
2007 ഡിസംബർ 23, ഞായറാഴ്‌ച
ദൈവങ്ങള്‍

2007 ഡിസംബർ 14, വെള്ളിയാഴ്‌ച
ഇടനാഴിയിലെ പൂച്ച

അവളില്‍ നിന്നാകട്ടെ തുടക്കം. എന്താ വിരോധമുണ്ടോ?
തീരെ പ്രതീക്ഷിക്കാത്തതായിരുന്നു സംഭവിച്ചത്. അതും പട്ടാപ്പകല്‍, തുറന്നിട്ട മുറിയില്‍. അടുത്താരുമില്ലാതിരുന്നത് ഈശ്വരകടാക്ഷം തന്നെ. അവനിത്രയൊക്കെ ധൈര്യം എവിടുന്ന് കിട്ടിയെന്നതാണറിയാന്‍ കഴിയാതിരുന്നത്. ഇന്നലെ വരെ അവനെപ്പറ്റി അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ലായിരുന്നുവെന്നത് നേര്. പക്ഷെ ഇനിയങ്ങിനെ വയ്യ.
അയ്യേ, എന്തായിത്. എന്തിനാണിങ്ങനെ മനസ്സിനൊരു വിറയല്‍. പതിവില്ലാത്തൊരു ചാഞ്ചാട്ടം. തെറ്റു ചെയ്ത ഒരാളെപ്പറ്റി വീണ്ടും വീണ്ടും ഓര്‍ക്കാനേ പാടില്ല. കഴിഞ്ഞതു കഴിഞ്ഞു. ഇനിയതിനെപ്പറ്റി കൂടുതല്‍ ഓര്‍ക്കാതിരിക്കുന്നതാവും ബുദ്ധിയെന്നു മനസ്സു തന്നെയാണു പറയുന്നത്. അവന്‍ പോയി തുലയട്ടെ.
രു നിമിഷം ഞാനൊന്നു കണ്ണടച്ചു കിടക്കട്ടെ. ജയിച്ചിരിക്കുന്നു. ഇല്ല,അവനില്ല മനസ്സില്‍. മനസ്സു വളരെ പരിശുദ്ധം. ക്ലീന്‍. മാര്‍ബിള്‍ വിരിച്ച നിലം പോലെ വെളുത്ത്, മിനുത്ത് ...
പക്ഷെ ഇതെന്താണ്? മാര്‍ബിള്‍ വിരിച്ച നിലത്തു കൂടെ നടന്നടുത്തു കൊണ്ടിരിക്കുന്ന കാലുകള്‍ ആരുടേതാണ്? അതെ, അതവന്റേതു തന്നെ. ഉച്ച മയക്കത്തിലേക്കു വഴുതിവീഴവെയാണ് ഒച്ചയുണ്ടാക്കാതെ പതുങ്ങി വരുന്ന കാലുകള്‍ കണ്ണില്‍പ്പെട്ടത്. പാതി തുറന്ന കണ്ണുകളിലൂടെ നോക്കുമ്പോള്‍ അവന്റെ വിശക്കുന്ന കണ്ണുകള്‍ കണ്ടു. പിന്നെ നീണ്ടു വരുന്ന കൈകളും. അവന്റെ ഉടലിനെപ്പറ്റി ഓര്‍മ്മയേ ഇല്ല. ഒരു പക്ഷെ അതു തന്റെ ഉടലുമായി ലയിച്ചതിനാലാവാം.
ഛെ, വീണ്ടും അവന്‍. ഇതെന്തൊരു മനസ്സ്? അവന്റെ ഉടല്‍ തന്റെ ഉടലില്‍ തൊട്ടതു പോലുമില്ല. പക്ഷെ ശക്തമായ അതിന്റെ മാസ്മരികയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതുപോലെ
തോന്നിയിരുന്നതായോര്‍മ്മയുണ്ട്.ശ്വാസം ക്രമാതീതമായി ഉയര്‍ന്നതും, ശരീരം അനിയന്ത്രിതമായി പ്രകമ്പനം കൊണ്ടതും വെറും സ്വപനമായിരുന്നുവെന്നു തോന്നുന്നില്ല. എല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിച്ചത് ഇടനാഴിയിലൂടെ ചാടിയ ആ നശിച്ച പൂച്ചയായിരുന്നു.
ഒന്നും ഓര്‍ക്കാതെ കിടക്കാം. തിങ്ക് പോസിറ്റീവ്. പക്ഷെ എന്താണ് പോസിറ്റീവ്? അവന്‍ ചെയ്തതോ, അതോ ചെയ്യാതെ പോയതോ? വേണ്ട. ഇതിനൊരന്ത്യം കാണണം. ഇതു തികഞ്ഞ സ്റ്റുപ്പിഡിറ്റി തന്നെ. ആലസ്യത്തിന്റെ പുതപ്പു വലിച്ചെറിഞ്ഞ് അവള്‍ കുടഞ്ഞെഴുന്നേറ്റു. ഒരു ചായ കുടിച്ചു കളയാം. അടുക്കളയിലേക്കു പോകും മുമ്പേ കണ്ണാടിയില്‍ ഒരിക്കല്‍ക്കൂടി വലത്തെ കവിളിന്റെ മധ്യത്തിലേക്കു സൂക്ഷിച്ചു നോക്കി. പിന്നെ വിരലുകള്‍ കൊണ്ടവിടെ പതുക്കെ തലോടി.
അയാള്‍ :
അവളകത്തുണ്ടായിരിക്കുമെന്ന് സത്യത്തില്‍ നിരൂപിച്ചതായിരുന്നില്ല. പിന്നെ എന്തെടുക്കുവാനാണവിടെ പോയതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല എന്ന് പറയേണ്ടി വരും. അവള്‍ ഉറക്കത്തിലായിരുന്നുവോ അതോ ഏതെങ്കിലും ദിവാസ്വപ്നങ്ങളിലോ ? സംഭവിച്ചതെല്ലാം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. അവളുടെ ആ കിടപ്പ് തികച്ചും മോഹിപ്പിക്കുന്നതായിരുന്നുവെന്ന് പറയാതെ വയ്യ. അതു കൊണ്ടായിരുന്നിരിക്കണമല്ലോ കാലുകള്‍ കട്ടിലിന്നടുത്തേക്കു നീങ്ങിയതും വന്നതെന്തിനായിരുന്നുവെന്നത് തീരെ മറന്നു പോയതും. അല്ലെങ്കില്‍ എന്തിനുവന്നുവെന്നതിന് പ്രസക്തിയെവിടെ? സദാ ചിരിക്കുന്ന വളകളും, ചിലമ്പുന്ന പാദസരങ്ങളും, മോഹിപ്പിക്കുന്ന സുഗന്ധവുമായി അവള്‍ എന്നും തന്നിലേക്കു തേര്‍വാഴ്ച്ചകള്‍ നടത്തിയിരിന്നുവെന്നത് തനിക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമല്ലേ? പിന്നെ കവികള്‍ വര്‍ണ്ണിച്ചു തോല്‍വി പറഞ്ഞ ആ കവിളിലൊരു മുത്തം കൊടുക്കണമെന്നു തോന്നിയതില്‍ എന്തെങ്കിലും അപാകതയുണ്ടങ്കില്‍ ദയവായി പറഞ്ഞു തരിക.
പക്ഷെ തുടര്‍ന്നു വന്ന സംഭവങ്ങളാണെല്ലാ താളവും തെറ്റിച്ചത്. കവിളിലേക്കു താഴ്ന്ന ശിരസ്സിനെ അവളുടെ കൈകള്‍ വരിഞ്ഞു പിടിച്ചതായിരുന്നു. മുഖം അവളുടെ മുഖത്തിലമരേണ്ട നിമിഷം, ഇടനാഴിയിലൂടെ ഒരു പൂച്ച ചാടിയതും, എന്തോ കണ്ടു പേടിച്ചിട്ടെന്നപോലെ അവളുണര്‍ന്ന് ഒച്ച വച്ചതും, വേഗം അവളുടെ പിടി വിടുവിച്ച് പരിഭ്രമത്തോടെ പുറത്തേക്കോടിയതും ... . ഛെ, അവളെന്താണാവോ ഇനി വിചാരിക്കുക?
കഥാകൃത്ത്
ഇതെന്റെ അനുഭവ കഥയാണ്. കഥയെഴുതാന്‍ ഇതു പോലെ ഒരു പാട് അനുഭവങ്ങള്‍ വേണമല്ലോ. ഒരു സംശയം ഇനിയും ബാക്കി നില്‍ക്കുന്നു. പൂച്ച പോയിട്ട് ഒരു പൂച്ച രോമം പോലും ആ വീട്ടിലില്ല. എല്ലാ പഴുതുകളും അടച്ച വീടായതിനാല്‍ പുറത്തു നിന്നൊരു പൂച്ച വന്നുവെന്നു കരുതാനും വയ്യ. പിന്നെ ഇടനാഴിയിലൂടെ ചാടിയ ആ പൂച്ച എവിടെ നിന്നാണാവോ വന്നത്?
2007 ഡിസംബർ 1, ശനിയാഴ്‌ച
സിംഹം

2007 നവംബർ 17, ശനിയാഴ്‌ച
കാവല്‍ക്കാര്‍
എനിക്കും നിനക്കുമിടയില്അദൃശ്യമായൊരതിര്ത്തിയുണ്ടെന്ന്
പറഞ്ഞു ഞാന്‍
അമ്മയുടെ വാതത്തെപ്പറ്റിയും
അഞ്ജു മോളുടെ പഠിപ്പിനെപ്പറ്റിയും
നീ
വാപ്പയുടെ ശ്വാസം മുട്ടലിനെപ്പറ്റിയും
അനിയത്തിയുടെ പ്രണയത്തെപ്പറ്റിയും
ആമിനയുടെ ഉദരത്തില്‍
പറ്റിപ്പിടിച്ചു വളരുന്ന തളിരിനെക്കുറിച്ചും
നമ്മള്‍ പോലുമറിയാതെ
എന്റെ നിഴല്‍ നിന്റേയും
നിന്റെ നിഴല്‍ എന്റേയും
പാദങ്ങളെ
പലപ്പോഴും സ്നേഹത്തോടെ തഴുകി.
ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും
ചൂടു മൂത്തൊരുച്ചയില്‍
നമ്മുടെ തോക്കുകളുയര്‍ത്തിയ വെടിയില്‍
തല തകര്‍ന്ന് മരിച്ചു വീണ പകലിനൊപ്പം
ചോര വാര്‍ത്ത് നമ്മളും തളര്‍ന്നു വീണു
ഒരിക്കലും ഉണരാതെ.
2007 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച
ജാരന്‍

2007 ഒക്‌ടോബർ 16, ചൊവ്വാഴ്ച
ട്വിങ്കിള്‍ ട്വിങ്കിള്‍ ....

ടീവി സ്ക്രീനിൽ തെളിഞ്ഞു വരുന്ന പെൺകുട്ടിയുടെ ചലനങ്ങളിലേക്ക് അവേശത്തോടെ നോക്കി നോക്കിയിരിക്കുമ്പോൾ മനസ്സിനുള്ളിൽ എന്തൊക്കെയോ അഭിലാഷങ്ങൾ നുരഞ്ഞുയരുന്നത് അവൾ പോലുമറിഞ്ഞില്ല. ടോക്ക് ഷോകളുടെ അവതാരകയായി, സീരിയലുകളിലെ നായികയായി, സിനിമകളിലെ താരമായി, വർണ്ണ വസ്ത്രങ്ങളിൽ പൊതിഞ്ഞ് പ്രേമഗാനങ്ങൾ പാടി, വിദേശ ലൊക്കേഷനുകളിൽ പാറി നടക്കുന്ന പെൺകൊടിയായി അവളുടെ സ്വപ്നങ്ങൾ ഉയരത്തിൽ നിന്നുയരത്തിലേക്കു പറന്നു.
കോളേജിലെ മറ്റു പെൺകുട്ടികളും തന്റേതു പോലെത്തന്നെയുള്ള സ്വപ്നങ്ങൾ കാണുന്നവരാണെന്ന അറിവ് അവളുടെ ഉറക്കം കെടുത്താറുണ്ടായിരുന്നു എന്നത് നേര്. അവരേക്കാൾ കൂടുതൽ കൂടുതൽ ഗ്ലാമറസ്സായി വസ്‌ത്രം ധരിക്കാനും, ക്ലോസ്സപ്പുകളിലെന്ന പോലെ വശ്യമധുരമായി ചിരിക്കാനും, അത്മാവിലേക്കു തുളഞ്ഞിറങ്ങുന്ന മാതിരി നോട്ടത്തെ മൂർച്ചപ്പെടുത്താനും അവൾ പ്രത്യേകം ശ്രദ്ധിച്ചു. ശരീര വടിവുകൾ എടുത്തു കാട്ടുന്ന അലങ്കാര വസ്‌ത്രങ്ങളണിയുന്നതിനും, ഒരു പ്രത്യേക താളത്തിൽ ശരീരഭാഗങ്ങൾ ചലിപ്പിച്ച് നടക്കാൻ പഠിക്കുന്നതിനും അനുദിനം കാണാൻ കിട്ടുന്ന സൌന്‌ദര്യ മത്സരങ്ങൾ അവളുടെ മാർഗ്ഗദർശികളായി.
അങ്ങനെയിരിക്കെ അതു സംഭവിച്ചു. കോളേജിനും, ഹോസ്റ്റലിനും ചുറ്റുമായി നിത്യവും വലം വയ്ക്കാറുള്ള വില കൂടിയ കാറുകളിലൊന്നിൽ നിന്ന് അവളുടെ സ്വപ്നത്തിലെ ചെറുപ്പക്കാരന്റെ ചുറുചുറുക്കും പുരുഷത്വവുമുള്ളൊരാൾ 'സ്ലോ മോഷനിൽ' അവളുടെ യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി വന്നു. വെള്ളിത്തിരയിലെ സുരേഷ് ഗോപിയുടേതുപോലെ, ആകാശം നിറയെ വിരിഞ്ഞു നിന്ന അയാളുടെ മാറിൽ ഒരു നക്ഷത്രം പോലെ അവൾ ഒട്ടി നിന്നു. അയാളവൾക്കു ചുരിദാറുകളും, ഡിസൈനർ വസ്‌ത്രങ്ങളും, ഐസ് ക്രീമുകളും, ചുണ്ടു നിറയെ സ്നേഹവും വാരിക്കോരി കൊടുത്തു. അയാൾക്കു സുഹൃത്തുക്കളായി ഒട്ടനവധി സിനിമാക്കാരും, മന്ത്രിമാരും, പോലീസ്സുകാരും, വക്കീലന്മാരും ഉണ്ടായിരുന്നു. അയാളേതു നേരവും തന്റെ മൊബൈൽ ഫോണിനോടടക്കം പറയുന്നതും, പ്രണയിക്കുന്നതും അവൾ അഭിമാനത്തോടെ കണ്ടു. അയാളുടെ കാറുകളും, ബൈക്കുകളും അവളുടെ ചൂടിന്റെ പുളകങ്ങൾ ഏറ്റു വാങ്ങി. അവളുടെ സ്വപ്നക്കുതിരകൾ ആകാശങ്ങളേയും, നക്ഷത്രങ്ങളേയും കീഴടക്കി പാഞ്ഞു കൊണ്ടിരുന്നു. വാരികകൾ അവളുടെ മുഖചിത്രങ്ങളും, സെൻട്രൽ സ്‌പ്രെഡുകളുമിറക്കി പണം കൊയ്തു.
ഒരു ദിവസം അയാളവളേയും കൂട്ടി അവളുടെ അഭിലാഷമനുസരിച്ചു പണിതുയർത്തിയ ബംഗ്ലാവിലേക്ക് വലതുകാൽ വച്ചു കയറി. വലിയ ബംഗ്ലാവിന്റെ പ്രൌഡിയിലേക്ക്, വിശാലതയിലേക്ക്, ആലസ്യത്തിലേക്ക് അവളലിയാൻ തുടങ്ങുമ്പോഴേക്കും അവൾക്കൊരായിരം മുത്തങ്ങൾ സമ്മാനിച്ച്, നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്ന മൊബൈലിനോടടക്കം പറഞ്ഞ്, വാതിലടച്ച്, പുറത്തു നിന്നും പൂട്ടി, താക്കോലുമായി അയാൾ കടന്നു കളഞ്ഞത് അവൾ അറിഞ്ഞില്ല. അയാൾ ഏതിരുളിൽ പോയൊളിച്ചെന്ന് അവൾ പിന്നീടൊരിക്കലും അറിഞ്ഞില്ല. എന്നിട്ടും താക്കോലുകളുമായി വാതിൽ തുറന്നകത്തു വരികയൂം, പോവുകയും ചെയ്തു കൊണ്ടിരുന്ന അനേകമനേകം മുഖങ്ങളിലൂടെ, അവരുടെ ശ്വാസോച്ഛ്വാസങ്ങളിലൂടെ, മേനികളുടെ വിയർപ്പുകളിലൂടെ, അയാളുടെ സാമീപ്യത്തിന്റെ വെറുപ്പ് അവൾ അനുഭവിച്ചു കൊണ്ടിരുന്നു.
('താരകം' എന്ന പേരിൽ ഗൾഫ് മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചത്)
2007 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച
ആത്മഹത്യ

