2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച
2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച
വരൂ പോകാം

അയ്യപ്പന്‍ പറഞ്ഞു-
“ മൃത്യുവിന് ഒരു വാക്കേ ഉള്ളു
വരൂ, പോകാം“ *
വരൂ, പോകാം“ *
അയ്യപ്പന്‍ പോയി.
അയ്യപ്പനില്ലാത്ത ശരീരം
ആചാരവെടിക്കാരുടേയും
മന്ത്രിമാരുടേയും
സൌകര്യം കാത്തു കിടന്നാല്‍
അയ്യപ്പനെന്ത്?
സമയമെത്തുമ്പോള്‍
അവരുടെ കാതിലും ആ വാക്കെത്തും
വരൂ പോകാം
......
* അയ്യപ്പന്റെ ‘മൃത്യുവചനം‘ എന്ന കവിതയിലെ വരികള്‍
ലേബലുകള്‍:
കവി അയ്യപ്പന്‍,
poet ayyapppan
2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച
2010 ജൂലൈ 8, വ്യാഴാഴ്‌ച
ഫോട്ടോ ടൈംസ് - PHOTO TIMES
പുതിയൊരു ബ്ലോഗു കൂടി.
ഫോട്ടോ ടൈംസ്.
ഫോട്ടോ എടുക്കാനൊന്നുമറിയില്ല.
വെറും ഒരു സാഹസം.
ഇവിടെ ഞെക്കിയാല്‍ കാണാം
http://photo-times.blogspot.com/2010/07/red-and-green.html
സസ്നേഹം
മോഹന്‍
ലേബലുകള്‍:
ഫോട്ടോ ബ്ലോഗ്,
new post,
PHOTO BLOG
2010 ജൂൺ 25, വെള്ളിയാഴ്‌ച
മമ്മൂട്ടി മോഹന്‍ലാല്‍

വാരാന്ത്യം -
ഒരു സിനിമയായിക്കൊള്ളട്ടേയെന്ന് ഞാന്‍
എനിക്കു മോഹന്‍ലാല്‍ പടം മതിയെന്നവള്‍
ഞാന്‍ ആഗ്രഹിച്ചത്
ഒരു മമ്മൂട്ടി ചിത്രമാണെന്നു പറയുമ്പോള്‍-
“എങ്കില്‍ നിങ്ങള്‍ പോ, ഞാനില്ല“ എന്നവള്‍
അവളെ ശുണ്ഠി പിടിപ്പിക്കാന്‍
ലാലിന്റെ മോശത്തരങ്ങളെപ്പറ്റി മാത്രം
പറഞ്ഞാല്‍ മതി എന്നതെന്റെ
പുതിയ തിരിച്ചറിവ്
പ്രാര്‍ത്ഥിക്കാനൊരുങ്ങവേ
“ഗുരുവായൂരപ്പനോ കള്ളന്‍
കുളിക്കടവിലെ പെണ്‍ചേല കട്ടവന്‍“
എന്നു പറയുമ്പോഴുണ്ടാകുന്നതു
പോലെ കോപം കരിംതിരി കത്തും മുഖം
“മമ്മൂട്ടിയെന്തോന്ന് -
പാടാനറിയാത്ത, ആടാനറിയാത്ത
കോമഡി കെട്ടി കോമാളിയായവന്‍”
എന്നവള്‍ കരിംതിരി

തിരികളാളി സിരകളില്‍ പുളഞ്ഞപ്പോള്‍
അവള്‍ സവാരി ഗിരിഗിരി
എടുത്തെറിഞ്ഞത്
വീരഗാഥകള്‍, പഴശ്ശിരാജകള്‍
ചട്ടമ്പിനാടുകള്‍
മായാബസാറുകള്‍
ചന്തുവിനെ തോല്‍പ്പിക്കാന്‍ നീയോ
ഞാന്‍ നശിപ്പിച്ചത്
അവള്‍ കാത്തു സൂക്ഷിക്കും
ചിത്രങ്ങള്‍, കിരീടങ്ങള്‍
താളവട്ടങ്ങള്‍, മാടമ്പികള്‍
പഴവങ്ങാടി തേങ്ങയടിപോലെ
അടിച്ചുടച്ചു ലാല്‍ ചിരിച്ചു നില്‍ക്കും
മസാലകള്‍, അച്ചാര്‍ കുപ്പികള്‍

വെറുതേ ഒരു സിനിമ കാണാമെന്ന്
ഇക്കാലത്തു മോഹിക്കുന്നത്
എത്ര മൌഡ്യമായിപ്പോയെന്ന്
ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും
ചോറു വയ്ക്കാതെ
കറി വയ്ക്കാതെ
കുളിക്കാതെ
മുറി തൂക്കാതെ
ഒരു ചുംബനത്തിന്റെ
ചെറു ചൂടു പോലുമേല്‍ക്കാതെ
സ്വയം സ്ഖലിച്ചു തീര്‍ന്നു വാരാന്ത്യം
അടുത്ത വാരാന്ത്യത്തിനു മുന്നേ
കൊരിയറില്‍ വന്നത്
ഫാന്‍സ് അസോസിയേഷന്‍ അംഗത്വം
ലാല്‍ മമ്മൂട്ടി സിനിമകളുടെ
ഫ്രീ ടിക്കറ്റുകള്‍
അവള്‍ക്കു ലാലിന്റെ, എനിക്കു മമ്മൂട്ടിയുടെ
ഇനി എങ്ങിനെയായിരിക്കുമോ ആവോ
ഞങ്ങളുടെ വാരാന്ത്യ തിരക്കഥകള്‍
2010 മേയ് 11, ചൊവ്വാഴ്ച
കവിതയും കണക്കുകളും

ഒരു കീശയില്‍ കൊള്ളാന്‍ മാത്രമുള്ള
സ്ക്രിബിള്‍ പാഡ് അവള്‍ തന്നത്
കീശയില്‍ ഒരിക്കലും നില്‍ക്കാത്ത
കാശെല്ലാം എവിടെപ്പോകുന്നു
എന്നെഴുതി വയ്ക്കാന്‍
മാസാവസ്സാനം നോക്കുമ്പോള്‍
അക്കങ്ങളില്ല
ഒരു പാടുണ്ട് സ്ക്രിബിള്‍ പാഡു നിറയെ
തലങ്ങും വിലങ്ങും
വെട്ടിയും തിരുത്തിയും
ചോര പുരണ്ട അക്ഷരങ്ങളുടെ
കൊച്ചു കൊച്ചു ശരീരങ്ങള്‍

സ്ക്രിബിള്‍ പാഡു തന്നത്
കവിതയെഴുതാനല്ല
എവിടെ കണക്കുകള്‍
എന്നവള്‍ ചോദിക്കുമ്പോള്‍
എനിക്കൊന്നും പറയാനില്ല
കുറേ വാക്കുകള്‍ വെട്ടിക്കുറച്ചത്
കുറച്ച് കൂട്ടിച്ചേര്‍ത്തത്
ഒരു വാക്കിനെ മറ്റൊന്നു കൊണ്ട് ഗുണിച്ച്
പുതിയൊരു വാക്കുണ്ടാക്കിയത്
എടുത്തു മാറ്റി വേറൊന്നു പകരം വച്ചത്
മൊത്തമായി ചുരുട്ടിക്കൂട്ടി
ചവറ്റു കൊട്ടയിലെറിഞ്ഞപ്പോള്‍
വട്ടപ്പൂജ്യമായത്
ഇതൊക്കെത്തന്നെയാവാം
കണക്കുകള്‍
സ്ക്രിബിള്‍ പാഡുകളില്‍ ഒതുങ്ങാത്ത
എഴുതാതെ പോയ കണക്കുകള്‍
നിറവേറ്റപ്പെടാതെ പോയ ആവശ്യങ്ങളുടെ
തടിച്ച ലെഡ്ജര്‍
അതില്‍ എന്റേയും, അവളുടേയും
കുഞ്ഞു മക്കളുടേയുംജീവിതമുണ്ട്
അതു തന്നെയാവാം കവിതകള്‍
അതു തന്നെയാവാം കവിതകള്‍
ലേബലുകള്‍:
കവിത,
new poem,
new post,
POETRY AND ACCOUNTS
2009 ഡിസംബർ 31, വ്യാഴാഴ്‌ച
പാഠം ഒന്ന് - പശു

പശു ഒരു വളര്‍ത്തു മൃഗമാണെന്ന്
ഞാന്‍ മനസ്സിലാക്കിയിരുന്നു
സ്കൂളില്‍ ചേരും മുമ്പെ തന്നെ
പശുക്കള്‍ക്കും അമ്മയ്ക്കും എനിക്കുമിടയില്‍
ഉണ്ടായിരുന്നിരിക്കണം
മുജ്ജന്മത്തിലേതെന്ന വിധം
ആത്മ ബന്ധത്തിന്റെ ഒരു കാണാച്ചരട്
അമ്മ കൊടുത്ത ഇളം പുല്ലുകളാണ്
പശുക്കളില്‍ സ്വപ്നങ്ങള്‍ മുളപ്പിച്ചത്
“ഗോക്കള്‍ക്കു കിനാവുകള്‍ നിഷിദ്ധം
കൃഷ്ണ കൃഷ്ണ എന്നു ധ്യാനിച്ച് പശുക്കള്‍
പശുക്കളായി ത്തന്നെ വാഴണം“
തത്വശാസ്ത്രങ്ങള്‍ വിസ്തരിച്ച്
സമര്‍ത്ഥിക്കാന്‍ അച്ഛന്‍

വാവടുത്തപ്പോള്‍ കൊതിച്ചു പോയി
വിത്തു കാളകളുടെ കരുത്ത്
കുത്തിവയ്പ്പുകാരന്റെ സിറിഞ്ചില്‍
അതുമൊടുക്കീ അച്ഛന്‍
“നീ കറന്നാല്‍ പാതിയേ കിട്ടൂ“
അമ്മയില്‍ നിന്നും തന്ത്രപരമായിത്തന്നെ
കറവ പിടിച്ചെടുത്തതും അച്ഛന്‍
തൊഴിക്കാതിരിക്കാന്‍
പിന്‍കാലുകളില്‍ കയറു മുറുക്കിയതും
കിടാവിനായൊരു തുള്ളി ബാക്കി വയ്ക്കാതെ
പാല്‍ മുഴുവനൂറ്റിയതുമച്ഛന്‍
പുര നിറഞ്ഞപ്പോള്‍ പൈക്കളെ ഒന്നൊന്നായ്
വില പേശി വിറ്റതും അച്ഛന്‍
വെയിലിന്റെ കുട ചൂടി
കയറിന്റെ പുറകിലെ വേയ്ക്കുന്ന വിലാപമായ്
പടിയിറങ്ങിപ്പോയ് പശുക്കള്‍
പോകുമ്പോള്‍ പശുക്കള്‍
തങ്ങളുടെ അത്മാവെടുത്ത്
അമ്മയ്ക്കു കൊടുത്തത്
ആരുമറിഞ്ഞില്ല
പുര നിറഞ്ഞപ്പോള്‍ അറിഞ്ഞു
ഞാനും വെറുമൊരു പശു
എന്നെ കൈ മാറിയപ്പോള്‍
കയര്‍ സ്വര്‍ണ്ണം കൊണ്ടായിരുന്നെന്ന
വ്യത്യാസം മാത്രം
പടിയിറങ്ങുമ്പോള്‍ എന്റെ ആത്മാവിനെയും
അമ്മയെയാണേല്‍പ്പിച്ചത്
ഇനിയിപ്പോള്‍ എന്റേതു മാത്രമായ
ഒരാത്മാവിന്റെ ആവശ്യമില്ലല്ലോ
ഇപ്പോള്‍ വീട്ടില്‍ പശുക്കളില്ല
അവയുടെ ആത്മാക്കള്‍ മാത്രം
എല്ലാ ആത്മാക്കളെയും നെഞ്ചേറ്റി
തൊഴുത്തിന്റെ കോണില്‍
വൈക്കോല്‍ത്തുരുമ്പുകള്‍ തിന്നയവിറക്കി
വെറുതേയിരിപ്പാണമ്മ
(ചിത്രം: രജീഷ് കണ്ണൂര്‍)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
