
പതിവു പോലൊരു രാത്രിയിൽ ബസ്സ് സ്റ്റോപ്പിലെ ഹലോജെൻ ലാമ്പിനടുത്ത് ബസ്സു കാത്തു നിൽക്കുമ്പോളായിരുന്നു അവളെ പരിചയപ്പെട്ടത്.അവൾ ബസ്സിറങ്ങി വരുമ്പോൾ അയാൾ തനിക്കിഷ്ടപ്പെട്ട പുസ്തകത്തിന്റെ താളുകൾക്കുള്ളിലായിരുന്നു. അവളുടെ മനം മയക്കുന്ന ചിരിയും, ഉള്ളു തുറന്നുള്ള സംസാര രീതിയും അയാൾക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അവളെത്തേടിത്തന്നെയായിരുന്നു ഇത്ര നാളും ഒരു കാര്യവുമില്ലാതെ ഈ ബസ്സ് സ്റ്റോപ്പിൽ വരാറുണ്ടായിരുന്നതെന്നും, ഓരോ ദിവസവും ഓരോ സ്ഥലത്തേക്കുള്ള ബസ്സിൽ കയറി യാത്ര ചെയ്യാറുണ്ടായിരുന്നതുമെന്നും അയാൾക്കു തോന്നി.
"എന്താണാവോ വായിക്കുന്നത്" എന്ന ചോദ്യവുമായി അവൾ ആദ്യമായി മുന്നിൽ വന്നപ്പോൾ അയാൾ സത്യത്തിൽ അമ്പരന്നു പോയിരുന്നു. ബസ്സിൽ നിന്നാണോ, അതോ പുസ്തകത്തിൽ നിന്നു തന്നെയാണോ അവൾ വന്നതെന്ന് തെല്ലു ശങ്കിച്ചു. അവളുടെ കഴുത്തിലെ താലിയും, സീമന്തത്തിലെ സിന്ദൂരവും അയാൾക്കു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"എനിക്കിഷ്ടപ്പെട്ട നോവലാണ് പാണ്ഡവപുരമെന്നു പേര്."
അവൾ മധുരമായി ഒന്നു പുഞ്ചിരിച്ചു. എവിടെനിന്നാണാവോ അവളുടെ കണ്ണുകൾക്കിത്ര ശക്തി. ആ കണ്ണുകളുടെ മാസ്മരികതയിലൂടെ എത്രയോ വട്ടം ഇതിനു മുമ്പു താൻ സഞ്ചരിച്ചിരുന്നുവെന്നയാൾക്കു തോന്നി.
"ഞാനുമൊരു ജാരനാണ്" - അയാൾ അവൾ കേൾക്കാൻ വേണ്ടി പറഞ്ഞു. അവളുടെ പുരികക്കൊടികൾ വളഞ്ഞു. വല്ലാത്തൊരു താൽപ്പര്യത്തോടെ അവളയാളെ നോക്കിയത് അയാൾക്കാവേശം പകർന്നു.
"ഈ നോവൽ വായിച്ചിട്ടുണ്ടൊ?" അയാൾ ശക്തി സംഭരിച്ച് അവളോടു ചോദിച്ചു.
"ഇല്ല"
"പിന്നെ ജാരന്മാരെപ്പറ്റി കേട്ടു കാണില്ല അല്ലേ?"
"ഉവ്വ്"
"ഉവ്വോ?" - അവളുടെ അർത്ഥശങ്കക്കിടമില്ലാതുള്ള ഉത്തരം കേട്ട് അയാളൊന്നു വിരണ്ടു.
"ഉവ്വെന്നു തന്നെയാണു പറഞ്ഞത്" അവളുടെ ശബ്ദം പണ്ടത്തേക്കാൾ ദൃഡമായിരുന്നു.
"പുസ്തകത്തിലെ പാണ്ഡവപുരം ഒരു സങ്കൽപ്പമായിരുന്നു ... ജാരന്മാരും." അയാൾ എന്തോ നഷ്ടപ്പെട്ടവനെപ്പോലെ നിന്നു.
"ഞാൻ യാഥാർത്ഥ്യത്തിലെ ജാരന്മാരെക്കുറിച്ചാണു പറഞ്ഞത്, ഞാനിഷ്ടപ്പെടുന്ന, ഞാൻ മോഹിക്കുന്ന ജാരന്മാർ" - അവൾ അയാളുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചു തന്നെ പറഞ്ഞു.
"വല്ല അനുഭവവും ...?" അയാൾ വിക്കി വിക്കിയാണു ചോദിച്ചത്.
"ഉണ്ടല്ലോ, ധാരാളം" - ദൈവമേ അവൾക്കൊരു കൂസലുമില്ലല്ലോ.
"ഒരു ഭർത്താവു കൂടെയുണ്ടായിരുന്നിട്ടും, നിങ്ങളിൽ നിന്നും ഞാനിതു പ്രതീക്ഷിച്ചില്ല"
അയാൾ അവളെ നോക്കാതെയാണതു പറഞ്ഞത്. അവൾ പൊടുന്നനെ പൊട്ടിച്ചിരിച്ചു. ചിരിക്കുമ്പോൾ ഒരു പൂങ്കുല പോലെ അവൾ പൊട്ടിവിരിയുന്നതയാൾ മോഹത്തോടെ നോക്കി നിന്നു.
"നിങ്ങൾക്കെന്റെ ജാരനാവണമെന്നുണ്ടോ?" - അവളുടെ കണ്ണുകൾ തന്നെ ചൂഴ്ന്നെടുക്കുന്നെന്നയാൾക്കു തോന്നി. അയാളൊന്നു പുളഞ്ഞു, പിന്നെ ഇടം കണ്ണിട്ടവളെ നോക്കി. അവളുടെ ആകർഷണവലയത്തിൽ ഒരീയലു പോലെ താനകപ്പെടുകയാണെന്നയാൾക്കു തോന്നി.
"നിങ്ങൾക്കതാവില്ലെന്ന് ഇത്ര നേരം കൊണ്ടെനിക്കു മനസ്സിലായി. എന്റെ ജാരനെ ഞാൻ എവിടെ നിന്നെങ്കിലും കണ്ടു പിടിച്ചോളാം. ഗുഡ് ബൈ."
അയാൾക്കു മുന്നിലൂടെ അന്തരീക്ഷത്തിലാകെ മോഹവലയങ്ങൾ വിതറി, ഒരു സർക്കസ്സുകാരിയുടെ തന്മയത്വത്തോടെ തലയുയർത്തി അവൾ പുളച്ചു നീങ്ങുന്നതൊരു സ്വപ്നം പോലെ അയാൾ കണ്ടു. അയാൾ ഹലോജെൻ ലാമ്പിന്നടുത്തേക്കൊന്നു കൂടി ചേർന്നു നിന്നു. പിന്നെ തുകൽ സഞ്ചിയിൽ നിന്നു വീണ്ടും നോവലെടുത്തു വായിക്കാൻ തുടങ്ങി.
(സേതുവിന്റെ 'പാണ്ഡവപുരം' എന്ന നോവലിനോടുള്ള കടപ്പാട് നന്ദിപൂർവ്വം സ്മരിക്കുന്നു)