2013 മേയ് 4, ശനിയാഴ്‌ച

ഒഞ്ചിയത്തേയ്ക്കുള്ള ദൂരം

 ഒഞ്ചിയത്തേയ്ക്കുള്ളദൂരം

ദൂരെയുള്ള നാടുകളില്‍ നിന്നും
ഒഞ്ചിയത്തേയ്ക്കും, 
ഓര്‍ക്കാട്ടേരിയിലേയ്ക്കുമൊക്കെ
ഒത്തിരി ദൂരമുണ്ടാകാം
ഭൂപടം നോക്കുമ്പോള്‍

പക്ഷേ ഇന്നിപ്പോള്‍ 
ഈ പ്രദേശങ്ങളൊക്കെ
ചിരപരിചിതമെന്ന പോലെ
തൊട്ടടുത്തായി
ഓരോരുത്തരുടേയും
ഹൃത്തടത്തിലുണ്ട്

ഒരു മനുഷ്യ മുഖത്തു നിന്നും
വെട്ടിയൊഴുക്കിയ
അമ്പത്തൊന്നു കൈവഴികളിലെ
രക്തപ്പശിമയാകാം
ദൂരെയുള്ള പ്രദേശങ്ങളെയെല്ലാം
ഇങ്ങനെ അടുപ്പിച്ചത്




2013 ഏപ്രിൽ 13, ശനിയാഴ്‌ച

കണി


വേനലിന്റെ വാള്‍ത്തലകള്‍ 
ഉയര്‍ന്നു താണതിനു ശേഷം
വിഷു ദിനമെത്തുമ്പോള്‍
കൊന്നപ്പൂക്കളൊക്കെ 
നിറം മാറ്റി വാകപ്പൂക്കളായി
വിഷുപ്പക്ഷികള്‍ 
കൂട്ടത്തോടെ മൊഴി മാറ്റി
ഇപ്പോഴും പിടയുന്നുണ്ട് 
കണിയില്‍
അമ്പത്തൊന്നു ചോരപ്പൂക്കള്‍

2013 മാർച്ച് 22, വെള്ളിയാഴ്‌ച

ജലദിനം














തണ്ണീര്‍ത്തടത്തിന്റെ
വരണ്ട ചുണ്ടിലേക്ക്
രണ്ടു തുള്ളി 
കണ്ണുനീരിറ്റിക്കവേ
തണ്ണീര്‍ത്തടം പറഞ്ഞു
വേണ്ട മക്കളേ
കാത്തു വച്ചോളൂ
കണ്ണീര്‍ത്തടങ്ങളും 
വരളുന്നൊരു 
കാലം വരും



2013 മാർച്ച് 14, വ്യാഴാഴ്‌ച

വികസനം





















ഏതോ വിപത്തിന്‍ 
വിനാശ 'സൈറന്‍’ പോലെ
വ്യോമയാനങ്ങളിറങ്ങും 
മുരള്‍ച്ചകള്‍

കവലകള്‍ തോറും 
കുരുത്ത ‘റണ്‍വേ‘കളില്‍
പുതു പണക്കാരുടെ 
പോക്കു വരത്തുകള്‍ 

ആര്‍ക്കൊക്കെയോ വേണ്ടി
അതിദ്രുതം വളരുന്നു
അതിവേഗ പാതകള്‍
ആകാശ  നഗരങ്ങള്‍

ശേഷിച്ച വനാന്തരേ
ശോഷിച്ച മൃഗരാജന്‍
പ്രജകള്‍ നശിച്ചന്‍ 
പ്രകൃതി കൈ വിട്ടവന്‍

രാജ്യം കവര്‍ന്ന് 
ഭോജ്യം കവര്‍ന്ന്
മടകളില്‍ നിന്നും 
പുറത്താക്കപ്പെട്ടവന്‍

കൂട്ടിനായൊപ്പം
കൂട്ടമില്ലാത്തവന്‍
വോട്ടു ബാങ്കല്ലാത്ത 
നാട്ടു നോവായവന്‍

മണ്ണും കവര്‍ന്ന്
വീടും കവര്‍ന്ന്
വികസനത്തിനായ്  
കുടിയിറക്കപ്പെട്ടവന്‍

യന്ത്രങ്ങള്‍ വന്നു വന്ന-
വസാന വൃക്ഷത്തിന്‍
വക്ഷസ്സു ഛേദിച്ചു 
കുരുതി മൊത്തും വരെ

വംശനാശത്തിന്റെ 
പാശം കുരല്‍ തേടി-
യെത്തും മുഹൂര്‍ത്തത്തെ 
കാക്കുന്ന രണ്ടു പേര്‍

പശിക്കും മൃഗത്തിനും
പനിക്കും ദരിദ്രനും
പങ്കു ചേര്‍ന്നാടാനൊ-
രവസാന ‘ഹംഗര്‍ ഗെയിം’*

രക്ഷപ്പെടുന്നവന്‍
മൃഗമോ മനുഷ്യനോ
വ്യത്യാസമെന്തുണ്ട്
കളിയെജമാനര്‍ക്ക്

വിജയിയായ് വേച്ചു 
വേച്ചെത്തുമുടലിനെ
വെടി വച്ചു വീഴ്ത്തിയോന്‍
വാഴ്ത്തപ്പെടുന്നവന്‍

അവസാന മൃഗത്തിനും 
മരത്തിനും ദരിദ്രനും
ആചാരവെടിയുമായ് 
അതിവേഗ വികസനം 

ഒടുവിലീ കോണ്‍ക്രീറ്റി-
ലുരുവം കൊള്ളുന്നതോ
മഴമിഴി വരണ്ട 
കിളികുലം മറന്ന
വികസനത്തിന്‍  
ബലിച്ചോര കുരുപ്പിച്ച
കബന്ധ നിബിഡമാം 
ഒരു വനാന്തരം


(* Hunger Game  - novel by Suzanne Collins)

- തര്‍ജ്ജനി - ഓണ്‍ലൈന്‍ മാസിക മാര്‍ച്ച് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
http://www.chintha.com/node/141565

2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

വില്ലന്മാര്‍








“അല്ല, ഇനി നീ എനിക്കെന്തു പേരിടും“ ?
തിരക്കഥയെഴുതാനിരിക്കുമ്പോള്‍
വില്ലന്റെ പരിഹാസം

ശങ്കയോടെ
ശ്വാസം പിടിച്ച്
ചോദ്യാസനത്തിലേയ്ക്കു
ചൂളുന്നു തൂലിക

അമ്പട വില്ലാ
ചിന്തയില്‍ നിന്നു വിരിയും മുമ്പേ
ചിറകടിക്കുന്നുവോ
നിന്റെ വിശ്വരൂപം
എന്നു ചോദ്യിക്കാനാഞ്ഞൂ 
എഴുത്തുകാരന്റെ മനം

അല്ലെങ്കില്‍ വേണ്ട
ഇനി മുതല്‍
എല്ലാ തിരക്കഥകളും
വില്ലന്മാര്‍ തന്നെ 
തല്ലിക്കൂട്ടുന്നതായിരിക്കും
എന്ന തിരിച്ചറിവില്‍
പതുക്കെ ശ്വാസമഴിച്ച്
ശവാസനത്തിലേക്ക്
തളരുന്നൂ തൂലിക

വാങ്ക്, മണിയടി, നാമജപങ്ങള്‍
വില്ലനു കോറസ്സായി
പശ്ചാത്തലത്തില്‍
ഉച്ചസ്ഥായിയിലേക്ക്


21/2/2013 4PM സ്യൂസിന്റെ ‘എഴുത്തു പുര’ കോളത്തില്‍ പ്രസിദ്ധീകരിച്ചത്
 4PM പ്രസ്സ് ഫോം
തലക്കെട്ട് ഡിസൈനിംഗിനു 4PM ന്യൂസിനോട് കടപ്പാട്

2013 ജനുവരി 23, ബുധനാഴ്‌ച

ഇഷ്ടം



‘എങ്ങോട്ടേയ്ക്കാണ് യാത്ര ?’
എന്നവള്‍
‘ഇഷ്ടമുള്ളിടത്തേയ്ക്ക് ‘
എന്നയാള്‍

അയാള്‍ക്കിഷ്ടമുള്ള
ഇടങ്ങള്‍
തന്നില്‍ത്തന്നെയാണല്ലോ
എന്ന സമാധാനത്തോടെ
അവള്‍

അവള്‍ പാവം
സമാധാനിച്ചു കൊള്ളട്ടെ
എന്ന ഗൂഡ സ്മിതത്തോടെ
അയാള്‍

2012 ഡിസംബർ 29, ശനിയാഴ്‌ച

ദില്ലിയിലെ പെണ്‍കുട്ടി


മൂടല്‍ മഞ്ഞാല്‍ ഉടല്‍ മറച്ച് 
ജനാലകളില്‍ 
കറുത്ത ഫിലിമൊട്ടിച്ച
ബസ്സുകള്‍ പോലെ
ദുരൂഹതളാല്‍ അകം മറച്ച്
ഡിസംബറിലെ ദില്ലി

ഇര നാവിലൊട്ടുമ്പോള്‍
ഉള്ളിലേക്കു വലിക്കുന്ന
ഓന്തിനെപ്പോലെ
സ്റ്റോപ്പുകളിലേയ്ക്കു വായ് തുറന്ന്
ദില്ലിയിലെ ബസ്സുകള്‍ 

ഒരു പെണ്‍കുട്ടിയെ 
നിരത്തില്‍ നിന്നും നക്കിയെടുത്ത്
വാതിലുകളടച്ച് 
വിറളി പിടിച്ചത് പായുമ്പോള്‍
ഇരുമ്പു ദണ്ഡുകള്‍ 
യാത്രക്കാരിയുടെ മാംസത്തിലൂടെ
മരണ യാത്രയുടെ ടിക്കറ്റു കീറുന്നു

കടിച്ചു ചവച്ച ഒരു  പെണ്ണുടലിനെ
ബസ്സു പുറത്തേക്കു തുപ്പുന്നു
ഉടലൊരു നിണച്ചാലായി
‘അമ്മേയെന്ന’ള്ളിപ്പിടിച്ച്
മണ്ണിലേക്ക് തളര്‍ന്നൊഴുകുന്നു

നിദ്രയില്‍ ചുരുണ്ട് നിയമ പാലകര്‍
മിഴി വിഴുങ്ങിയ വഴി വിളക്കുകള്‍
എല്ലാം മറയ്ക്കുന്നൊരു കംബളമായി
ദില്ലിയെ പൊതിഞ്ഞ് മൂടല്‍ മഞ്ഞ്
ഇന്ത്യയെപ്പൊതിഞ്ഞ് ദില്ലി

സീതയെപ്പോലെ
ഭൂമിയുടെ പിളര്‍പ്പിലേക്ക്
താനില്ലെന്ന് പൊരുതിയ
ദേഹത്തെ ഒടുവില്‍ മരണവും 
മൃഗീയമായ് കീഴടക്കിയപ്പോള്‍

അവളുടെ കരള്‍ തപിച്ച തീപ്പൊരി
അഗ്നി വര്‍ഷമായ്
ദില്ലിക്കു മീതെ, ഇന്ത്യയ്ക്കു മീതെ
പുരുഷ മേല്‍ക്കോയ്മയുടെ
മൂടല്‍ മഞ്ഞുരുകും വരെ
പതിച്ചു കൊണ്ടേയിരിക്കും