാത്ത
ഇരുപത്തൊമ്പതു ദിനങ്ങളിലും
റസീവര്‍ കൈയിലെടുത്ത്
അങ്ങേരോടും പിള്ളാരോടും
പറയാന്‍ പറ്റാത്തതെല്ലാം
നിന്റെ ഡയല്‍ടോണിനോടു പറയുമ്പോള്‍
രാത്രികള്‍ തോറും പിച്ചിച്ചീന്തപ്പെടുന്നതും
തൊണ്ട നനയാതെ തലകറങ്ങി വീഴുന്നതും
സമാനതകളില്ലാത്ത അദ്ധ്വാനമായി
ശകാരമായി
തൊഴിയായി
ഉച്ഛിഷ്ടമായി
രോഗങ്ങളായി
എന്റെ അസ്തിത്വം മാറുന്നതും നീ മാത്രം
അതെ നീ മാത്രം അറിയുന്നു

അമ്പതു ദിനാര്‍ മാസവരുമാനമുള്ള
ഒരു തേങ്ങലായി
ഞാന്‍ നിലനില്‍ക്കുന്നതിന്റെ രഹസ്യം
നിനക്കല്ലാതെ മറ്റാര്‍ക്കാണ്
ഈ ഭൂമിയില്‍ മനസ്സിലാവുക?

2008, ജനുവരി 26, ശനിയാഴ്‌ച

പിശാച്


മുൻ വശത്ത്‌ പാറാവുകാരുണ്ട്‌
ഒളിച്ചു വച്ച ക്യാമറകളുണ്ട്‌
കൃഷണമണി സ്കാനിങ്ങും വിരലടയാളം ഒത്തുനോക്കലുമുണ്ട്‌
ഒരുറുമ്പുപോയിട്ട്‌ ഒരണുവായിപ്പോലും
നുഴഞ്ഞു കടക്കുകയെന്നത്‌ അചിന്തിതം.

പുറകുവശത്താകട്ടെ ഇതൊന്നുമില്ല
വാതിലുകളെല്ലാം മലർക്കെ തുറന്ന്
ചിലപ്പോഴെല്ലാം ഒരു ടോർച്ചടിയുടെ വെളിച്ചം
വന്നുപോകാറുണ്ടെങ്കിലും
ഏതു നേരവും കുറ്റാക്കുറ്റിരുട്ട്
ഈ വഴി മാത്രമാണ്‌ എന്റെ സഞ്ചാരങ്ങളൊക്കെയും
ഒരിക്കലും ആർക്കും കണ്ടു പിടിക്കാനാവില്ല
അങ്ങിനെയാണ്‌ ഞാൻ നിങ്ങളിലേക്കു കടന്നത്‌

ഉള്ളിലെത്തിപ്പെട്ടാൽ പിന്നെ രൂപം മാറാനും
മുന്നിലേക്കു നീങ്ങാനും
എനിക്ക് ‌അസാമാന്യമായ വിരുതുണ്ട്‌
അങ്ങിനെയാണ്‌ ഞാൻ അവനായി മാറിയത്‌
അവനാവശ്യമില്ലാതിരുന്ന ദേവാലയങ്ങൾ പണിയിപ്പിച്ച്‌
കലശങ്ങള്‍ ചെയ്യിച്ച്
നിങ്ങളെക്കൊണ്ടെന്നെ കുടിയിരുത്തിപ്പിച്ചത്‌
മാലയണിയിപ്പിച്ചത്‌
പുരോഹിതന്മാരെ സൃഷ്ടിച്ച്‌ പൂജിപ്പിച്ചത്‌
എന്റെ ഇഷ്ടങ്ങളെല്ലാം അവന്റേതാണെന്ന്
നിങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ചത്‌

സംശയങ്ങളിലൂടെ നിങ്ങളെന്നെ
തിരിച്ചറിഞ്ഞെങ്കിലോ എന്നു ഭയന്ന്
സംശയങ്ങൾക്കതീതരായി വിശ്വാസികളാകാൻ പഠിപ്പിച്ചത്‌
എന്നിട്ടും നിങ്ങളില്‍ വിശ്വാസം പോരാഞ്ഞ്
ബലിയായി മക്കളുടെ ശിരസ്സു ചോദിച്ചപ്പോഴും
നിങ്ങളെന്നെ തിരിച്ചറിഞ്ഞില്ല

നിങ്ങളിൽ ആശകളും ദുരാഗ്രഹങ്ങളും നിറച്ചപ്പോഴും
അവ നിറവേറ്റാൻ കാണിക്കയിടീച്ചപ്പോഴും
തുലാഭാരങ്ങളിൽ സ്വർണ്ണം നിറപ്പിച്ചപ്പോഴും
കാത്തിരിക്കുന്ന സ്വർഗ്ഗ നരകങ്ങളുടെ കഥകളിൽ
നിങ്ങളെ തളച്ചിട്ടപ്പോഴും
വാളുകൾ തന്ന് പരസ്പരം പോരാടിപ്പിച്ചപ്പോഴും
നിങ്ങളെന്നെ തിരിച്ചറിയുകയോ
അവനെ കണ്ടെത്തുകയോ ചെയ്തില്ല

ഇവിടെ ഞാനെത്ര സുരക്ഷിതൻ
മുൻ വശത്ത്‌ പാറാവുകാരുണ്ട്‌
ഒളിച്ചു വച്ച ക്യാമറകളുണ്ട്‌
കൃഷണമണി സ്കാനിങ്ങും വിരലടയാളം ഒത്തുനോക്കലുമുണ്ട്‌
ഞാനാണെന്നു കരുതി അവനെ നിങ്ങള്‍
നിങ്ങളിലേക്ക്‌ കടത്തിവിടില്ല
പിൻ വശത്തെ ഇരുട്ടുള്ളിടത്തോളം
തുറന്നു കിടക്കുന്ന വാതിലിലൂടെ
അവനാകട്ടെ വരാനാവുകയുമില്ല
ഒരിക്കലും.