
സിംഹമേ
മുരണ്ടത് നീയായിരുന്നുവൊ?
അതോ കറ്റോ
അതോ എന്റെ ചൂടു പങ്കിടുന്ന
ഇണയുടെ കൂര്‍ക്കം വലികളോ?
കൊഴിഞ്ഞു തീരാറായ ബലിഷ്ഠ നിമിഷങ്ങളുടെ
ഊര്‍ദ്ധന്‍ വലികളോ?
അതെന്തായിരുന്നാലും
രാവിന്റെ സിരകളില്‍
അസംതൃപ്തയായൊരു നദി പോലെ
ഞാന്‍ അലസമായൊഴുകുന്നുണ്ട്
എനിക്കെവിടെയെങ്കിലും ഒന്നള്ളിപ്പിടിക്കണം
ഒന്നലറിക്കരയണം
തിളച്ച കടലിന്റെ നീരാവികള്‍ സ്വരുക്കൂട്ടി
ഒരു മേഘമായുയര്‍ന്ന്
ചതുപ്പു മനസ്സുകളില്‍ തിമിര്‍ത്തു പെയ്യണം
അവയില്‍ അടിഞ്ഞു കൂടിയ
ഇരുളുകളൊക്കെയും കഴുകിക്കളയണം
അലക്ഷ്യമായലയുന്ന വായുവിന്റെ
കരുത്ത് മുഴുവന്‍ ആവാഹിച്ച്
ഒരു പ്രചണ്ടവാതമായുയര്‍ന്ന്
ചെറു തൈക്കളെ വളരാനനുവദിക്കാതെ
ധാര്‍ഷ്ട്യത്തോടേ വളര്‍ന്നു നില്‍ക്കുന്ന
വടവൃക്ഷങ്ങളില്‍
ഉന്മാദത്തോടെ ചുറ്റിപ്പടരണം
കടപുഴകി
വേരറ്റ്
നീരറ്റ്
ഉണങ്ങി
അവ ഭൂമിയിലലിയുമ്പോഴേക്കും
പുതു വിത്തുകള്‍ മുള പൊട്ടി
വളര്‍ന്നു വലുതായി തണല്‍ വിരിച്ച്
ഇളം കാറ്റുകള്‍ പൂക്കുന്ന ശാഖികളില്‍
സുഗന്ധം നീട്ടി നില്‍ക്കുന്നുണ്ടാകും.
മൃഗേന്ദ്രാ..
എന്നെ ഉറക്കാതെ,
മറ്റൊന്നും ചിന്തിക്കാന്‍ പോലുമനുവദിക്കാതെ,
വെടിയൊച്ചകളുടേയും ആര്‍ത്ത നാദങ്ങളുടേയും
ഈ രാത്രികള്‍ തോറും
നീയെന്തിനാണെനിക്കു കാവലിരിക്കുന്നത്?
ഞാന്‍ പോലുമറിയാതെ എന്റെ പാദങ്ങള്‍
ഒരു ദുരന്തത്തിലേക്ക്
ഉടന്തടി ചാടുമെന്നോര്‍ത്ത്
ഭയന്നാണോ?
കാല്‍ തൊട്ടു ശിരസ്സു വരെ ആസകലം മൂടീ
“ട” പോലെ വളഞ്ഞ്
കൈകളെ കാലുകള്‍ക്കിടയിലെ
ഇളം ചൂടിന്റെ സുരക്ഷിതത്വത്തിലേല്‍പ്പിച്ച്
ഭയമില്ലാതെ,
എന്റെ പൂര്‍വ്വികരെപ്പോലെ
എനിക്കൊന്നുറങ്ങണമെന്നുണ്ട്
അതു നിവൃത്തിയാക്കാന്‍
നീയെന്നാണൊന്നുറങ്ങുക?
