2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ശ്വാന പർവ്വം - 2


നീതി ബോധം

ഒരായിരമാളുകൾ
ഇരകളായ്ത്തീർന്നാലും
ഒരു തെരുവു നായ് പോലും
ശിക്ഷിക്കപ്പെടരുത്
എന്നതത്രെ
ഉന്നതമാം നമ്മുടെ
നീതി ബോധം



പുരോഗതി

ശൌര്യത്തിലും
സംഘം ചേരലിലും
മനുഷ്യരേക്കാൾ
ബഹുദൂരം
മുന്നോട്ട് പോയിട്ടുണ്ട്
തെരുവുനായ്ക്കൾ.



പകർച്ചവ്യാധി

മൂല്യച്യുതിയും
അക്രമ വാസനയും
മനുഷ്യരിൽ നിന്ന്
നായ്ക്കളിലേയ്ക്കും
പടർന്നിട്ടുണ്ടെന്ന്
സമീപ കാല
സാക്ഷ്യങ്ങൾ


ആസൂത്രണം

മുൻ കൂട്ടി
ആസൂത്രണം ചെയ്ത
ആക്രമണങ്ങൾ
നടപ്പാക്കാനെന്ന വിധമാണ്
ഓരോ തെരുവിലും
നായ്ക്കൂട്ടങ്ങൾ
നിലയുറപ്പിക്കുന്നത്



നിവേദനം

പേടി കൂടാതെ വഴി നടക്കാൻ
അനുവാദം ഇരന്നു കൊണ്ടുള്ള
പൌരന്മാരുടെ നിവേദനം
സമർപ്പിക്കാനിനി ബാക്കിയുള്ളത്
നായ്ക്കൾക്കു മാത്രം.



മാറ്റം

തല്ലെത്ര കിട്ടിയാലും
വാലാട്ടി പുറകേ വരുന്ന
യജമാന സ്നേഹം
ഇനി നടപ്പില്ല
എന്നായിരിക്കുമോ
കുരച്ചു ചാടി
കടിച്ചു കീറാൻ വെമ്പുന്ന
ഈ നായ്ക്കൂട്ടങ്ങൾ
നമ്മോടു പറയുന്നത്?


2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

ശ്വാനപർവ്വം


ഭക്ഷണം

ശീതീകരിച്ച കാറിലിരുന്ന്
ശുനക പ്രേമം കുരയ്ക്കുവോർ
നിരത്തിലൂടൊന്നു
നടന്നെന്നാൽ
കുറച്ചു നായ്ക്കൾക്കെങ്കിലും
കടിച്ചെടുക്കാമായിരുന്നു
രുചിയുള്ള പച്ചയിറച്ചി.


ഭാഗ്യം

ഒരു പട്ടികടിയേൽക്കാൻ പോലും
ഭാഗ്യമുണ്ടാകാതിരുന്ന
ബാല്യമെന്ന്
ഇന്നത്തെ
ചില കുട്ടികളെങ്കിലും
ഭാവിയിൽ
ഓർക്കാനിടയുണ്ട്


തെരുവ്

കേരളത്തിനു
പുറത്തെവിടെയോ നിന്നും
വഴി തെറ്റി
വന്നതായിരിക്കണം
പേടിയില്ലാതെ നടക്കാൻ
പട്ടിയില്ലാത്ത ഈ തെരുവ്


നായ്പ്രേമം

തെരുവു നായ്ക്കളെ
വന്ധ്യംകരിയ്ക്കാം
കൊന്നുമൂടി
ജയിലിലും പോകാം
പക്ഷേ
തെരുവിലിറങ്ങാത്ത
പേ പിടിച്ച
തെരുവു നായ് പ്രേമത്തെ
ആരു വന്ധ്യംകരിയ്ക്കും?

2016, മേയ് 1, ഞായറാഴ്‌ച

കണ്ണാടിക്കാഴ്ചകള്‍

ആറന്മുളയിലെ
പുകള്‍ പെറ്റവനായാലും
അറുമുഖന്റെ കടയിലെ
പേരില്ലാത്തവനായാലും
വെളുക്കെ ചിരിച്ചു കൊണ്ടിരിക്കുന്ന 
ഇവറ്റകള്‍
ചിലപ്പോഴെല്ലാം നമ്മളെ
വല്ലാതെ പേടിപ്പിച്ചു കളയും

വെളുത്തു പരുങ്ങുന്ന മുടിയും,
തരിശു പടരുന്ന തലയും
കണ്‍ പോളത്താഴത്തെ 
കറുത്ത ഗര്‍ത്തങ്ങളും കാണിച്ച്
മരിച്ചവരുടെ മുഖങ്ങളോട്
നമ്മളെ സാദൃശ്യപ്പെടുത്തും

കൃഷ്ണമണിയ്ക്കു പുറകിൽ മറഞ്ഞു നിന്ന്
പിടി കൊടുക്കാതിരിക്കാന്‍ 
പരമാവധി 
ശ്രമിച്ചു കൊണ്ടിരിക്കുന്നൊരാത്മാവിനെ
കണ്ടു പിടിച്ചെന്നൊരു
കൊലച്ചിരി ചിരിക്കും

അപ്പോള്‍
താണ്ടാന്‍ ഇനിയും പാതകള്‍ 
ബാക്കിയുണ്ടെന്നാശ്വസിച്ചിരുന്ന
കാലുകളില്‍ സംഭ്രമങ്ങള്‍
വിറയ്ക്കും

എന്നിരുന്നാലും
കോടി പുതയ്ക്കും മുമ്പ്
ഒരാൾ പോലും അറിയാതെ
ജീവിതത്തിന്റെ മറുപുറത്തേയ്ക്ക്
നമ്മൾ ഒളിച്ചു കടക്കുന്ന
കാഴ്ചകളൊന്നും കാണിക്കാൻ 
ഇവറ്റകൾക്കാവില്ലല്ലോ
എന്ന്  സ്വയം ആശ്വസിക്കും

ഒടുവില്‍ 
മുഖം നന്നാകാത്തതിനു
കണ്ണാടിയെന്തു പിഴച്ചു
എന്ന ആപ്തവാക്യത്തിനു നേരെയാകും
ഞാനിവറ്റകളെ
എറിഞ്ഞുടയ്ക്കാൻ പോകുന്നത്. 

---
ബഹറിനിൽ നിന്നുമുള്ള 
4പി.എം. ന്യൂസിന്റെ ‘എഴുത്തുപുര’ യിൽ 
30-4-2016-ന് പ്രസിദ്ധീകരിച്ചത്