2009 മാർച്ച് 2, തിങ്കളാഴ്‌ച

2009 ജനുവരി 26, തിങ്കളാഴ്‌ച

ബയോ ഡാറ്റയും ബ്ലോഗും

ഒരു ബയോ ഡാറ്റ എഴുതാനാണ്
കമ്പ്യൂട്ടര്‍ തുറന്നത്
പക്ഷേ ചെന്നെത്തിയത്
ബ്ലോഗുകളുടെ പൊന്തക്കാട്ടില്‍
കണ്ടു പിടിച്ചത് ഭാര്യയാണ്
“ആഹാ .. എന്തു നല്ല ശീലം
പറഞ്ഞിട്ടെന്തിനാ
ഈ നരകത്തില്‍ നിന്നൊന്നു
രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്കുണ്ടോ മനുഷ്യാ”
അവള്‍ പറയുന്നത് ശരിയാണ്
എന്നും ബയോ ഡാറ്റ എഴുതാനാണ്
കമ്പ്യൂട്ടര്‍ തുറക്കുന്നത്
എന്നിട്ട് ഒരിക്കല്‍പ്പോലും എഴുതാതെ പോകുന്നതും
ബയോ ഡാറ്റ മാത്രം
അവള്‍ക്കു മടുത്തു എന്നു പറയുമ്പോള്‍
അതില്‍ നേരിന്റെ വിതുമ്പലുകളുണ്ട്
അവളാണ് എന്നും എന്റെ ആത്മക്ഷതങ്ങളില്‍
മുത്തി മുത്തി വേദനകള്‍ മായിച്ചു കളയുന്നത്
കണ്ണീരു തുടച്ച്,
കണ്‍കോണുകളിലെ പീളയെടുത്തു കളഞ്ഞ്
കാഴ്ചയെ വീണ്ടെടുത്തു തരുന്നത്
ജോലിസ്ഥലത്തു വച്ച്
ശുനകവാലുപോലെ ചുരുണ്ടു പോയ
സ്വാഭിമാനത്തെ ഇസ്തിരിയിട്ടു നിവര്‍ത്തുന്നത്
സാമ്പത്തിക മാന്ദ്യം
ഒരു റോഡ് റോളര്‍ പോലെ
മുതുകിലൂടെ കയറിയിറങ്ങിപ്പോകുന്നു
ബയോ ഡാറ്റകളില്‍ നിന്നും
കഴിവുകളുടെ വര്‍ണ്ണനകള്‍ ചതഞ്ഞു പോകുന്നു
കൂലി വേണ്ട ഒരു ജോലി തരുമോ
ഒക്കുമെങ്കില്‍ ഇത്തിരി വെള്ളം ...
കലഹിച്ച്, കണ്ണുകലമ്പി
ഒരുമ്പെട്ടവളെപ്പോലെ
അവളകന്നു പോകുമ്പോള്‍
‘എന്റെ ജീവിതമേ’ എന്നോര്‍ത്ത് ഞാന്‍
വാതിലടച്ച് വീണ്ടും കമ്പ്യൂട്ടറിനു മുന്നില്‍
ബയോ ഡാറ്റയെഴുതണമെന്ന്
ശപഥം ചെയ്ത്
ബ്ലോഗുകളുടെ പൊന്തക്കാട്ടിലേക്ക് ..

2009 ജനുവരി 22, വ്യാഴാഴ്‌ച

“മര്‍മ്മം“ - പുതിയ കഥ തുഷാരം വെബ് മാഗസിനില്‍

സത്യത്തില്‍ എന്താണുണ്ടായതെന്ന് ശരിക്കൊന്നു കാണാന്‍ പോലും കഴിഞ്ഞില്ല. എന്തൊക്കെയോ അപശബ്ദങ്ങളും, ആക്രോശങ്ങളും നിറഞ്ഞൊരു പൊടിപടലത്തില്‍ നഷ്ടപ്പെട്ടു പോയിരിക്കുകയായിരുന്നു മനസ്സ്. അല്ലെങ്കില്‍ത്തന്നെ കുറച്ചു നാളായി ഒരു സംഘര്‍ഷത്തിലൂടെയാണ് യാത്ര. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കണ്ണുകള്‍ക്കു മുന്നില്‍ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞു വന്നപ്പോഴേക്കും, നിരത്തു വക്കില്‍ അവന്റെ ജഡം കണ്ടു, ചോരയില്‍ കുളിച്ച് .......

പുതിയ കഥ തുഷാരം പുതിയ ലക്കത്തില്‍. വായിക്കുവാന്‍ തലക്കെട്ടില്‍ ക്ലിക്കു ചെയ്യുക



സസ്നേഹം
മോഹന്‍

2008 ഡിസംബർ 26, വെള്ളിയാഴ്‌ച

നമ്മള്‍ മറന്നുവോ കടലമ്മ കവര്‍ന്നെടുത്തവരെ

2004 ഡിസംബര്‍ 26
പ്രകൃതി ദുരന്തങ്ങള്‍ക്കു നേരെ എത്ര നിസ്സഹായനാണ് മനുഷ്യന്‍ എന്ന് നമ്മളെ നടുക്കിയ സുനാമി കഴിഞ്ഞിട്ട് നാലു വര്‍ഷം തികഞ്ഞു. എന്നിട്ടും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നുമെത്താതെ ഇഴയുകയാണ്. ഫണ്ടുകള്‍ അടിച്ചുമാറ്റിയവര്‍ കൊഴുത്തു. ദുരിതങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് കടലോളം കണ്ണീര്‍ ബാക്കി.

ബ്ലോഗു തുടങ്ങിയപ്പോള്‍ പോസ്റ്റിയ സുനാമിയെപ്പറ്റിയുള്ള ഒരു കവിത ഒരു ഓര്‍മ്മക്കുറിപ്പായി വീണ്ടും പോസ്റ്റുന്നു. വായിച്ചിട്ടുള്ളവര്‍ സദയം ക്ഷമിക്കുമല്ലോ.
സസ്നേഹം
മോഹന്‍


സുനാമി

നിന്റെ വരവാരുമറിഞ്ഞില്ല, പക്ഷെ
നിന്റെ പോക്കെല്ലാരുമറിഞ്ഞു
നിനച്ചിരിക്കാത്ത നേരത്ത്
നിനക്കൊപ്പം കളിച്ചു നിന്നവരെ
നീ കവര്‍ന്നെടുത്തു മറഞ്ഞു
അഗാധതയുടെ അത്യാര്‍ത്തിയിലേക്ക്
നിന്റെ സഹസ്ര ഹസ്തങ്ങള്‍
അവരുടെ ചോരയെ ഊറ്റിയൊഴിച്ചു


ജഡങ്ങളേന്തിയ തിരകളിലൂടെ ഇരമ്പി വന്ന പുലരി
കടലെടുത്ത മിഴികളിലൂടെ ചോര്‍ന്നു പോയ സന്ധ്യ
ഇവയ്ക്കിടയില്‍ പഴുത്ത തക്കാളി പോലെ
എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന
കുതിര്‍ന്നു വീര്‍ത്ത ജഡങ്ങള്‍
തിര പാഞ്ഞെത്തിയിടത്തെല്ലാം
മരണത്തിന്റെ ചാകര


വീര്‍പ്പു മുട്ടുന്ന കാറ്റില്‍
മൃതിയുടെ മാത്രം ഗന്ധം
കശക്കിയെറിയപ്പെട്ട പൂവുകള്‍ക്കു ചുറ്റും
അസഫലമായ പരാഗങ്ങളുടെ ശിഥില ശോകം
വ്യഥകള്‍ക്കു വലം വയ്ക്കാനൊരു ശില പോലും ബാക്കി വയ്ക്കാതെ
എല്ലാം നീ കവര്‍ന്നെടുത്തതും
നിസ്സഹായരായി ദിഗന്ധങ്ങള്‍ മിഴിയടച്ചു പിണ്ഡം വച്ചതും
തല ചായ്ക്കാനുള്ള കുടിലുകളും ഗര്‍വ്വിന്റെ കൊട്ടാരങ്ങളും
നിന്റെ ചില്ലുവാള്‍ത്തലകളില്‍ തട്ടിയുടഞ്ഞതും
ഇനി വെറും കഥ മാത്രം ...


എന്നിട്ടും തിരിച്ചു പോകവെ
ശവങ്ങളോടൊപ്പം നീയെറിഞ്ഞിട്ടു പോയ പേരു ചൊല്ലി
നിന്റെ താണ്ഡവത്തിന്റെ നോവിലേക്കു പിറന്നു വീണ
പിഞ്ചോമനയെ മാറോടു ചേര്‍ത്ത്
സ്നേഹവായ്പ്പോടെ ഞങ്ങള്‍ വിളിച്ചു - “ സു നാ മീ ....”



(ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ചത് )

2008 നവംബർ 24, തിങ്കളാഴ്‌ച