2013 മേയ് 18, ശനിയാഴ്‌ച

പ്രാര്‍ത്ഥനകള്‍




നേരം ഇരുട്ടി
സ്കൂളില്‍ നിന്നും കുട്ടികളെയും 
കൂട്ടി വരാറുള്ള അവരുടെ
അച്ഛന്റെ  സ്കൂട്ടര്‍
ഇനിയും 
മടങ്ങിയെത്തിയില്ലല്ലോ എന്ന് 
വഴിയിലേക്ക് മിഴി വീശി
ഒരു തിരിനാളം

കൊച്ചു സ്കൂട്ടറിനെ
തുറിച്ചു നോക്കിക്കൊണ്ടാണ്
ട്രിപ്പറുകളും, ട്രക്കുകളും
ബസ്സുകളുമെല്ലാം
നെട്ടോട്ടം പായുന്നത്
നേര്‍ക്കു നേര്‍ ചീറിപ്പാഞ്ഞു വന്ന്
മാറിപ്പോകുമ്പോഴെല്ലാം
“നിനക്കു ഞാന്‍ വച്ചിട്ടുണ്ട്”
എന്ന ഭാവമാണവറ്റകള്‍ക്ക്

പാവം സ്കൂട്ടര്‍,
എല്ലാ ചൂഴ്ന്നു നോട്ടങ്ങളേയും
ആക്രോശങ്ങളേയും
ഉരസലുകളേയും
സഹിച്ച്
അടക്കിപ്പിടിച്ച
ശ്വാസം പോലെയാണ്
നിരത്തിലൂടെയുള്ള
അതിന്റെ ബ്ലേഡു യാത്ര 

തന്നില്‍ ജീവനര്‍പ്പിച്ചിരിക്കുന്ന
ഒരച്ഛനേയും
രണ്ടു കൊച്ചു മക്കളേയും
അവരുടെ ചെറിയ ഭാവി 
നിറച്ചു വച്ചിരിക്കുന്ന
വലിയ പുസ്തക സഞ്ചികളേയും
സൂക്ഷ്മതയോടെ കൊണ്ടുവന്ന്
പ്രാര്‍ത്ഥനകളുമായി
വീട്ടിലിരിക്കുന്ന തിരിനാളത്തിന്റെ 
കൈകളില്‍ 
തിരിച്ചേല്‍പ്പിക്കേണ്ടതുണ്ടതിന്

അച്ഛന്റെ പുറകില്‍
അള്ളിപ്പിടിച്ചിരിക്കുന്ന 
കുട്ടികള്‍ക്കൊരു പക്ഷേ
അവരെന്നും കളിക്കുന്ന 
കമ്പ്യൂട്ടര്‍ ഗയിമുകള്‍ പോലെ  
ഇതൊക്കെ ഒരു
ഹരമായിരിക്കാം
ഇത്തരം ഒരു പാട്
റേയ്‌സുകളും ചേയ്‌സുകളുമാണല്ലോ
ജീവിതം മുഴുവന്‍ 
അവരെ കാത്തിരിക്കുന്നത്

ഓരോ കൂട്ടിയിടിയില്‍ നിന്നും
‘അയ്യോ’ യെന്നു തെന്നി മാറി
കഷ്ടിച്ചു
രക്ഷപ്പെട്ടു രക്ഷപ്പെട്ട്
സ്കൂട്ടറിന്റെ നെഞ്ചിടിപ്പ്
മുറ്റത്തു വന്നു നില്ക്കുന്നതു വരെ
കാറ്റില്‍ പെട്ടതു പോലെ
ആടിയുലഞ്ഞു കൊണ്ടിരിക്കും
തിരിനാളം.

പോലീസിന്റെ കണ്ണു വെട്ടിച്ച്
ഉള്‍വഴിയിലേക്കു പാഞ്ഞൊരു ട്രിപ്പര്‍
പാവം സ്കൂട്ടറിനെ 
ഇടിച്ചു വീഴ്ത്തിയെന്ന
വാര്‍ത്ത
വരാനിരിക്കുന്നൊരു ദിവസം
തിരിനാളത്തിനോട് 
പറയാനിടയാക്കരുതേ
എന്നാണ്
ഇതിനെല്ലാം ദൃക്‌‌സാക്ഷിയായ
മൊബൈല്‍ ഫോണെപ്പോഴും
തൊണ്ടയിടറി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്.














(‘മ ഴ വി ല്ല്  -ഇ-മാഗസിന്‍ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് പേജ് 40-41)  


2013 മേയ് 8, ബുധനാഴ്‌ച

വിറക്












വിറക്  , മണ്ണെണ്ണ, 
പാചക വാതകം
ഈശ്വരാ
ഒന്നുമില്ലല്ലോ 
അടുപ്പില്‍ 
തീക്കൂട്ടാന്‍

ബാക്കിയുണ്ടായിരുന്ന 
ഒരു പിടി അരി
സങ്കടങ്ങള്‍ പോലെ
വേവാതെ 
കുതിര്‍ന്ന്
കലത്തില്‍

അതിവേഗ പാതകള്‍
മുറിച്ചു കടക്കാനാവാതെ 
അപ്പുറം നില്‍ക്കയാണ്
സ്കൂളില്‍ പോയ മക്കള്‍

സിലിണ്ടര്‍ വാങ്ങുവാന്‍
ഹൈവേ താണ്ടിയ 
അവരുടെയച്ഛന്‍
വെളുത്ത കോടിയില്‍
വിറകു കൊള്ളിയായ്
തിരിച്ചു വന്നത്
മനസ്സിലിപ്പോഴും
എരിഞ്ഞു തീര്‍ന്നില്ല

അരി കുതിര്‍ന്നിട്ടും
വിറകു വന്നില്ലെന്ന്
കെറുവിക്കുന്നുണ്ടടുപ്പത്ത്
വയറു ചീര്‍ത്ത
മണ്‍ കലം

അടുക്കളക്കോണിലിപ്പോഴും
വീര്‍പ്പടക്കിയിരിപ്പുണ്ട്
ഇന്ധനം വാങ്ങിയ
പഴയ പാട്ടകള്‍

ഒന്നിച്ചവയെല്ലാം
തൂത്താല്‍ കിട്ടണം
പച്ച കത്തിക്കുവാന്‍
ഇത്തിരി മണ്ണെണ്ണ

വിശന്നു വലഞ്ഞ്
മക്കളെത്തുമ്പോഴേക്കും
അരി വേവിക്കാനുള്ള
വിറകുണ്ടെന്‍ ശരീരത്തില്‍


4PM NEWS-ല്‍ 22 May 2013-ല്‍ പ്രസിദ്ധീകരിച്ചത്
http://www.4pmnews.com/index.aspx?issue=02-may-2013&page=27

2013 മേയ് 4, ശനിയാഴ്‌ച

ഒഞ്ചിയത്തേയ്ക്കുള്ള ദൂരം

 ഒഞ്ചിയത്തേയ്ക്കുള്ളദൂരം

ദൂരെയുള്ള നാടുകളില്‍ നിന്നും
ഒഞ്ചിയത്തേയ്ക്കും, 
ഓര്‍ക്കാട്ടേരിയിലേയ്ക്കുമൊക്കെ
ഒത്തിരി ദൂരമുണ്ടാകാം
ഭൂപടം നോക്കുമ്പോള്‍

പക്ഷേ ഇന്നിപ്പോള്‍ 
ഈ പ്രദേശങ്ങളൊക്കെ
ചിരപരിചിതമെന്ന പോലെ
തൊട്ടടുത്തായി
ഓരോരുത്തരുടേയും
ഹൃത്തടത്തിലുണ്ട്

ഒരു മനുഷ്യ മുഖത്തു നിന്നും
വെട്ടിയൊഴുക്കിയ
അമ്പത്തൊന്നു കൈവഴികളിലെ
രക്തപ്പശിമയാകാം
ദൂരെയുള്ള പ്രദേശങ്ങളെയെല്ലാം
ഇങ്ങനെ അടുപ്പിച്ചത്




2013 ഏപ്രിൽ 13, ശനിയാഴ്‌ച

കണി


വേനലിന്റെ വാള്‍ത്തലകള്‍ 
ഉയര്‍ന്നു താണതിനു ശേഷം
വിഷു ദിനമെത്തുമ്പോള്‍
കൊന്നപ്പൂക്കളൊക്കെ 
നിറം മാറ്റി വാകപ്പൂക്കളായി
വിഷുപ്പക്ഷികള്‍ 
കൂട്ടത്തോടെ മൊഴി മാറ്റി
ഇപ്പോഴും പിടയുന്നുണ്ട് 
കണിയില്‍
അമ്പത്തൊന്നു ചോരപ്പൂക്കള്‍

2013 മാർച്ച് 22, വെള്ളിയാഴ്‌ച

ജലദിനം














തണ്ണീര്‍ത്തടത്തിന്റെ
വരണ്ട ചുണ്ടിലേക്ക്
രണ്ടു തുള്ളി 
കണ്ണുനീരിറ്റിക്കവേ
തണ്ണീര്‍ത്തടം പറഞ്ഞു
വേണ്ട മക്കളേ
കാത്തു വച്ചോളൂ
കണ്ണീര്‍ത്തടങ്ങളും 
വരളുന്നൊരു 
കാലം വരും



2013 മാർച്ച് 14, വ്യാഴാഴ്‌ച

വികസനം





















ഏതോ വിപത്തിന്‍ 
വിനാശ 'സൈറന്‍’ പോലെ
വ്യോമയാനങ്ങളിറങ്ങും 
മുരള്‍ച്ചകള്‍

കവലകള്‍ തോറും 
കുരുത്ത ‘റണ്‍വേ‘കളില്‍
പുതു പണക്കാരുടെ 
പോക്കു വരത്തുകള്‍ 

ആര്‍ക്കൊക്കെയോ വേണ്ടി
അതിദ്രുതം വളരുന്നു
അതിവേഗ പാതകള്‍
ആകാശ  നഗരങ്ങള്‍

ശേഷിച്ച വനാന്തരേ
ശോഷിച്ച മൃഗരാജന്‍
പ്രജകള്‍ നശിച്ചന്‍ 
പ്രകൃതി കൈ വിട്ടവന്‍

രാജ്യം കവര്‍ന്ന് 
ഭോജ്യം കവര്‍ന്ന്
മടകളില്‍ നിന്നും 
പുറത്താക്കപ്പെട്ടവന്‍

കൂട്ടിനായൊപ്പം
കൂട്ടമില്ലാത്തവന്‍
വോട്ടു ബാങ്കല്ലാത്ത 
നാട്ടു നോവായവന്‍

മണ്ണും കവര്‍ന്ന്
വീടും കവര്‍ന്ന്
വികസനത്തിനായ്  
കുടിയിറക്കപ്പെട്ടവന്‍

യന്ത്രങ്ങള്‍ വന്നു വന്ന-
വസാന വൃക്ഷത്തിന്‍
വക്ഷസ്സു ഛേദിച്ചു 
കുരുതി മൊത്തും വരെ

വംശനാശത്തിന്റെ 
പാശം കുരല്‍ തേടി-
യെത്തും മുഹൂര്‍ത്തത്തെ 
കാക്കുന്ന രണ്ടു പേര്‍

പശിക്കും മൃഗത്തിനും
പനിക്കും ദരിദ്രനും
പങ്കു ചേര്‍ന്നാടാനൊ-
രവസാന ‘ഹംഗര്‍ ഗെയിം’*

രക്ഷപ്പെടുന്നവന്‍
മൃഗമോ മനുഷ്യനോ
വ്യത്യാസമെന്തുണ്ട്
കളിയെജമാനര്‍ക്ക്

വിജയിയായ് വേച്ചു 
വേച്ചെത്തുമുടലിനെ
വെടി വച്ചു വീഴ്ത്തിയോന്‍
വാഴ്ത്തപ്പെടുന്നവന്‍

അവസാന മൃഗത്തിനും 
മരത്തിനും ദരിദ്രനും
ആചാരവെടിയുമായ് 
അതിവേഗ വികസനം 

ഒടുവിലീ കോണ്‍ക്രീറ്റി-
ലുരുവം കൊള്ളുന്നതോ
മഴമിഴി വരണ്ട 
കിളികുലം മറന്ന
വികസനത്തിന്‍  
ബലിച്ചോര കുരുപ്പിച്ച
കബന്ധ നിബിഡമാം 
ഒരു വനാന്തരം


(* Hunger Game  - novel by Suzanne Collins)

- തര്‍ജ്ജനി - ഓണ്‍ലൈന്‍ മാസിക മാര്‍ച്ച് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
http://www.chintha.com/node/141565

2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

വില്ലന്മാര്‍








“അല്ല, ഇനി നീ എനിക്കെന്തു പേരിടും“ ?
തിരക്കഥയെഴുതാനിരിക്കുമ്പോള്‍
വില്ലന്റെ പരിഹാസം

ശങ്കയോടെ
ശ്വാസം പിടിച്ച്
ചോദ്യാസനത്തിലേയ്ക്കു
ചൂളുന്നു തൂലിക

അമ്പട വില്ലാ
ചിന്തയില്‍ നിന്നു വിരിയും മുമ്പേ
ചിറകടിക്കുന്നുവോ
നിന്റെ വിശ്വരൂപം
എന്നു ചോദ്യിക്കാനാഞ്ഞൂ 
എഴുത്തുകാരന്റെ മനം

അല്ലെങ്കില്‍ വേണ്ട
ഇനി മുതല്‍
എല്ലാ തിരക്കഥകളും
വില്ലന്മാര്‍ തന്നെ 
തല്ലിക്കൂട്ടുന്നതായിരിക്കും
എന്ന തിരിച്ചറിവില്‍
പതുക്കെ ശ്വാസമഴിച്ച്
ശവാസനത്തിലേക്ക്
തളരുന്നൂ തൂലിക

വാങ്ക്, മണിയടി, നാമജപങ്ങള്‍
വില്ലനു കോറസ്സായി
പശ്ചാത്തലത്തില്‍
ഉച്ചസ്ഥായിയിലേക്ക്


21/2/2013 4PM സ്യൂസിന്റെ ‘എഴുത്തു പുര’ കോളത്തില്‍ പ്രസിദ്ധീകരിച്ചത്
 4PM പ്രസ്സ് ഫോം
തലക്കെട്ട് ഡിസൈനിംഗിനു 4PM ന്യൂസിനോട് കടപ്പാട്